ലിഗയുടെ തിരോധനവുമായി ബന്ധപ്പെട്ട അന്വേഷണങ്ങളുടെ മുന്‍നിരയില്‍ നിന്നതോടെ അശ്വതി ജ്വാലയോട് സിപിഎമ്മിനും സര്‍ക്കാരിനും വിരോധമായി, പണപ്പിരിവ് നടത്തിയെന്ന് പരാതി കൊടുത്ത കോവളം സ്വദേശി പാര്‍ട്ടിക്കാരന്‍, അശ്വതിക്ക് പിന്തുണയേറുന്നു

അശ്വതി ജ്വാലയെന്ന പെണ്‍കുട്ടിയെ അറിയാത്തവര്‍ കേരളത്തില്‍ ചുരുക്കം. പഠനകാലം മുതല്‍ തെരുവില്‍ അലയുന്ന ആരോരുമില്ലാത്തവര്‍ക്ക് ഒരു നേരത്തെ അന്നം അവര്‍ക്കരികിലെത്തി നല്കുന്നവള്‍. സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സജീവം.

നിയമപഠനത്തിനിടെയും തന്റെ സാമൂഹ്യ സേവനം മറക്കാത്ത അശ്വതി ഇന്ന് ദിവസവും അന്നം നല്കുന്നത് നിരവധി പേര്‍ക്കാണ്. സമൂഹത്തില്‍ വെളിച്ചം വിതറുന്ന പെണ്‍കുട്ടിക്കെതിരേ സര്‍ക്കാരും സിപിഎമ്മും ഉറഞ്ഞു തുള്ളുന്നതിന് കാരണമെന്ത്?

ലിഗയുടെ കുടുംബത്തിനൊപ്പം

വിദേശ വനിത ലിഗയെ കാണാനില്ലെന്ന് കേരളത്തെ ആദ്യം അറിയിക്കുന്നത് അശ്വതിയാണ്. തിരുവനന്തപുരം നഗരത്തിലെമ്പാടും ലിഗയുടെ ഭര്‍ത്താവ് ആന്‍ഡ്രൂസ് പോസ്റ്ററുകളൊട്ടിക്കുന്ന ചിത്രം അശ്വതി സോഷ്യല്‍മീഡിയയിലൂടെ ലോകത്തെ അറിയിച്ചു.

ഇതോടെ മാധ്യമങ്ങളും വിഷയത്തിന്റെ ഗൗരവം ഏറ്റെടുത്ത് വാര്‍ത്തകള്‍ നല്കി. ലിഗയെ കണ്ടെത്താന്‍ സാധിക്കാതിരുന്നതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായി. ആന്‍ഡ്രൂസ് ഓരോ തവണ മാധ്യമങ്ങളെ കണ്ടപ്പോഴും സര്‍ക്കാരിനും പോലീസിനുമെതിരേ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഈ സമയങ്ങളിലെല്ലാം സഹായത്തിന് അശ്വതിയും ഉണ്ടായിരുന്നു.

ഇതോടെയാണ് അശ്വതിക്കെതിരേ ആദ്യം സോഷ്യല്‍ മീഡിയയില്‍ അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ വന്നത്. ഇതിനെല്ലാം പിന്നില്‍ സിപിഎം സൈബര്‍ വിംഗിലെ ഒരുകൂട്ടരെന്ന ആരോപണമാണ് അശ്വതിയെ പിന്തുണയ്ക്കുന്നവര്‍ ഉന്നയിക്കുന്നത്.

സോഷ്യല്‍മീഡിയയിലെ ഹത്യയ്ക്കു പിന്നാലെയാണ് പണപ്പിരിവ് നടത്തിയെന്ന പരാതി അശ്വതിക്കെതിരേ വരുന്നത്. പരാതി കോവളം സ്വദേശിയാകട്ടെ സജീവ സിപിഎം പ്രവര്‍ത്തകനും. സിപിഎമ്മിനെയും സര്‍ക്കാരിനെയും പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന ഇടപെടലുകള്‍ നടത്തിയതിനാണ് അശ്വതിക്കെതിരേ പരാതി നല്കിയതെന്ന് സാമൂഹികപ്രവര്‍ത്തകരും പറയുന്നു.

ലിഗയുടെ തിരോധാനം മുതല്‍ ബന്ധുക്കള്‍ക്കൊപ്പമുണ്ടായിരുന്ന ആളാണ് അശ്വതി ജ്വാല എന്ന സാമൂഹ്യപ്രവര്‍ത്തക. ലിഗയുടെ മരണത്തില്‍ ഇപടെട്ടതിലും ഇക്കാര്യം പറഞ്ഞ് 3.8 ലക്ഷംരൂപ പണപ്പിരിവ് നടത്തിയതിലും സംശയമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോവളം പനങ്ങോട് സ്വദേശി അനില്‍ക്കുമാര്‍ ഡിജിപിക്ക് പരാതി നല്‍കിയത്.

അശ്വതിയുടെ സാമ്പത്തിക ശ്രോതസിനെ കുറിച്ച് അന്വേഷിക്കണമെന്നും പരാതിയില്‍ പറയുന്നു. ഇവരുടെ സിറ്റിയിലുള്ള ഒഫീസും ആസ്തിയും സംശയം ജനിപ്പിക്കുന്നതാണെന്നും പരാതിയില്‍ പറയുന്നു.

 

Related posts