നൊന്തു പ്രസവിച്ച കുഞ്ഞിനെ മൂന്നുമാസം പ്രായമുള്ളപ്പോൾ വെള്ളത്തിൽ മുക്കി കൊന്ന ദയയില്ലാത്ത അമ്മ എന്നാകും ദിവ്യ ജോണി എന്ന പേര് കേൾക്കുന്പോൾ ആദ്യം എല്ലാവരുടേയും മനസിൽ എത്തുക. പിന്നീട് ദിവ്യ തന്നെ സ്വന്തം കഥ പറഞ്ഞപ്പോൾ അവളോടുള്ള വെറുപ്പ് സഹതാപമായി മാറി. എങ്കിലും കുറ്റപ്പെടുത്തലുകളും ശകാരങ്ങളും മാത്രം പറയുന്നവർ അവൾക്കെതിരായി മറുവശത്തു നിൽക്കുന്നുണ്ടായിരുന്നു. പരാതികളും പരിഭവങ്ങളുമില്ലാ ലോകത്ത് തന്റെ മകളുടെ അടുത്തേക്ക് കഴിഞ്ഞദിവസം ആ അമ്മയും യാത്രയായി. പോസ്റ്റ്പാർട്ടം ഡിപ്രഷന്റെ ഇരയായിരുന്നു ദിവ്യയും.
പോസ്റ്റ്പാർട്ടം ഡിപ്രഷൻ എന്ന അവസ്ഥ സമൂഹത്തിൽ അറിയപ്പെടാൻ തുടങ്ങിയിട്ട് വളരെക്കുറച്ച് കാലങ്ങൾ മാത്രമേ ആയിട്ടുള്ളു എങ്കിലും പണ്ടു മുതൽക്കേ ഈ അവസ്ഥ പലരിലും കാണപ്പെട്ടിരുന്നു. ഇപ്പോഴിതാ സമൂഹത്തിലെ എല്ലാ മേഖലകളിലും ഉള്ള എല്ലാ മനുഷ്യരും അറിഞ്ഞിരിക്കേണ്ടതായ ഒന്നാണിതെന്ന് പ്രശസ്ത ന്യൂറോ സർജൻ ഡോ. മനോജ് വെള്ളനാട്. പ്രസവാനന്തര വിഷാദത്തെ കുറിച്ച് ഡോ. മനോജ് വെള്ളനാടിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ഗർഭധാരണവും കുഞ്ഞു ജനിക്കുന്നതുമൊക്കെ എല്ലാവരുടെയും ജീവിതത്തിലൂടെ അല്ലെങ്കിൽ ജീവിതപരിസരത്തിലൂടെ തീർച്ചയായും കടന്നുപോകുന്ന ഒരു സാധാരണ സംഭവമാണ്. പ്രസവം കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ 10-ൽ 8 അമ്മമാരും ഒരുതരം ചെറിയ വിഷാദ ലക്ഷണങ്ങളിലൂടെ കടന്നുപോകാറുണ്ട്. ഇതിനെ ‘പോസ്റ്റ് പാർട്ടം ബ്ലൂസ്’ എന്നാണ് പറയുന്നതെന്ന് മനോജ് വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…
കുറച്ച് വർഷങ്ങൾക്ക് മുമ്പ് സ്വന്തം കുഞ്ഞിനെ കൊന്ന് വാർത്തകളിൽ നിറഞ്ഞ ഒരമ്മ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തു. ആ വാർത്തകൾക്ക് താഴെ സർവതും തികഞ്ഞ, ഭൂമിയിലെ സർവ പ്രശ്നങ്ങളെ കുറിച്ചും അറിവുള്ള, അതിന് പരിഹാരമുള്ള കുറേ ഇരുകാലികളുടെ വെർബൽ വിചാരണയും വിധിയെഴുത്തുമാണ്. വളരെ മോശമായ ട്രോളുകളും മീമുകളും വരെ കണ്ടു.
അമ്മയ്ക്ക് പ്രസവശേഷം മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നെന്ന് പറഞ്ഞാൽ, അതിനെയും കളിയാക്കും. ‘കുറ്റം ചെയ്തിട്ട് പിന്നെ മാനസികപ്രശ്നമെന്ന് പറഞ്ഞാ മതിയല്ലോ’യെന്ന് ക്രൂരമായി നിസാരവൽക്കരിക്കും. അന്ന് തന്നെ ആ അമ്മയെ തൂക്കിക്കൊല്ലണം, കല്ലെറിഞ്ഞു കൊല്ലണം എന്നൊക്കെ ശിക്ഷ വിധിച്ച് സ്വയം ജഡ്ജിമാരായവരുടെ പിൻഗാമികളാണ് ഇവരും.
