കൊച്ചി: കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുഖ്യപ്രതി പള്‍സര്‍ സുനി. നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് നടനും കേസിലെ എട്ടാം പ്രതിയുമായ ദിലീപ് എന്നാണ് പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍. ഒരു സ്വകാര്യ ചാനൽ നടത്തിയ ഒളിക്കാമറ ഓപ്പറേഷനിലാണ് പള്‍സര്‍ സുനി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
ക്വട്ടേഷന്‍ തുകയായി ഒന്നരക്കോടി രൂപയാണ് ദിലീപ് വാഗ്ദാനം ചെയ്തത്. ബലാത്സംഗം പകര്‍ത്താനും നിര്‍ദേശിച്ചു. മുഴുവന്‍ തുകയും കിട്ടിയില്ലെന്നും തനിക്ക് ഇനിയും 80 ലക്ഷം രൂപ കിട്ടാനുണ്ടെന്നും ആവശ്യം വരുമ്പോള്‍ പലപ്പോഴായി താന്‍ ദിലീപില്‍നിന്നു പണം വാങ്ങിയിരുന്നെന്നും സുനി വെളിപ്പെടുത്തുന്നു. കേസിന്റെ വിചാരണ പൂർത്തിയായി വരുന്നതിനിടെയാണ് വിവാദമായേക്കാവുന്ന വെളിപ്പെടുത്തലുകൾ ചാനൽ പുറത്തുവിട്ടിരിക്കുന്നത്.
കുടുംബം തകര്‍ത്തതിന്റെ വൈരാഗ്യം
നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതിന് പിന്നില്‍ നടന് ദിലീപിന്റെ കുടുംബം തകര്‍ത്തതിന്റെ വൈരാഗ്യമെന്ന് പള്‍സര്‍ സുനി പറയുന്നു. ബലാത്സംഗത്തിലൂടെ അതിജീവിതയെ പൂട്ടുകയായിരുന്നു ലക്ഷ്യമെന്നും അതിക്രമം നടക്കുമ്പോള്‍ താന്‍ ദിലീപിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നും സുനി പറഞ്ഞു. എല്ലാം തത്സമയം വേറെ ചിലര്‍ അറിയുന്നുണ്ടായിരുന്നു. തന്റെ പിറകില്‍ നിരീക്ഷിക്കാന്‍ ആളുണ്ടായിരുന്നു. ബലാത്സംഗത്തിലൂടെ അതിജീവിതയെ പൂട്ടുകയായിരുന്നു ലക്ഷ്യം. പീഡനദൃശ്യങ്ങള്‍ ചിത്രീകരിക്കാനും തീരുമാനിച്ചിരുന്നു.
എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നതിനെക്കുറിച്ച് അതിജീവിതയ്ക്ക് അറിയാമായിരുന്നു. അതിക്രമം ഒഴിവാക്കാന്‍ പണം തരാമെന്ന് നടിയും പറഞ്ഞിരുന്നു. ആ പണം വാങ്ങിയിരുന്നെങ്കില്‍ ജയിലില്‍ പോകാതെ രക്ഷപ്പെടാമായിരുന്നുവെന്നും പള്‍സര്‍ സുനി പറഞ്ഞു.
പീഡനദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ കൈവശം ഉണ്ടെന്ന്
നിര്‍ണായകമായ പീഡനദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കൈവശം ഉണ്ടെന്നും പള്‍സര്‍ സുനി അവകാശപ്പെടുന്നു. മൊബൈല്‍ ഫോണ്‍ എവിടെയാണെന്ന് പറയില്ല. പറയാന്‍ പറ്റാത്ത രഹസ്യമാണ്. ഇത്രയും നാളായി ഫോണ്‍ കണ്ടെത്താത്തത് പോലീസിന്റെ കുഴപ്പം ആണെന്നും പള്‍സര്‍ സുനി വെളിപ്പെടുത്തി.
അഭിഭാഷകയ്ക്ക് കൈമാറിയത് പീഡന ദൃശ്യങ്ങളുടെ പകര്‍പ്പ് ആണ്. പ്രധാന തെളിവായ പീഡനദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചത് കുരുക്കായി. ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് അഭിഭാഷകയ്ക്ക് നല്കി. മെമ്മറി കാര്‍ഡ് അഭിഭാഷകയാണ് കോടതിക്ക് കൈമാറിയത്. മെമ്മറി കാര്‍ഡ് പോലീസിന് കിട്ടിയില്ലെങ്കില്‍ ഇത്രനാള്‍ ജയിലില്‍ കിടക്കേണ്ടി വരില്ലായിരുന്നുവെന്നും പള്‍സര്‍ സുനി പറഞ്ഞു.
