ഞങ്ങള്‍ക്ക് ഭയമാണ് ഇനി എങ്ങനെ കുട്ടികളെ പഠിപ്പിക്കണമെന്നത്! ഏത് രീതിയിലാണ് അവരോട് ഞങ്ങള്‍ പെരുമാറേണ്ടത്;ഗൗരി ആത്മഹത്യ ചെയ്ത, കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂളിലെ അധ്യാപകര്‍ കൂട്ടത്തോടെ ചോദിക്കുന്നു

സ്‌കൂളുകളിലും കോളജുകളിലുമായി ഇരുപത് വര്‍ഷത്തിലേറെക്കാലം കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റായി ജോലി ചെയ്തുവരുന്ന കല ഷിബുവിന്റെ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. കുട്ടികളെയും ടീച്ചര്‍മാരെയും അടുത്തറിഞ്ഞിട്ടുള്ള വ്യക്തിയെന്ന നിലയില്‍ ഗൗരി എന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത കൊല്ലം, ട്രിനിറ്റി ലൈസിയം സ്‌കൂളുമായി ബന്ധപ്പെട്ട ചിലരുടെ സംശയങ്ങളും ആകുലതകളും വെളിപ്പെടുത്തുകയാണ് കല ഷിബു ഇപ്പോള്‍. ഫേസ്ബുക്കിലൂടെയായിരുന്നു കലയുടെ ഈ വെളിപ്പെടുത്തല്‍. കല ഷിബുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…

‘സ്‌കൂള്‍ തുറന്നു, പക്ഷെ , ഞങ്ങള്‍ക്ക് ഭയമാണ് ഇനി എങ്ങനെ കുട്ടികളെ പഠിപ്പിക്കണമെന്ന്..! ഏത് രീതിയിലാണ് ഞങ്ങള്‍ അവരോടു ഇടപെടേണ്ടത്..?അടി പാടില്ല,വഴക്കു പാടില്ല, ഇമ്പോസിഷന്‍ പാടില്ല. തെറ്റ് ചെയ്യുന്ന കുട്ടികളെ ഞങ്ങള്‍ എന്ത് ചെയ്യണം? പറഞ്ഞുതരൂ’. കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂളിലെത്തിയ എന്നോട് കൂട്ടത്തോടെ അധ്യാപികമാര്‍ ചോദിച്ചു. കൊല്ലം ജില്ലയിലെ അതിപുരാതനമായ സ്‌കൂള്‍ ആണ്. ഞാന്‍ അവിടെ പഠിച്ചിട്ടില്ല. മകള്‍ അവിടത്തെ വിദ്യാര്‍ഥി അല്ല. പുറമെ നിന്നൊരു നാട്ടുകാരി എന്ന നിലക്ക് ആ വിദ്യാലയത്തോട് എനിക്ക് അങ്ങേയറ്റത്തെ ബഹുമാനമുണ്ട്. കല ഷിബു

അവളൊരു നല്ല കുട്ടിയാണ്, അധികം മിണ്ടാറു പോലുമില്ല..ക്ലാസ്സില്‍ കുരുത്തക്കേട് കാണിച്ച രണ്ടു പയ്യന്മാരെ , ഇവള്‍ ഉള്‍പ്പടെ രണ്ടു പെണ്‍കുട്ടികളുടെ ഇടയ്ക്കിരുത്തി. അവിടെ നിന്നാണ് പ്രശ്നങ്ങളുടെ തുടക്കം.

സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എന്നോട് പറഞ്ഞു, ‘ആണ്‍കുട്ടികളെ അടക്കിയിരുത്താന്‍ ചെയ്തതാണ്. അല്ലാതെ പെണ്‍കുട്ടികളെ ശിക്ഷിച്ചതല്ല. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചു ഇടകലര്‍ന്നു ഇരിക്കരുത് എന്നുള്ളത് ഇവിടത്തെ നിയമം. അതൊരു ടീച്ചര്‍ ശിക്ഷ ആയി നല്‍കിയത് തെറ്റ് തന്നെ ആണ്.’. (അവര്‍ ഒന്നിച്ചിരുന്നല്ലേ പഠിക്കേണ്ടത് എന്ന് ഞാന്‍ ചോദിച്ചില്ല.)

