വധുവിനുള്ള സാരി വാങ്ങിയത് ഇന്നസെന്റ് നല്‍കിയ നാനൂറ് രൂപയ്ക്ക്; സ്വര്‍ണതാലി മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ വക; മതസൗഹാര്‍ദ്ദത്തിന്റെ ഫലമായി നടന്ന തന്റെ വിവാഹത്തെക്കുറിച്ച് ശ്രീനിവാസന്‍

ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ സാധിക്കാത്ത ഒന്നാണ് വിവാഹം. നടന്‍ ശ്രീനിവാസന്റെ ജീവിതത്തിലും അതങ്ങനെ തന്നെ. എന്നാല്‍ മറ്റാളുകളില്‍ നിന്ന് വ്യത്യസ്തമായി നടനും സംവിധായകനുമായ ശ്രീനിവാസന് തന്റെ വിവാഹം കുറച്ചുകൂടി പ്രത്യേകതയുള്ളതായിരുന്നു. കാരണം, അത് സാധ്യമായതുതന്നെ മതസൗഹാര്‍ദ്ദത്തിന്റെ ഫലമായാണ്. ഒരു ചാനല്‍ പരിപാടിയില്‍ മതസൗഹാര്‍ദ്ദത്തെ കുറിച്ച് സംസാരിക്കവെയാണ് നടന്‍ ശ്രീനിവാസന്‍ തന്റെ കല്യാണത്തെ കുറിച്ച് പറഞ്ഞത്. 1984 ലായിരുന്നു നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ വിവാഹം.

ആ സംഭവത്തെക്കുറിച്ച് ശ്രീനിവാസന്‍ പറയുന്നതിങ്ങനെ..’ഇന്നസെന്റും ഡേവിഡ് കാച്ചപ്പള്ളിയും നിര്‍മിച്ച ഒരു കഥ ഒരു നുണക്കഥ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് വിവാഹത്തിന്റെ പദ്ധതികളെല്ലാം ഇട്ടത്. ആരെയും വിളിക്കാതെ ഒരു രജിസ്റ്റര്‍ വിവാഹം മതി എന്നായിരുന്നു എന്റെ തീരുമാനം. ആരെയും ക്ഷണിക്കുന്നില്ലെന്നും രജിസ്റ്റര്‍ ഓഫീസില്‍വച്ചാണ് വിവാഹമെന്നും ഇന്നസെന്റിനോട് മാത്രം പറഞ്ഞു. സെറ്റില്‍ നിന്ന് ഇറങ്ങാന്‍ നേരം ഇന്നസെന്റ് കൈയ്യില്‍ ഒരു പൊതി തന്നു. അതില്‍ 400 രൂപയുണ്ടായിരുന്നു. ഇന്നത്തെപ്പോലെയല്ല നാനൂറ് രൂപയ്ക്ക് അന്ന് വലിയ വിലയാണ്. ഇതെങ്ങനെ സംഘടിപ്പിച്ചു എന്ന് ചോദിച്ചപ്പോള്‍, ഭാര്യയുടെ രണ്ട് വളകൂടെ വിറ്റു എന്നായിരുന്നു ഇന്നസെന്റിന്റെ മറുപടി. ഇന്നസെന്റ് തന്ന പണം കൊണ്ട് വധുവിനുള്ള സാരിയും മറ്റുമൊക്കെ വാങ്ങി’. ശ്രീനിവാസന്‍ പറയുന്നു.

‘വൈകുന്നേരമായപ്പോള്‍ അമ്മ പറഞ്ഞു. താലി കെട്ടി തന്നെ കല്യാണം നടത്തണമെന്ന്. അതും സ്വര്‍ണമാലയില്‍ കോര്‍ത്ത താലി. സാമ്പത്തികമായി ഏറെ മോശം നില്‍ക്കുന്ന അവസ്ഥയാണ്. സ്വര്‍ണമാലയെക്കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കില്ല. അതിരാത്രം സിനിമയുടെ ഷൂട്ടിംഗ് ആ സമയത്ത് അവിടെ നടക്കുന്നുണ്ട്. കണ്ണൂരാണ് ലൊക്കേഷന്‍. മമ്മൂട്ടിയെ കാണാന്‍ തീരുമാനിച്ചു. മമ്മൂട്ടി താമസിച്ചിരുന്ന ഹോട്ടല്‍ മുറിയുടെ വാതില്‍ തുറന്നതും ഞാന്‍ പറഞ്ഞു. നാളെ എന്റെ വിവാഹമാണ്. അപ്പോള്‍ മമ്മൂട്ടി ചോദിച്ചു, ‘നാളെയോ’. അതെ. എനിക്കൊരു രണ്ടായിരം രൂപ വേണം, രജിസ്റ്റര്‍ വിവാഹമാണ് ആരെയും ക്ഷണിക്കുന്നില്ല. ഞാന്‍ പറഞ്ഞു. തുക തന്നിട്ട് അദ്ദേഹം പറഞ്ഞു. കല്യാണത്തിന് ഞാനും വരും. അത് കേട്ടപ്പോള്‍ ഞാന്‍ പറഞ്ഞു.

‘കല്യാണത്തിന് വരരുത്, വന്നാല്‍ കല്യാണം കലങ്ങും’. അദ്ദേഹം വരുമെന്ന് ഉറപ്പിച്ച് പറഞ്ഞു. ഞാന്‍ വീണ്ടും പറഞ്ഞു, ‘ആരും അറിയാതെ രജിസ്റ്റര്‍ ചെയ്യാനാണ് പ്ലാന്‍. എന്നെ ഇവിടെ ആര്‍ക്കും അറിയില്ല. പക്ഷെ നിങ്ങള്‍ അങ്ങനെയല്ല, അറിയപ്പെടുന്ന താരമാണ്. നിങ്ങള്‍ വന്നാല്‍ സംഭവം എല്ലാവരും അറിയും. അതുകൊണ്ട് വരരുത്’. എന്നാല്‍ വരുന്നില്ലെന്ന് മമ്മൂട്ടി പറഞ്ഞു. അങ്ങനെ സ്വര്‍ണതാലി വാങ്ങി, രജിസ്റ്റര്‍ ഓഫീസിന്റെ വരാന്തയില്‍വച്ച് ഞാന്‍ ആ താലി കെട്ടി. ഹിന്ദുവായ എനിക്ക് ഒരു ക്രിസ്ത്യാനി തന്ന നാനൂറ് രൂപ, മുസ്ലീമായ മമ്മൂട്ടി തന്ന രൂപയ്ക്ക് വാങ്ങിയ സ്വര്‍ണതാലി ഹിന്ദുവായ പെണ്‍കുട്ടിയുടെ കഴുത്തില്‍ കെട്ടി. അതായിരുന്നു എന്റെ വിവാഹം.

 

Related posts