ആലപ്പുഴ: ജിഎസ്ടിയുടെ മറവിൽ കൊള്ള ലാഭമുണ്ടാക്കുന്ന കന്പനികൾക്കെതിരേ നടപടിയുണ്ടാകണമെന്ന് ധനമന്ത്രി തോമസ് ഐസക് . ഇതു സംബന്ധിച്ച് കേന്ദ്ര സർക്കാരിന് സംസ്ഥാന സർക്കാർ കത്തയച്ചിട്ടുണ്ട്. ജിഎസ്ടി നടപ്പാക്കിയതിന് ശേഷം വിലകയറ്റമാണുണ്ടായത്. കന്പനികളുടെ നികുതി ഭാരം കുറഞ്ഞെങ്കിലും ഉല്പന്നങ്ങളുട വില കുറയ്ക്കാൻ ഇവർ തയാറായിട്ടില്ല.
ചരക്ക് സേവന നികുതി നടപ്പാക്കിയതിന് ശേഷം 606 കന്പനികളുടെ ഉൽപന്നങ്ങളുടെ വില പരിശോധിച്ചതിൽ 163 ഉൽപന്നങ്ങൾക്ക് മാത്രമാണ് വില കുറഞ്ഞതെന്ന് കണ്ടെത്തിയിരുന്നു. 330 ഉൽപന്നങ്ങൾ നിർമിക്കുന്ന 150 കന്പനികൾ വില കുറക്കാതെ കൊള്ള ലാഭമുണ്ടാക്കുന്നതായി സംസ്ഥാന ധന വകുപ്പിന്റെ സ്കീനിംഗ് കമ്മറ്റി കണ്ടെത്തിയിരുന്നു. ഈ കന്പനികൾക്കെതിരേ നടപടിയെടുക്കണമെന്ന് കേന്ദ്ര സർക്കാരിന് സംസ്ഥാനം ശുപാർശ ചെയ്തിട്ടുണ്ട്.
സാധനങ്ങളുടെ വില കുറക്കാൻ തയാറാകാത്ത കന്പനികൾക്ക് ശിക്ഷ നിശ്ചയിക്കുന്നതിനുള്ള സമിതിയെ നിയോഗിക്കാൻ കേന്ദ്ര സർക്കാർ ഇതു വരെ തയാറായിട്ടില്ല. കുത്തക കന്പനികൾക്ക് വലിയ ലാഭമാണ് ഇതു മൂലമുണ്ടാകുന്നത്. ജിഎസ്ടി നടപ്പാക്കിയതിന് ശേഷം ചെറുകിട ഉല്പാദകരും വ്യാപാരികളും നേരിടുന്ന പ്രശ്നം പരിഹരിക്കുന്നതിനായി ഒന്നരക്കോടി വരെ വിറ്റു വരവുള്ളവരെ കോന്പോസിഷനിലേക്ക് മാറ്റണമെന്ന് ജിഎസ്ടി കൗണ്‍സിലിൽ ശുപാർശ ചെയ്യുമെന്നും തോമസ് ഐസക് പറഞ്ഞു.
ജിഎസ്ടി കംപ്യൂട്ടർ അപ് ലോഡിംഗ് സംവിധാനത്തിലെ പോരായ്മ മൂലം നികുതി വരുമാനം സംബന്ധിച്ച് അവ്യക്തതയുണ്ട്. ഈ വിഷയങ്ങൾ ജിഎസ്ടി കൗണ്‍സിലിൽ ഉന്നയിക്കും ഹോട്ടൽ ഭക്ഷണത്തിന്റെ വില കുറക്കുന്നതിന് അഞ്ച് ശതമാനം കോന്പോസിഷൻ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.