തിരുവനന്തപുരം: ശബരിമലയില്‍ ആചാരലംഘനം നടന്നതായി ദേവസ്വം വിജിലന്‍സ്. കൊല്ലത്തെ വ്യവസായി സുനിലിന് എതിരെയും നടൻ ജയറാമിനെതിരെയും ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട് നൽകി. വിഷു ഉല്‍സവത്തിനായി ശബരിമല നട നേരത്തെ തുറന്നതും പൂജകള്‍ക്ക് അനുമതി നല്‍കിയതിലും വീഴ്ചയുണ്ടായതായി ദേവസ്വം റിപ്പോര്‍ട്ടില്‍ പറയുന്നു.
ജയറാം സോപാനത്തില്‍ ഇടക്ക വായിച്ചത് ചട്ടം ലംഘിച്ചാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ദേവസ്വം മന്ത്രിയ്ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ തുടര്‍നടപടികള്‍ക്ക് ശിപാര്‍ശ ചെയ്തിട്ടുണ്ട്.
വിഷു ഉല്‍സവത്തിനായി ഏപ്രില്‍ പത്തിന് വൈകിട്ടാണ് നട തുറക്കാന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇത് മറികടന്ന് ശബരിമല നട അന്നേദിവസം രാവിലെ തുറക്കുകയും വിശേഷാല്‍ പൂജകളുള്‍പ്പെടെ നടത്താന്‍ ഒരാള്‍ക്ക് മാത്രമായി അനുമതി നല്‍കുകയും ചെയ്തു.
ശബരിമല എക്സിക്യുട്ടീവ് ഓഫീസറുടെ അറിവോടെയാണ് വീഴ്ച സംഭവിച്ചത്. കൊല്ലത്തെ വ്യവസായി സുനില്‍ ഈ ദിവസത്തെ പൂജകള്‍ക്കായി നേരത്തെ അനുമതി വാങ്ങിയിരുന്നതായും അന്വേഷണത്തില്‍ തെളിഞ്ഞു. സന്നിധാനത്തെ ഉച്ചപൂജയ്ക്കിടെ നടന് ജയറാം ഇടയ്ക്ക കൊട്ടിയത് ആചാരലംഘനമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.