പിന്നെ എന്തിനു ഈ മിക്സഡ് സ്‌കൂളിംഗ് എന്നും ചോദിച്ചില്ല. കാരണം, ഒരോ സ്ഥാപനങ്ങള്‍ക്കും ഓരോ നിയമം ഉണ്ട്..! അതവരുടെ ശരിയാണ്. പ്രിന്‍സിപ്പാളിനോട് കുട്ടിയുടെ അമ്മ വന്നു പരാതി പറഞ്ഞു. മകള്‍ ആ സംഭവത്തില്‍ വല്ലാതെ സങ്കടപ്പെട്ടിരിക്കുന്നു എന്നൊക്കെ. പ്രിന്‍സിപ്പല്‍ ടീച്ചറെ വഴക്കു പറയുകയും അവര്‍ രണ്ടു പേരും അമ്മയോട് സോറി പറയുകയും ചെയ്തു. ഇതാണ് എന്നോട് പ്രിന്‍സിപ്പാള്‍ പറഞ്ഞത് .

എന്റെ മകളായ അക്ഷരയുടെ കൂടെ പഠിച്ചതാണ് ഗൗരി . വിവരമറിഞ്ഞ് ഇത്രയും ദിവസവും ഞാന്‍ അവളോട് ഗൗരവമായി അതേക്കുറിച്ച് സംസാരിച്ചില്ല.’അമ്മേ, പേടിയാകുന്നു’വെന്ന് അവള്‍ ഒരിക്കല്‍ എന്നോട് സംസാരിച്ചിട്ടുണ്ട്. എന്തിനാണ് അവള്‍ പേടിക്കുന്നത്? മോള്‍ക്ക് അമ്മയില്ലേ എന്തും പറയാന്‍..?’

ഗൗരിയുടെ അമ്മ എന്നോട് പറഞ്ഞത് ഇപ്രകാരമായിരുന്നു,’നമ്മള്‍ കൂടെ നിന്നില്ലെന്ന് വരരുത്. ഒരു പ്രശ്നത്തിലും. അതുകൊണ്ടാണ് ,ആണ്‍കുട്ടികളുടെ കൂടെ പിടിച്ചിരുത്തിയെന്ന് പറഞ്ഞപ്പോള്‍ ആദ്യം നേരിട്ട് പ്രശ്നം പരിഹരിക്കാന്‍ പറഞ്ഞെങ്കിലും പിന്നെ സ്‌കൂളില്‍ പോയത്. അവള്‍ അത്ര തകര്‍ന്നു പോയിരുന്നു’. പറഞ്ഞു തീരുമ്പോഴേയ്ക്കും ആ ശബ്ദം ഇല്ലാതായി. എന്ത് പ്രശ്നമുണ്ടായാലും മാതാപിതാക്കള്‍ കൂടെ നില്‍ക്കുമെന്ന് ഉറപ്പുണ്ടെങ്കില്‍, കുട്ടികള്‍ പിന്നെ പതറില്ല. ഈ അമ്മയും അച്ഛനും അങ്ങനെ ആയിരുന്നു. എന്നിട്ടും ഗൗരി എന്തിനിത് ചെയ്തു?

ഒരു ക്ലാസ്സിലെ കുട്ടി മറ്റു ക്ലാസ്സില്‍ ചെല്ലരുതെന്ന നിയമം സ്‌കൂളിലുണ്ട്. പ്രിന്‍സിപ്പാളിന്റെ വാക്കുകള്‍ ആണ്. അതേ, ആ നിയമം മിക്ക സ്‌കൂളുകളിലും ഉണ്ട്. പ്രത്യേകിച്ച് , മിക്സഡ് സ്‌കൂളുകളില്‍. അനിയത്തി സങ്കടപ്പെട്ടിരുന്ന സാഹചര്യത്തില്‍ ചേച്ചി ക്ലാസ്സില്‍ ചെല്ലുകയും അതിനെത്തുടര്‍ന്ന് രണ്ടു ക്ലാസ്സിലെ കുട്ടികളും തമ്മില്‍ അടി ഉണ്ടാകുകയും ചെയ്തു. ആ ക്ലാസ്സില്‍ പോകരുതെന്ന ഓര്‍ഡര്‍ മാറിക്കടന്നാണ് കുട്ടി അത് ചെയ്തതെന്ന് അധ്യാപികമാര്‍ പറയുന്നു.