ദിലീപിന്റെ അറിവോടെ കൂടുതല്‍ നടിമാരെ ആക്രമിച്ചു, അതെല്ലാം ഒത്തുതീര്‍പ്പാക്കി
നടന് ദിലീപിന്റെ അറിവോടെ കൂടുതല്‍ നടിമാരെ ആക്രമിച്ചു. ആ ലൈംഗിക അതിക്രമങ്ങളെല്ലാം ഒത്തുതീര്‍പ്പാക്കിയെന്നും എല്ലാ അതിക്രമങ്ങളും ദിലീപിന് അറിയാമായിരുന്നുവെന്നും പള്‍സര്‍ സുനി പറയുന്നു. സിനിമയില്‍ നടക്കുന്നത് എല്ലാവര്ക്കും അറിയാം. പക്ഷെ, ആരും ഒന്നും പറയില്ല. നിലനില്‍പ്പാണ് എല്ലാ താരങ്ങളുടെയും പ്രശ്നം. ആരുടെയും സഹായം ആവശ്യമില്ലാത്തവര്‍ തുറന്നുപറയും. റീമ കല്ലിങ്കലിനെപോലുള്ളവര്‍ മാത്രമാണ് തുറന്നുപറയുക എന്നും പള്‍സര്‍ സുനി പറയുന്നു.
ജയിലില്‍ വച്ച് തന്നെ കൊല്ലാന്‍ ശ്രമിച്ചു
ജയിലില്‍ വച്ച് തന്നെ കൊല്ലാന്‍ ശ്രമിച്ചെന്നും സുനി പറയുന്നു. ആരാണ് പിന്നിലെന്ന് മനസിലായി. ദിലീപിന് കത്ത് അയയ്ക്കാന്‍ താന്‍ നിര്‍ബന്ധിതനായി. കത്തയച്ചശേഷം ആക്രമണങ്ങള്‍ ഉണ്ടായില്ലെന്നും സുനി പറഞ്ഞു.2017 ഫെബ്രുവരി 17നാണ് കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍വച്ച് നടി ബലാത്സംഗത്തിനിരയായത്.
നടന് ദിലീപ് ഉള്‍പ്പെടെ ഒമ്പത് പ്രതികളാണ് കേസിലുള്ളത്. കേസില്‍ വിചാരണ നേരിടുന്ന എട്ടാം പ്രതിയാണ് ദിലീപ്. 2017 ജൂലൈ 10ന് ദിലീപ് അറസ്റ്റിലായി. 86 ദിവസത്തിനു ശേഷം ദിലീപിന് ജാമ്യം ലഭിച്ചു. 1600 രേഖകളാണ് കേസില്‍ കൈമാറിയത്.2018 മാര്‍ച്ചിലാണ് കേസിലെ വിചാരണ നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചത്.
കേസിലെ സുപ്രധാന തെളിവായ മെമ്മറി കാര്‍ഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ മൂന്ന് തവണ പരിശോധിക്കപ്പെട്ടതും വാര്‍ത്തയായിരുന്നു. കേസിലെ വിചാരണ നടപടികള്‍ പൂര്‍ത്തിയായി വരികയാണ്. കോടതികള്‍ക്ക് മധ്യവേനല്‍ അവധി ആരംഭിക്കുന്ന ഈമാസം 11ന് ഇരുഭാഗത്തിന്റെയും വാദം പൂര്‍ത്തിയാക്കാനാണ് തീരുമാനം. തുടര്‍ന്ന് കേസ് വിധി പറയാന്‍ മാറ്റും.
ജൂണ്‍ ആദ്യവാരത്തോടെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറഞ്ഞേക്കും. 2017 നവംബറില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ 2020 ജനുവരിയിലാണ് വിചാരണ ആരംഭിച്ചത്. 261 സാക്ഷികളെയാണ് കേസില്‍ വിസ്തരിച്ചത്. ഇതിനിടെയാണ് പള്‍സര്‍ സുനി നിര്‍ണായകമായ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.