ഇതിനകം ഒരുപാട് ചർച്ച ചെയ്യപ്പെട്ട ഒന്നാണ്, പ്രസവാനന്തര വിഷാദം അഥവാ Post partum depression / psychosis എന്ന രോഗാവസ്ഥ. മുമ്പ് പല സന്ദർഭങ്ങളിലും പല ഡോക്ടർമാരും അനുഭവസ്ഥരും അതിനെ പറ്റി എഴുതിയിട്ടുള്ളതാണ്. എന്നാൽ കുറച്ച് ഗൈനക്കോളജി/സൈക്യാട്രി ഡോക്ടർമാരോ സൈക്കോളജിസ്റ്റുകളോ മാത്രമല്ലാ, സമൂഹത്തിലെ എല്ലാ മേഖലകളിലും ഉള്ള എല്ലാ മനുഷ്യരും അറിഞ്ഞിരിക്കേണ്ടതായ ഒന്നാണത്.
കാരണം, ഗർഭധാരണവും കുഞ്ഞു ജനിക്കുന്നതുമൊക്കെ എല്ലാവരുടെയും ജീവിതത്തിലൂടെ അല്ലെങ്കിൽ ജീവിതപരിസരത്തിലൂടെ തീർച്ചയായും കടന്നുപോകുന്ന ഒരു സാധാരണ സംഭവമാണ്. പ്രസവം കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ 10-ൽ 8 അമ്മമാരും ഒരുതരം ചെറിയ വിഷാദ ലക്ഷണങ്ങളിലൂടെ കടന്നുപോകാറുണ്ട്. ഇതിനെ ‘പോസ്റ്റ് പാർട്ടം ബ്ലൂസ്’ എന്നാണ് പറയുന്നത്.
ഈ സമയത്തുണ്ടാവുന്ന ഉറക്കമില്ലായ്മ, പെട്ടന്നുള്ള മൂഡ് വ്യത്യാസങ്ങൾ, അകാരണമായ നിരാശയും ഇറിറ്റെബിലിറ്റിയും ഒന്നും പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുകയാണ് ചെയ്യാറ്. മാത്രമല്ല, മിക്കപ്പോഴും ചികിത്സയൊന്നും കൂടാതെ തന്നെ രണ്ടോ മൂന്നോ ആഴ്ചകൾ കൊണ്ട് മാറുന്നതിനാൽ അങ്ങനൊന്നുണ്ടായതായി രോഗിയോ കൂടെയുള്ളവരോ അറിയാറുമില്ല.
പക്ഷെ, ഇതിന്റെ കുറച്ചു ഗുരുതരമായ അവസ്ഥയാണ് ‘പോസ്റ്റ്പാർട്ടം ഡിപ്രഷൻ’. പത്തുപേരിൽ 1-2 പേർക്കീ അവസ്ഥ ഉണ്ടാവുന്നു എന്നാണ് കണക്കുകൾ. വികസ്വരരാജ്യങ്ങളിൽ 20% (അഞ്ചിലൊന്ന്) അമ്മമാരിലീ പ്രശ്നമുണ്ടാവുന്നുണ്ട്. പ്രസവശേഷം 24 മണിക്കൂറിനുള്ളിൽ തുടങ്ങി എപ്പൊ വേണമെങ്കിലും ഈ അവസ്ഥ വരാം. ചിലപ്പോൾ മാസങ്ങളോളം നിൽക്കാം. ഇതിലും കുറച്ചു കൂടുതൽ ഗുരുതരമായ അവസ്ഥയാണ് ‘പോസ്റ്റ്പാർട്ടം സൈക്കോസിസ്’. 1000 അമ്മമാരിൽ ഒരാൾക്കങ്ങനെ ഉണ്ടാവാൻ സാധ്യതയുണ്ട്. അമ്മയുടെ ആത്മഹത്യ മുതൽ കുഞ്ഞിൻ്റെയും അമ്മയുടെയും മരണത്തിന് വരെ ഇത് കാരണമാവാം.