അന്ന് ഉച്ചയ്ക്ക് , എട്ടാം ക്ലാസ്സിലെത്തിയ ടീച്ചര്‍ അറിയുന്നത് ഇതാണ് – പത്താം ക്ലാസ്സിലെ ചേച്ചി അവിടെ വന്നു പ്രശ്നം ഉണ്ടാക്കി. അത് ചോദിയ്ക്കാന്‍ എട്ടാം ക്ലാസ്സുകാര്‍ പത്താം ക്ലാസ്സില്‍ പോയിട്ടുണ്ട്.

ഉടന്‍ അദ്ധ്യാപിക ഗൗരിയുടെ ക്ലാസ്സില്‍ എത്തുന്നു. ഭക്ഷണം കഴിയ്ക്കാന്‍ പാത്രം തുറന്ന ഗൗരിയെ പുറത്തു വിളിച്ചു, ഇനി പ്രിന്‍സിപ്പാളിനോട് പറയണം. അവരുടെ പുറകെ ചെല്ലാതെ ഗൗരി ,നേരെ പ്രൈമറി കുട്ടികളുള്ള കെട്ടിടത്തില്‍ പോയി. ആ കെട്ടിടത്തിന് നേരെയുള്ള ക്ലാസ്സിലെ കുട്ടികള്‍ നോക്കുമ്പോള്‍ ഉയരത്തില്‍ അവള്‍ നില്‍ക്കുന്നു. കൂപ്പുകൈയോടെ നിന്നിട്ടു അവള്‍ താഴേയ്ക്ക് ചാടി…! ഇതാണ് എനിക്ക് കിട്ടിയ ദൃക്‌സാക്ഷിയുടെ വിവരണം. ഗൗരിയുടെ വീട്ടുകാര്‍ അത് വിശ്വസിക്കുന്നില്ല.

‘ആശുപത്രിയും ഈ സ്‌കൂളും ഒരു മാനേജ്മന്റിന്റെ കീഴിലാണോ എന്നൊന്നും നോക്കിയിട്ടില്ല. അടുത്തുളള ഹോസ്പിറ്റല്‍. അങ്ങോട്ട് കുട്ടിയെ കൊണ്ട് പോയ ടീച്ചറും സാറും പറഞ്ഞു. സാറിന്റെ കാറിലാണ് അവര്‍ പോയത്..സ്‌കൂളിന്റെ ഓഫീസില്‍ അറിയിച്ചു പോകാനുള്ള സാവകാശം പോലും എടുത്തില്ല. ഇടയ്ക്കിടെ വല്ലാതെ ഞെരുങ്ങി നിലവിളിക്കുന്ന ആ കുട്ടിയുടെ മുഖം മനസ്സില്‍ നിന്നും പോകുന്നില്ല. ഉറങ്ങിയിട്ട് എത്ര ആയെന്നു അറിയോ..” ആ അദ്ധ്യാപിക കരയുകയായിരുന്നു.

സ്‌കൂളില്‍ നിന്നും കിട്ടിയ വിവരമനുസരിച്ച്, ഇപ്പോള്‍ പ്രതിപ്പട്ടികയിലുള്ള പത്താം ക്ലാസ്സിലെ അദ്ധ്യാപിക ആ സമയത്ത് സ്‌കൂളിലില്ല. ഹോസ്പിറ്റലില്‍ നേരിട്ട് ചെല്ലുകയായിരുന്നു.പക്ഷെ , അവരും പെട്ടിരിക്കുന്നു. എന്ത് അന്യായം ..? അദ്ധ്യാപികമാര്‍ ചോദിക്കുകയാണ്.

