മലപ്പുറം: എംഡിഎംഎക്ക് പണം നൽകാത്തതിനാൽ മാതാപിതാക്കളെ ആക്രമിച്ച യുവാവിനെ ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റി. മലപ്പുറം താനൂരിലാണ് സംഭവം.
ലഹരി വാങ്ങാൻ മാതാപിതാക്കളോട് പണം ആവശ്യപ്പെടുകയായിരുന്നു യുവാവ്. യുവാവിനെ നാട്ടുകാർ ചേർന്ന് പിടികൂടി. കൈകാലുകൾ കെട്ടിയിടുകയായിരുന്നു.
നേരത്തെ ജോലിക്ക് പോയിരുന്ന യുവാവ് പിന്നീട് ലഹരിയിലേക്ക് തിരിയുകയായിരുന്നു. പതിയെ ജോലി നിർത്തിയ യുവാവ് പിന്നീട് മയക്കുമരുന്ന് വാങ്ങിക്കാനായി വീട്ടിൽനിന്നു പണംചോദിക്കാൻ തുടങ്ങി. നിരവധി തവണ അമ്മയെ മർദിക്കുകയും ചെയ്തു.
ഇന്നലെ രാത്രി ബഹളം വയ്ക്കുകയും വലിയ രീതിയിൽ ആക്രമണം നടത്തുകയും ചെയ്തതോടെയാണ് നാട്ടുകാർ ചേർന്ന് യുവാവിനെ പിടികൂടിയത്.
താനൂർ പോലീസ് സ്ഥലത്തെത്തി യുവാവിനെ ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ്അന്വേഷണം നടത്തും. എവിടെ നിന്നാണ് യുവാവിന് ലഹരി കിട്ടുന്നതെന്ന് വിശദമായി അന്വേഷിക്കും.