പ്രിയയുടെ മരണം ഒരു നിഗൂഡത! സ്ത്രീധനം തന്നില്ലെങ്കില്‍ കല്യാണം മുടങ്ങുമെന്ന് അരുണ്‍ ഭീഷണിപ്പെടുത്തി, കാമുകന്റെ വീട്ടില്‍നിന്ന് പ്രിയ പോയത് എങ്ങോട്ട്?

priyaകൊല്ലം ഓയൂരില്‍ അടയറ പ്രശാന്ത് മന്ദിരത്തില്‍ പ്രസാദിന്റെ മകള്‍ പ്രിയയുടെ (21) മരണത്തിലെ ദുരൂഹത അവസാനിക്കുന്നില്ല. വിവാഹത്തിന് രണ്ടുദിവസം മുമ്പ് ഡിസംബര്‍ 30നായിരുന്നു പതുശ്ശേരി വള്ളക്കടവില്‍ പ്രിയയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. വിവാഹം മുടങ്ങുമെന്ന ഭയത്തില്‍ പ്രിയ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലീസ് ഭാഷ്യം. എന്നാല്‍ മരണത്തില്‍ നിഗൂഡതയുണ്ടെന്നും അവളുടെ ശരീരത്തില്‍ കാണപ്പെട്ട മുറിവുകള്‍ എങ്ങനെ ഉണ്ടായെന്നും ബന്ധുക്കള്‍ ചോദിക്കുന്നു.

പ്രിയയുടെ വിവാഹം ഉറപ്പിച്ചിരുന്നത് കാമുകനായിരുന്ന അരുണ്‍ ബാബുവുമായിട്ടായിരുന്നു. ഇരുവരും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു. ഇരുവരുടെയും വീട്ടുകാര്‍ തമ്മില്‍ ചര്‍ച്ച ചെയ്താണ് വിവാഹമുറപ്പിച്ചത്. എന്നാല്‍ പ്രിയയെ കാണാതാകുന്നതിന് തലേദിവസം അരുണ്‍ ബാബുവിന്റെ സഹോദരിയും പ്രദേശവാസികളായ ചില ബിജെപി പ്രവര്‍ത്തകരും പ്രിയയുടെ വീട്ടിലെത്തി സ്ത്രീധനവും സ്വര്‍ണവും ആവശ്യപ്പട്ടു. ഇതേച്ചൊല്ലി ഇരുവീട്ടുകാരും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടാവുകയും ചെയ്തിരുന്നു. സ്ത്രീധനം നല്കി വിവാഹം വേണ്ടെന്ന നിലപാടിലായിരുന്നു പ്രിയയെന്ന് വീട്ടുകാര്‍ പറയുന്നു.

സ്ത്രീധനം ചോദിച്ച് വീട്ടുകാര്‍ എത്തിയതിന്റെ പിറ്റേദിവസം രാവിലെ അരുണ്‍ബാബുവിന്റെ വീട്ടിലെത്തിയ പ്രിയയെ പിന്നീട് കാണാതാകുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. രണ്ടു ദിവസത്തിന് ശേഷം പ്രിയയുടെ മൃതദേഹം ഇത്തിക്കരയാറ്റിലെ പുതുശേരി വള്ളക്കടവില്‍ കാണപ്പെടുകയായിരുന്നു. മരണത്തിന് ഉത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പിതാവ് പ്രസാദിന്റെയും വെളിനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.കെ നിര്‍മ്മലയുടെയും നേതൃത്വത്തില്‍ ബന്ധുക്കളും നാട്ടുകാരും മൃതദേഹവുമായി റോഡ് ഉപരോധിക്കുകയും ചെയ്തിരുന്നു.

പ്രിയ ശ്വാസം മുട്ടിമരിച്ചതാണെന്നും,ഒരുതുള്ളി വെള്ളംപോലും ഉള്ളില്‍ ചെന്നിട്ടില്ലെന്നും, ശരീരത്തില്‍ പല ഭാഗത്തും രക്തം കട്ടപിടിച്ച് കിടക്കുന്നതായും ശരീരത്തില്‍ റബ്ബര്‍മരത്തിന്റെ ഇലകള്‍ ഒട്ടിപ്പിടിച്ചിരുന്നതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉള്ളതായി പ്രിയയുടെ അച്ഛന്‍ പ്രസാദ് പറയുന്നു. മൃതദേഹം ആറ്റില്‍നിന്നെടുക്കുമ്പോള്‍ പ്രിയ ധരിച്ചിരുന്ന ഷാള്‍ വായില്‍ തിരുകി കയറ്റിയ നിലയിലായിരുന്നു. ചെരുപ്പ് മൃതദേഹത്തോടൊപ്പം ഇല്ലായിരുന്നു. ആറിന്റെ മറുകരയില്‍ നിന്നും പോലീസ് കഴിഞ്ഞ ദിവസം ചെരുപ്പ് കണ്ടെടുത്തിരുന്നു.

സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെ കാമുകനായ അരുണ്‍ബാബു (23), അരുണ്‍ബാബുവിന്റെ സഹോദരി ഐശ്വര്യ (25) പിതാവ് ബാബു, ബന്ധുവായ കരങ്ങന്നൂര്‍ പുതുശ്ശേരി ടിപ് ടോപ്പ് വീട്ടില്‍ ഡെന്നി ( 37),ബി.ജെ. പി പ്രവര്‍ത്തകനായ കരിങ്ങന്നൂര്‍ പുത്തന്‍വിള വീട്ടില്‍ ജയകുമാര്‍ (35),ബിജെപി മണ്ഡലം സെക്രട്ടറി കരിങ്ങന്നൂര്‍ മങ്ങാട് ചാലൂര്‍ ചരുവിള വീട്ടില്‍ മനോജ് (41), ബിജെപി വെളിനല്ലൂര്‍ പഞ്ചായത്ത് സെക്രട്ടറി പുതുശ്ശേരി ശിവഗംഗ വീട്ടില്‍ മനോജ് (36) എന്നിവര്‍ റിമാന്‍ഡിലാണ്. ഏഴ് പ്രതികളില്‍ നാലുവരെ യുള്ള പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി കഴിഞ്ഞ ദിവസം സംഭവസ്ഥലത്തുകൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയിരുന്നു.

Related posts