എന്നാല്‍ അധ്യാപികമാര്‍ പറയുന്നതിനോട് , ഗൗരിയുടെ വീട്ടുകാര്‍ യോജിക്കുന്നില്ല. ‘അവര്‍ ഒന്നിച്ചാണ് കുട്ടിയെ ഉപദ്രവിച്ചത്. മുഖ്യമന്ത്രിക്ക് പരാതി കൊടുത്തതിനു ശേഷം എട്ടു ദിവസം കഴിഞ്ഞാണ് കളക്ടര്‍ വീട്ടില്‍ എത്തിയത്. അതാണോ വേണ്ടത്..?’

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയിലെ അംഗങ്ങള്‍ വന്നിരുന്നു. അവര്‍ക്ക് എന്തെങ്കിലും ചെയ്യാനാകുമോ..? ആ ചോദ്യം കേട്ട് ഞാന്‍ ഒന്ന് ഞെട്ടി. ഈ പറയുന്ന കമ്മിറ്റി കാലാവധി കഴിഞ്ഞിട്ടു വര്‍ഷം മൂന്നില്‍ കൂടുതലായി. ഏതു സര്‍ക്കാര്‍ മാറി വന്നിട്ടും അതൊക്കെ അങ്ങനെ തന്നെ. ആകെ തകര്‍ന്നിരിക്കുന്നവരുടെ പ്രതീക്ഷ തീരെയും വറ്റിക്കാന്‍ വയ്യ..

ആസ്പത്രി അധികൃതരുടെ അനാസ്ഥ…! കണ്ണുതുറന്നു ജീവിക്കുന്ന ഒരു പൗരന് അതൊക്കെ എതിര്‍ക്കാന്‍ വയ്യ. സത്യാവസ്ഥ എന്താണെന്നറിയണം. പക്ഷെ നഷ്ടപ്പെട്ടത് ആ അച്ഛനും അമ്മയ്ക്കും അനിയത്തിക്കും..! ആ വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ ,പിന്നില്‍ നിന്നും ‘എന്റെ മോളെ’ എന്നൊരു ഏങ്ങല്‍ കേട്ടു…ഉള്ളം വെന്തു നീറി പോയി..നെഞ്ചില്‍ ഉണ്ടാക്കിയ ഭാരം മാറാന്‍ ഇനി എത്ര നാളെടുക്കും! അധ്യാപികമാര്‍ ,അവര്‍ നിയമത്തിനു മുന്നില്‍ വരണം, തെറ്റുകാര്‍ അല്ലെങ്കില്‍ തെളിയിക്കട്ടെ..!

ഇതൊരു വര്‍ഗീയതയാക്കി മാറ്റാന്‍ ഇനിയും സാഹചര്യം ഉണ്ട്. രാഷ്ട്രീയക്കാരുടെ നേരമ്പോക്കായി മാറ്റരുത് ഒരു കുഞ്ഞിന്റെ ജീവന്‍..! ഓരോ ക്ലാസ്സിലും മുപ്പതു കുട്ടികളില്‍ കൂടുതല്‍ പാടില്ല. തിങ്ങി നിരങ്ങി ഇരിക്കുന്ന കുട്ടികളുടെ മാനസികാവസ്ഥ! അവരെ നിയന്ത്രിക്കാന്‍ പറ്റാത്ത അദ്ധ്യാപികമാരുടെ മനോനില! എല്ലാം മനസ്സിലാക്കണം. ഇടയ്ക്ക് മീറ്റിംഗ് വെയ്ക്കണം. ഒന്ന് അഴിച്ചു പണിയണം, വിദ്യാഭ്യാസ ചട്ടങ്ങളെങ്കിലും. ഗൗരി മോളുടെ അവസ്ഥ ഇനിയും ഉണ്ടാകാതെ ഇരിക്കാന്‍.

Related posts