അന്ന് സുനി ലക്ഷ്യമിട്ടത് മറ്റൊരു യുവനടിയെ തട്ടിക്കൊണ്ടു പോകാന്‍! അവിചാരിതമായി മുതിര്‍ന്ന നടി എത്തിയതോടെ പദ്ധതി പാളി; 2011ല്‍ നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസിന്റെ ചുരുള്‍ അഴിഞ്ഞപ്പോള്‍

uuutuകൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിന്റെ തുടര്‍ച്ചയെന്നവണ്ണം രണ്ടായിരത്തി പതിനൊന്നില്‍ മറ്റൊരു യുവനടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പള്‍സര്‍ സുനിയുടെ അനുയായികളായ രണ്ട് പേരെയാണ് കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ നടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തിയേക്കും. ആറ് വര്‍ഷം മുമ്പ് നടന്ന ഈ സംഭവത്തില്‍ പള്‍സര്‍ സുനി ലക്ഷ്യമിട്ടത് മറ്റൊരു പ്രമുഖ യുവനടിയെ ആയിരുന്നു. എന്നാല്‍, അന്ന് പദ്ധതി പാളിയപ്പോള്‍ മലയാളത്തിലെ പ്രമുഖ നിര്‍മ്മാതാവിന്റെ ഭാര്യയായ മുതിര്‍ന്ന നടിയാണ് ഇവരുടെ വലയില്‍ വീണത്. നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ ലക്ഷ്യമിട്ടത് ഒരു സംവിധായകന്റെ ഭാര്യയായ യുവനടിയെ ആയിരുന്നു എന്നാണ് പോലീസ് കരുതുന്നത്. അന്നത്തെ സംഭവത്തില്‍ നിര്‍മ്മാതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും പരാതി ഗൗരവത്തില്‍ എടുത്ത് അന്വേഷണം നടത്താതെ പോയത് സുനിക്കും കൂട്ടര്‍ക്കും ഗുണകരമായി മാറുകയായിരുന്നു.

ഈ സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് പള്‍സര്‍ സുനി മുമ്പ് ഡ്രൈവറായി ജോലി ചെയ്തിരുന്ന ജോണി സാഗരികയുടെ മൊഴിയെടുത്തിരുന്നു. നടിയെ ഷൂട്ടിംഗ് സ്ഥലത്തേക്ക് കൊണ്ടുവരുന്നതിനിടയില്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചു എന്നായിരുന്നു നേരത്തേ നിര്‍മ്മാതാവ് പരാതി നല്‍കിയിരുന്നത്. മണിക്കൂറുകളോളം നടിയെ നഗരത്തില്‍ വട്ടംചുറ്റിച്ച ശേഷമായിരുന്നു ഹോട്ടലില്‍ ഇറക്കി വിട്ടത്. പള്‍സര്‍ സുനിയും തിരിച്ചറിയാത്ത നാലു പേരുമാണ് പ്രതികള്‍. ഈ സംഘത്തില്‍ പെട്ട രണ്ട് പേരാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. ജോണി സാഗരികയുടെ ഡ്രൈവറായിരിക്കമ്പോള്‍ അദ്ദേഹത്തിന്റ പുതിയ സിനിമയില്‍ അഭിനയിക്കുന്നതിനായിട്ടാണ് യുവനടിയും നിര്‍മ്മാതാവിന്റെ ഭാര്യയായ നടിയും കൊച്ചിയിലേക്ക് വരുന്നത് സുനി അറിഞ്ഞത്. ഈ തക്കം ഉപയോഗിക്കാന്‍ സുനി പദ്ധതിയിടുകയായിരുന്നു.

റെയില്‍വേ സ്റ്റേഷനില്‍ നിന്നും താരങ്ങളെ കൊണ്ടുവരുന്നത് ഉള്‍പ്പെടെ കുറഞ്ഞ നിരക്കില്‍ നടീനടന്മാര്‍ക്ക് താമസിക്കാന്‍ സൗകര്യം ഒരുക്കാമെന്ന് പറഞ്ഞു നഗരത്തിലെ നക്ഷത്രഹോട്ടലിന്റെ ആള്‍ എന്ന നിലയില്‍ ഒരാള്‍ ജോണി സാഗരികയെ സമീപിക്കുകയായിരുന്നു. സംഭവദിവസം ഡ്രൈവറും മറ്റൊരാളും വാഹനവുമായി റെയില്‍വേ സ്റ്റേഷനില്‍ എത്തിയെങ്കിലും യുവനടി എത്തിയില്ല. എന്നാല്‍ നിര്‍മ്മാതാവിന്റെ ഭാര്യയായ നടിയും സഹായിയും മാത്രമാണ് വന്നത്. ഇവരെ വാഹനത്തില്‍ കയറ്റിയ സംഘം സഹായിയെ കുമ്പളത്തെ ആശുപത്രിയില്‍ ഇറക്കി വിട്ട ശേഷം നടിയുമായി മണിക്കൂറോളം നഗരത്തില്‍ കറങ്ങി. സംശയം തോന്നിയ നടി ഭര്‍ത്താവിനെ വിളിക്കുകയും ഭര്‍ത്താവ് ജോണി സാഗരികയെ വിവരമറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് ജോണി സാഗരിക സുനില്‍കുമാറിനെയും കൂട്ടി ഹോട്ടലില്‍ എത്തിയെങ്കിലും നടി കയറിയ വാഹനം എത്തിയില്ല. കാര്യങ്ങള്‍ പന്തിയല്ലെന്ന് തിരിച്ചറിഞ്ഞതോടെ സംഘം നീക്കം ഉപേക്ഷിച്ച് നടിയെ ഹോട്ടലില്‍ എത്തിച്ച ശേഷം മുങ്ങുകയായിരുന്നു. പിറ്റേന്ന് ജോണി സാഗരിക പരാതി നല്‍കാന്‍ എത്തിയപ്പോള്‍ സുനില്‍കുമാറും മുങ്ങി. സംഭവത്തില്‍ ഇന്നലെ ജോണി സാഗരികയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആറ് കൊല്ലത്തിന് ശേഷം പോലീസ് കേസെടുത്തിരിക്കുന്നത്.

Related posts