മൊഹാലിയില്‍ ഇംഗ്ലണ്ടിനെതിരെ വിജയം ആവര്‍ത്തിച്ച് ഇന്ത്യ

kohli_team1മൊഹാലി: മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 2–0ന് മുന്നിലെത്തി. ജയിക്കാന്‍ 103 റണ്‍സ് ലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ അനായാസം വിജയം നേടി. ഒരിടവേളയ്ക്ക് ശേഷം ടീമില്‍ തിരിച്ചെത്തിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ പാര്‍ഥിവ് പട്ടേലിന്റെ അതിവേഗ അര്‍ധ സെഞ്ചുറിയാണ് ജയം അനായാസമാക്കിയത്. പാര്‍ഥിവ് 54 പന്തില്‍ 67 റണ്‍സോടെ പുറത്താകാതെ നിന്നു.

നേരത്തെ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്‌സ് 236 റണ്‍സില്‍ അവസാനിച്ചിരുന്നു. അര്‍ധ സെഞ്ചുറി നേടിയ ജോ റൂട്ട് (78), ഹസീബ് ഹമീദ് (പുറത്താകാതെ 59) എന്നിവര്‍ മാത്രമാണ് ഇംഗ്ലീഷ് നിരയില്‍ ചെറുത്തുനിന്നത്. ക്രിസ് വോക്‌സ് 30 റണ്‍സ് നേടി. ഇന്ത്യയ്ക്ക് വേണ്ടി ആര്‍.അശ്വിന്‍ മൂന്നും മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ, ജയന്ത് യാദവ് എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും നേടി.

സ്‌കോര്‍: ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സ് 283, രണ്ടാം ഇന്നിംഗ്‌സ് 236. ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ് 417, രണ്ടാം ഇന്നിംഗ്‌സ് 104/2.

മത്സരത്തില്‍ ഓള്‍ റൗണ്ട് പ്രകടനം പുറത്തെടുത്ത രവീന്ദ്ര ജഡേജയാണ് മാന്‍ ഓഫ് ദ മാച്ച്. പരമ്പരയിലെ നാലാം ടെസ്റ്റ് ഡിസംബര്‍ എട്ടിന് മുംബൈയില്‍ തുടങ്ങും.

Related posts