പത്തനംതിട്ട: വീടിന്റെ കെട്ടിട നികുതി കുടിശിക അടയ്ക്കണമെന്ന് ആവശ്യപ്പെട്ട നാരങ്ങാനം വില്ലേജ് ഓഫീസർ ജോർജ് ജോസഫിനെ സിപിഎം ഏരിയാ സെക്രട്ടറി എം.വി. സഞ്ജു ഭീഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണം പുറത്തായി. വില്ലേജ് ഓഫീസറോട് അസഭ്യം പറഞ്ഞ ശേഷം ഓഫീസിൽ കയറി വെട്ടുമെന്ന് സഞ്ജു ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്.
ഇന്നലെ ഉച്ചയോടെയാണ് വില്ലേജ് ഓഫീസർ ഏരിയാ സെക്രട്ടറിയെ വിളിച്ചത്. നാരങ്ങാനം വില്ലേജ് ഓഫീസിൽ പുതുതായി ചുമതലയേറ്റ വില്ലേജ് ഓഫീസറാണ് ജോർജ് ജോസഫ്.കെട്ടിട നികുതി അടയ്ക്കണമെന്ന് 2022മുതൽ പലതവണ ആവശ്യപ്പെട്ടിട്ടും അടയ്ക്കാമെന്ന മറുപടി മാത്രമാണ് കിട്ടിയത്. നിങ്ങളൊക്കെ വലിയ ആളുകളും രാഷ്ട്രീയ പാർട്ടികളുടെ ആളുകളുമായിരിക്കും.
ചോദ്യം വന്നാൽ ഡെപ്യൂട്ടി കളക്ടറുടെയും കളക്ടറുടെയും മുന്നിൽ ഞങ്ങൾക്ക് മുട്ടുമടക്കി നിൽക്കേണ്ടിവരും. അതുകൊണ്ട് സാഹചര്യമുണ്ടെങ്കിൽ നാളെ ഉച്ചയ്ക്ക് മുൻപ് തുക അടയ്ക്കണം – വില്ലേജ് ഓഫീസർ ഇത്രയും പറഞ്ഞപ്പോഴേക്കും സർ എവിടുത്തുകാരനാണെന്ന് സഞ്ജുവിന്റെ ചോദ്യത്തിന് ഞാൻ കേരളത്തിലുള്ളയാളു തന്നെയെന്ന മറുപടി വന്നു. ഇതോടെ ഇരുവരും തർക്കത്തിലേക്ക് നീങ്ങി.
പണം അടയ്ക്കാമെന്ന് പറഞ്ഞ് ഇനി മുന്നോട്ടു പോകാൻ കഴിയില്ലെന്ന് വില്ലേജ് ഓഫീസർ പറഞ്ഞു. അടച്ചില്ലെങ്കിൽ എന്തു ചെയ്യുമെന്ന് ഏരിയാ സെക്രട്ടറി ചോദിച്ചപ്പോൾ നടപടിയിലേക്ക് കടക്കുമെന്ന് അറിയിച്ച വില്ലേജ് ഓഫീസർക്കുള്ള മറുപടിയായിട്ടാണ് അസഭ്യം പറയുകയും ഓഫീസിൽ കയറി വെട്ടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്.
സംഭാഷണം റവന്യൂ ഉദ്യോഗസ്ഥരുടെ വാട്സ്ആപ് ഗ്രൂപ്പിലൂടെ പുറത്തുവന്നതോടെയാണ് ചർച്ചയായത്. സംഭവം ഡെപ്യൂട്ടി തഹസിൽദാറെ അറിയിച്ചിട്ടുണ്ടെന്നും ആർക്കും പരാതി നൽകിയിട്ടില്ലെന്നും വില്ലേജ് ഓഫീസർ പറഞ്ഞു. വില്ലേജ് ഓഫീസർ മോശമായി സംസാരിച്ചതുകൊണ്ടാണ് ഇത്തരത്തിൽ പ്രതികരിക്കേണ്ടിവന്നതെന്ന് ഏരിയാ സെക്രട്ടറി സഞ്ജു പറഞ്ഞു.
ഏരിയാ സെക്രട്ടറിക്ക് കുടിശിക 9360 രൂപ
സിപിഎം ഏരിയാ സെക്രട്ടറി എം.വി. സഞ്ജു വീടിന്റെ കെട്ടിട നികുതിയായി നാരങ്ങാനം വില്ലേജ് ഓഫീസിൽ അടയ്ക്കാനുള്ളത് 9360 രൂപ. 2022ൽ 2825 ചതുരശ്ര അടി വിസ്തീർണമുള്ള വീട് നിർമിച്ചതിന്റെ ഒറ്റത്തവണ നികുതി നാല് ഗഡുക്കളായി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട അന്നത്തെ വില്ലേജ് ഓഫീസർ നോട്ടീസ് നൽകിയിരുന്നതായി പറയുന്നു.
2023 സെപ്റ്റംബർ, ഡിസംബർ, 2024 മാർച്ച്, മേയ് മാസങ്ങളിലായി അടച്ചു തീർക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്. ഇതിനകം പല തവണ വില്ലേജ് ഓഫീസിൽ നിന്ന് സഞ്ജുവിന് കത്തയയ്ക്കുകയും ഫോണിൽ വിളിക്കുകയും ചെയ്തിരുന്നു.
നികുതി കർശനമായി പിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് പണം അടയ്ക്കാനുള്ളവരുടെ പട്ടിക കഴിഞ്ഞ ദിവസം ഡെപ്യൂട്ടി തഹസിൽദാർ വില്ലേജ് ഓഫീസർക്ക് നൽകി. ഇതിനു പിന്നാലെയാണ് ഏരിയാ സെക്രട്ടറിയെ വില്ലേജ് ഓഫീസർ ഇന്നലെയും ഫോണിൽ വിളിച്ചത്.