വരാപ്പുഴയില്‍ ഹര്‍ത്താലിന്റെ മറവില്‍ ബിജെപി പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം, ഒരുവയസുള്ള കുട്ടിയുമായി ആശുപത്രിയിലേക്ക് പോയ യുവാവിനെ പ്രവര്‍ത്തകര്‍ വളഞ്ഞിട്ടു തല്ലി, ബിജെപിക്കെതിരേ പ്രതിഷേധം വ്യാപകം

കൊച്ചി വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ പ്രതിഷേധിച്ചു വരാപ്പുഴയില്‍ ബിജെപി നടത്തുന്ന ഹര്‍ത്താലില്‍ വ്യാപക അക്രമം. പ്രദേശത്ത് ബൈക്ക് യാത്രക്കാരനെ ബിജെപി പ്രവര്‍ത്തകര്‍ ചേര്‍ന്നു മര്‍ദിച്ചു. രാവിലെ മുതല്‍ പ്രദേശത്ത് സംഘര്‍ഷ സാധ്യത നിലനില്‍ക്കുകയാണ്. എട്ടരയോടെ റോഡ് ഉപരോധിച്ച ഒരു സംഘം പ്രവര്‍ത്തകര്‍ കൂട്ടമായി ബൈക്ക് യാത്രക്കാരനായ യുവാവിനെ വരാപ്പുഴ-പറവൂര്‍ ദേശീയ പാതയില്‍ വച്ച് മര്‍ദിക്കുകയായിരുന്നു. വാഹനങ്ങള്‍ തടയുന്നതിനാല്‍ വലിയ ഗതാഗത കുരുക്കും പ്രദേശത്ത് അനുഭവപ്പെടുന്നുണ്ട്.

ഒരു വയസുള്ള കുട്ടിയുമായി ആശുപത്രിയിലേക്കു പോകുകയായിരുന്ന യുവാവിനെ ബിജെപി പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് മര്‍ദിച്ചു. വല്ലാര്‍പാടം സ്വദേശിയായ യുവാവിനെ പോലീസെത്തിയാണ് ഒടുവില്‍ രക്ഷിച്ചത്. റോഡ് ഉപരോധിച്ച പ്രവര്‍ത്തകര്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ അസഭ്യ വര്‍ഷത്തോടെയാണ് തടഞ്ഞത്.

അതേസമയം, പ്രദേശത്ത് നില ശാന്തമാക്കാന്‍ പോലീസ് സന്നാഹം ആവശ്യത്തിനില്ലെന്നും ആക്ഷേപമുണ്ട്. ബിജെപിയുടെ നേതൃത്വത്തില്‍ പറവൂരില്‍നിന്ന് പ്രതിഷേധ പ്രകടനം വരാപ്പുഴ എസ്എന്‍ഡിപി ജംഗ്ഷനിലേക്കു സംഘടിപ്പിച്ചു. വരാപ്പുഴ സ്റ്റേഷനിലേക്കു മാര്‍ച്ച് നടത്താനാണ് ബിജെപിയുടെ തീരുമാനം. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം വിട്ടു കിട്ടുന്ന ശ്രീജിത്തിന്റെ മൃതദേഹവുമായി ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തുമെന്നും പ്രവര്‍ത്തകര്‍ അറിയിച്ചു. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലും ശ്രീജിത്തിന്റെ മരണത്തിലുള്ള പ്രതിഷേധം ശക്തമാകുന്നുണ്ട്.

Related posts