സ്വന്തമായി ഉണ്ടായിരുന്ന വീട് കാലപ്പഴക്കത്താല്‍ നശിച്ചു; വെയിറ്റിംഗ് ഷെഡില്‍ താമസമാക്കിയിട്ട് ആറുവര്‍ഷം; വേലായുധന്‍ എന്ന സാധാരണക്കാരന്റെ ദുരിത ജീവിതം ഇങ്ങനെ…

മറയൂര്‍: പലരും കോടികള്‍ മുടക്കി മണിമാളികകള്‍ പണിയുമ്പോള്‍ വെയ്റ്റിംഗ് ഷെഡ് വീടാക്കേണ്ട ഗതികേടിലാണ് കാന്തല്ലൂര്‍ പഞ്ചായത്ത് ജി.എന്‍. പുരം സ്വദേശി വേലായുധന്‍(42). സ്വന്തംവീട് വാസയോഗ്യമല്ലതായതോടെയാണ് വേലായുധന് വെയ്റ്റിങ് ഷെഡിനെ ആശ്രയിക്കേണ്ടി വന്നത്.

ഓര്‍മ്മവെക്കും മുന്‍പേ അച്ചന്‍ മരിക്കുകയും 25 വര്‍ഷം മുന്‍പ് അമ്മയെ നഷ്ടപെടുകയും ചെയ്ത വേലായുധനാണ് കാലപഴക്കാത്താലും പ്രകൃതിക്ഷോഭത്താലും തന്റെ വീട് നശിച്ചതിനാല്‍ ആറു വര്‍ഷമായി കാന്തല്ലൂര്‍ വെയിറ്റിംഗ് ഷെഡില്‍ കഴിഞ്ഞു കൂടുന്നത്. അവിവാഹിതനായ, വല്ലപ്പോഴും ലഭിക്കുന്ന ചുമട്ടുതൊഴിലിനെ ആശ്രയിച്ചുജീവിക്കുന്ന വേലായുധന് 2003-ല്‍ പഞ്ചായത്ത് ആശ്രയ പദ്ധതിയിലൂടെ മൂന്നുസെന്റ് സ്ഥലത്ത് വീടുവച്ച് നല്‍കിയിരുന്നു.

എന്നാല്‍ കാലപ്പഴക്കത്താല്‍ ഇടിഞ്ഞ വീട് പ്രദേശത്തുണ്ടായ ശക്തമായ കാറ്റിലും മഴയിലും മേല്‍ക്കൂര സഹിതം നശിച്ചതിനെ തുടര്‍ന്നാണ് തലചായ്ക്കാന്‍ വെയിറ്റിങ് ഷെഡ് കണ്ടെത്തിയിരിക്കുന്നത്. മാതാപിതാക്കളോ ബന്ധുമിത്രാദികളോ ഇല്ലാത്ത നിരാലമ്പനായ വേലായുധന്‍ ആറുവര്‍ഷങ്ങളായി തെരുവില്‍ കിടന്നിട്ടും ബന്ധപ്പെട്ട അധികാരികള്‍ നടപടി സ്വീകരിച്ചില്ല എന്ന ആക്ഷേപവും നാട്ടുകാര്‍ ഉന്നയിക്കുന്നുണ്ട്.പഞ്ചായത്തിടപ്പെട്ട് അടിയന്തരമായി വേലയുധന്റെ വീട് പുനര്‍നിര്‍മിച്ചു നല്‍കണമെന്നതാണ് വോലയുധത്തിന്റെയും നാട്ടുകാരുടേയും ആവശ്യം.

 

Related posts