പത്തനംതിട്ട: പോക്സോ കേസിലെ പ്രതിക്ക് മൂന്നു വര്‍ഷം കഠിനതടവിനും 50,000 രൂപ പിഴയും ശിക്ഷിച്ചു. പത്തനംതിട്ട അതിവേഗ സ്പെഷല്‍ കോടതിയാണ് വിധി പുറപ്പെടുവിച്ചത്.ചാവക്കാട് പുന്നയൂര്‍ക്കുളം അണ്ടത്തോട് ചെറായി തേന്‍പറമ്പില്‍ ടി. എൻ. പ്രവീണിനെയാണ് (21) സ്പെഷല്‍ കോടതി ജഡ്ജി ഡോണി തോമസ് വര്‍ഗീസ് ശിക്ഷിച്ചത്.
പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ റോഷന് തോമസ് ഹാജരായി. പിഴ അടച്ചില്ലെങ്കില്‍ മൂന്ന് മാസത്തെ അധികകഠിന തടവ് കൂടി അനുഭവിക്കണം. 2023 ഫെബ്രുവരി 26ന് വീട്ടിലെ കിടപ്പുമുറിയിലെ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കുട്ടിയെ കണ്ടെത്തിയിരുന്നു.
അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തവേ, ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവാവ് കുട്ടിയുടെ ഫോണിലേക്ക് പലതവണ ബന്ധപ്പെട്ട് സൗഹൃദത്തിലായതായും 2022 ഡിസംബര്‍ മൂന്നിന് കുട്ടിയുടെ വീട്ടില്‍ വന്നു താമസമാക്കിയതായും വ്യക്തമായി.
പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ ലൈംഗിക പീഡനം നടന്നതായി ഡോക്ടര്‍ അഭിപ്രായപ്പെട്ടിരുന്നു. എസ്ഐ അനീഷ് ഏബ്രഹാം ആയിരുന്നു കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. പോലീസ് ഇന്‍സ്പെക്ടര്‍ ബി.കെ. സുനില്‍ കൃഷ്ണന് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.