ഭുവനേശ്വർ: ഒഡീഷയിൽ കാണാതായ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുടെ മൃതദേഹം സെപ്റ്റിക് ടാങ്കിൽനിന്നു കണ്ടെത്തി. പുരി ജില്ലയിലെ ഡെലംഗ ബ്ലോക്കിലെ രത്തൻപുർ ഗ്രാമത്തിലാണു സംഭവം. പതിനൊന്നുകാരനാണു കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അകന്ന ബന്ധുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ മരണത്തിൽ രോഷാകുലരായ ഗ്രാമവാസികൾ പ്രതിയുടെ വീട് ആക്രമിച്ചു.
പ്രതിക്ക് വധശിക്ഷ നൽകണമെന്നും ആളുകൾ ആവശ്യപ്പെട്ടു. ഏപ്രിൽ 15ന് വൈകുന്നേരം ഡെലങ്ക പോലീസ് പരിധിയിലുള്ള രത്തൻപുർ ഗ്രാമത്തിലെ വീടിനടുത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ കാണാതായത്. സംഭവത്തിൽ കുടുംബാംഗങ്ങൾ ഡെലംഗ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പോലീസ് പിടികൂടിയത്.