കോഴിക്കോട്: വാളയാർ കേസിൽ യഥാർഥ കുറ്റവാളി ആരെന്ന് ആ നാട്ടിൽ ചോദിച്ചാൽ ആരും പറഞ്ഞു തരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവരെ സ്ഥാനാർഥിയാക്കുന്ന നിലയുണ്ടായെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
കോഴിക്കോട്ടെ ദേശാഭിമാനി ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേസിലെ കുറ്റവാളികളെ മഹത്വവൽക്കരിക്കാൻ ആണ് ചിലർ ശ്രമിച്ചത്. ഇപ്പോൾ മറ്റൊരു കണ്ടെത്തൽ വന്നപ്പോൾ മാധ്യമങ്ങൾ പൂർണ നിശബ്ദരായെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം കൊച്ചിയിലെ സിബിഐ കോടതിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ദുരൂഹസാഹചര്യത്തിൽ പെൺകുട്ടികളുടെ മാതാപിതാക്കളെ പ്രതി ചേർത്തിരുന്നു. പിന്നാലെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കോടതി ഇവർക്ക് സമൻസ് അയച്ചിരുന്നു. അതേസമയം തങ്ങളെ പ്രതിചേർത്ത സിബിഐ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.
സിബിഐ അധികാര ദുർവിനിയോഗം നടത്തിയെന്നും മക്കളുടെ മരണം ആത്മഹത്യയല്ല, കൊലപാതകമാണെന്ന് സംശയിക്കുന്നെന്നുമാണ് ഹർജിയിലെ ആരോപണം.