ഈ അവസ്ഥകളുടെ കൃത്യമായ കാരണം അറിയില്ലെങ്കിലും പ്രസവാനന്തരം ഹോർമോണുകളുടെ അളവിൽ ഉണ്ടാവുന്ന വ്യതിയാനങ്ങളും ഗർഭധാരണത്തിന് മുമ്പേയുണ്ടായിരുന്ന വിഷാദമോ ഉത്കണ്ഠയോ, ശാരീരികമോ മാനസികമോ ആയ പീഡനങ്ങൾ, വൈവാഹിക ജീവിതത്തിലെ പ്രശ്നങ്ങൾ, കുഞ്ഞിൻ്റെ ഭാവിയെ പറ്റിയുള്ള ആകുലതകൾ, സാമ്പത്തികമോ സാമൂഹികമോ ആയ അരക്ഷിതാവസ്ഥകൾ തുടങ്ങി നിരവധി കാരണങ്ങൾ ഇതിന്റെ ഉത്ഭവത്തിന് പ്രചോദനമാകുന്നുവെന്നാണ് പഠനങ്ങൾ.
ഉറക്കമില്ലായ്മ അല്ലെങ്കിൽ അമിത ഉറക്കം, ഒന്നിനോടും താൽപ്പര്യമില്ലായ്മ, കുഞ്ഞിനു വേണ്ട ശ്രദ്ധ കൊടുക്കാതിരിക്കുക, ഉത്കണ്ഠ, വിഷാദം, അമിതമായ ക്ഷീണം, ദേഷ്യം, ആത്മഹത്യാ പ്രവണത, കുഞ്ഞിനെയോ സ്വയമേയോ മുറിവേൽപ്പിക്കാനുള്ള പ്രവണത, കുഞ്ഞിനെ കൊല്ലാനുള്ള പ്രവണത തുടങ്ങിയവയൊക്കെയാണ് പ്രധാനലക്ഷണങ്ങൾ. പ്രസവശേഷം ഈ ലക്ഷണങ്ങളിൽ ഏതെങ്കിലും ഉണ്ടെങ്കിൽ അവ സ്വയം തിരിച്ചറിയുകയോ കൂടെയുള്ളവർ മനസിലാക്കുകയോ ചെയ്ത് എത്രയും വേഗം വൈദ്യസഹായം ലഭ്യമാക്കേണ്ടതാണ്.പലപ്പോഴും ഇത്തരം ബുദ്ധിമുട്ടുകൾ പല അമ്മമാരും മറച്ചുവയ്ക്കും.
അറിഞ്ഞാൽ കുഞ്ഞിനെ തന്നിൽ നിന്നകറ്റുമോ, താനൊരു നല്ല അമ്മയല്ലെന്ന് മറ്റുള്ളവർ കരുതുമോ തുടങ്ങിയ വേണ്ടാ വിചാരങ്ങൾ കാരണം ചെറിയ ലക്ഷണങ്ങൾ ഇങ്ങനെ മറച്ചുവയ്ക്കുകയും പിന്നീടത് പ്രശ്നമാകുകയും ചെയ്യും. അമ്മയ്ക്കും കൂടെയുള്ളവർക്കും ഇത്തരമൊരവസ്ഥയെ പറ്റിയും അതുണ്ടാക്കാവുന്ന പ്രശ്നത്തെ പറ്റിയും ആശുപത്രിയിൽ നിന്നും കൃത്യമായ ബോധവത്കരണം നൽകാത്തതും ഇവിടെ വില്ലനാവാറുണ്ട്.
ഏതെങ്കിലും ഒരു അനിഷ്ട സംഭവമുണ്ടായാൽ ആരെയെങ്കിലും കുറ്റക്കാരി/രനാക്കി വിധി പറയാൻ കാത്തുനിൽക്കുന്ന പ്രത്യേകതരം പരിഷ്കൃതസമൂഹമാണ് നമ്മുടേത്. ഒരമ്മ തന്റെ കുഞ്ഞിനെ കൊല്ലുന്നത് കുറ്റവാസനയുള്ളതു കൊണ്ടാണെന്നോ മറ്റെന്തോ ലക്ഷ്യം വച്ചാണെന്നോ ഒക്കെ എളുപ്പത്തിൽ വിധിയെഴുതുന്നത് അതുകൊണ്ടാണ്.
