വെള്ളമടിക്കാനും മൊബൈല്‍ വാങ്ങാനുമായി പിഞ്ചുകുഞ്ഞിനെ അച്ഛന്‍ വിറ്റു; ജാരസന്തതിയെന്ന് അച്ഛന്‍, അല്ലെന്ന് അമ്മ

മദ്യം വാങ്ങാന്‍ പണത്തിനായി 11 മാസം മാത്രം പ്രായമുള്ള മകനെ അച്ഛന്‍ വിറ്റു. 25,000 രൂപയ്ക്ക് മകനെ വിറ്റ അച്ഛന്‍ ആ തുക ചെലവഴിച്ചതിങ്ങനെ. 2000 രൂപയ്ക്ക് പുതിയ മൊബൈല്‍ ഫോണ്‍, 1500 രൂപയ്ക്ക് ഏഴ് വയസുള്ള മകള്‍ക്ക് വെള്ളിക്കൊലുസ്, പിന്നെ ഭാര്യയ്ക്ക് ഒരു സാരി. മിച്ചമുള്ള തുകയ്ക്ക് മദ്യപാനവും. ഒഡീഷയിലെ ഭദ്രക് ജില്ലയിലാണ് രാജ്യത്തെ നടുക്കിയ വിചിത്ര സംഭവം അരങ്ങേറിയത്.

സ്ഥിരം വരുമാനമില്ലാത്ത മദ്യപനായ ബല്‍റാം മുഖിയാണ് പിഞ്ചുപൈതലിനെ വിറ്റത്. ജാരസന്തതിയായതിനാലാണ് ബാലനെ വിറ്റതെന്ന് മുഖി പറയുന്നു. വില്‍പ്പനയ്ക്ക് ഇടനില നിന്നത് ഭാര്യാ സഹോദരനും അംഗന്‍വാടി ജീവനക്കാരനുമായ ബലിയയാണെന്നും മുഖി പറയുന്നതായി പോലീസ് അറിയിച്ചു. മകനെ നഷ്ടപ്പെട്ട വിഷമത്തില്‍ കഴിഞ്ഞ അറുപതുകാരനായ സോമനാഥ് സേഥിക്കാണ് മുഖി മകനെ വിറ്റത്. 2012ല്‍ 24കാരനായ മകനെ നഷ്ടപ്പെട്ടതോടെ വിഷാദരോഗത്തിനടിയയായിരുന്നു സേഥിയുടെ ഭാര്യ. മദ്യത്തിനടിമയായ ഭര്‍ത്താവും താനും തമ്മില്‍ വഴക്കുണ്ടായെന്നും പരസ്പരം മര്‍ദിച്ചുവെന്നും മുഖിയുടെ ഭാര്യ സുക്ത പറയുന്നു.

വഴക്കിനിടെ തന്റെ അപേക്ഷ തള്ളി ഭര്‍ത്താവ് കുട്ടിയെ സേഥിക്ക് കൈമാറുകയായിരുന്നുവെന്നും സുക്ത അവകാശപ്പെട്ടു. ഭര്‍ത്താവ് ആരോപിക്കുന്നതുപൊലെ മൂന്നാമത്തെ കുട്ട് ജാരസന്തതി അല്ലെന്നും മറ്റ് രണ്ട് കുട്ടികളെ വളര്‍ത്തുന്നതുപൊലെ ഈ കുട്ടിയെയും വളര്‍ത്താന്‍ തയ്യാറായിരുന്നുവെന്നും സൂക്ത പറയുന്നു. മദ്യത്തിനായി കുഞ്ഞിനെ വിറ്റ വാര്‍ത്ത പുറത്തറിഞ്ഞതോടെ ബല്‍റാം മുഖിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയും ഭാര്യാ സഹോദരനും പൊലീസ് നിരീക്ഷണത്തിലാണ്.

Related posts