പോസ്റ്റ് പാർട്ടം ഡിപ്രഷനെ പറ്റിയുള്ള ശരിയായ അറിവുണ്ടാകുന്നത് അത്തരം പ്രിമെച്ചർ വിധിയെഴുത്തുകളെ മാത്രമല്ല ഇല്ലാതാക്കുക, അങ്ങനൊരു അനിഷ്ട സംഭവം ഉണ്ടാകുന്നതിനെ തന്നെ തടയാൻ സഹായിക്കും. അതിന് കൃത്യമായ ബോധവത്കരണത്തിന് വേണ്ട സംവിധാനങ്ങൾ എല്ലാ പ്രസവ ആശുപത്രികളിലും ഉണ്ടായിരിക്കേണ്ടതാണ്. അത് കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം. ഒപ്പം പ്രസവാനന്തരം എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ നിസാരമായി കാണാതെ വൈദ്യസഹായം തേടാൻ അമ്മമാരും ബന്ധുക്കളും ശ്രദ്ധിക്കുകയും വേണം.
പോസ്റ്റ്പാർട്ടം ഡിപ്രഷൻ അപൂർവ്വമായെങ്കിലും അച്ഛന്മാരിലും ഉണ്ടാവാറുണ്ട്. 25-അച്ഛന്മാരിൽ ഒരാൾക്ക് (അമ്മമാരിൽ 5 -ൽ 1) ഡിപ്രഷൻ ഉണ്ടാവാമത്രേ. എന്നാലത് സൈക്കോസിസ് അവസ്ഥ വരെ എത്തുന്നതും അപൂർവമാണ്. ഇതുകൂടി പറയാൻ കാരണം, ഇത് സ്ത്രീകളെ മാത്രം ബാധിക്കുന്ന ഒന്നാണെന്ന മിഥ്യാധാരണ മാറ്റാനാണ്. മറ്റു ചില മിഥ്യാധാരണകളാണ്, ഇത് ഹോർമോൺ വ്യതിയാനം കൊണ്ടു മാത്രമുണ്ടാവുന്നതാണെന്നും മറ്റു വിഷാദ രോഗങ്ങളേപ്പോലെ അത്ര കാര്യമാക്കേണ്ടതില്ലെന്നും താനേ മാറിക്കോളുമെന്നുമൊക്കെയുള്ള വിചാരങ്ങൾ. അതൊക്കെ തെറ്റാണ്. തീർച്ചയായും ചികിത്സ വേണം.
ഇത്തരമൊരവസ്ഥയെ പറ്റിയുള്ള ശരിയായ അറിവും മറ്റുള്ളവരോട് അൽപ്പം സഹാനുഭൂതിയോടെ പെരുമാറാനുള്ള മനസുമുണ്ടെങ്കിൽ ഈ രോഗം മൂലമുള്ള ഗുരുതരാവസ്ഥകൾ കുറേയൊക്കെ ഒഴിവാക്കാം. എട്ടു പെറ്റതിൻ്റെ അന്ന് എവറസ്റ്റ് കീഴടക്കാൻ പോയ അമ്മൂമ്മയുടെ കഥയും ഒറ്റയ്ക്ക് 12 പേരെ വളർത്തിയ ഉമ്മൂമ്മയുടെ കഥയും പറഞ്ഞിട്ട് നിനക്കൊന്നും ഇപ്പൊ ഒന്നിനും വയ്യല്ലോ എന്നൊക്കെ പുതുതായി അമ്മയാകുന്ന ഒരാളെ നിരുത്സാഹപ്പെടുത്തുന്ന വിധത്തിലുള്ള എല്ലാ സംസാരങ്ങളും ഒഴിവാക്കണം.
പിന്നെ, ഇത്തരം വാർത്തകൾ മാധ്യമങ്ങളിൽ വരുമ്പോൾ ആരാന്റമ്മയ്ക്ക് ഭ്രാന്തുപിടിച്ചാൽ കാണാനെന്നോണം അവിടെപ്പോയി അവരെ ദുഷിച്ചും വിധിച്ചും കമന്റ് ചെയ്യുന്നതും വളരെ മോശമാണ്. അതും നിർത്തണം. വളരെ നിസാരരാണ് ഞാനും നിങ്ങളും ഒക്കെ. തലച്ചോറിലെ ഏതെങ്കിലും ഒരു രാസവസ്തുവിന്റെ അളവ് ഒന്നങ്ങോട്ടോ ഒന്നിങ്ങോട്ടോ മാറിയാൽ നമ്മളും ഈ രോഗിയും തമ്മിൽ ഒരു വ്യത്യാസവുമില്ലാ.
മനോജ് വെള്ളനാട്…