കണ്ണൂർ: മാഹിയിൽ സിപിഎം നേതാവിന്‍റെ കൊലപാതകത്തിൽ ആർഎസ്എസിനെതിരേ രൂക്ഷ വിമർശനവുമായി മന്ത്രി തോമസ് ഐസക്. കൊലക്കത്തിയേന്തിയ ഭീകര രാഷ്ട്രീയത്തിൽ നിന്നു പിന്മാറാൻ തങ്ങൾ തയ്യാറല്ല എന്ന ആർഎസ്എസിന്‍റെ കണ്ണിൽച്ചോരയില്ലായ്മയുടെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് കണ്ണിപ്പോയിൽ ബാബുവിന്‍റെ കൊലപാതകമെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
സമാധാന അന്തരീക്ഷം തകർത്ത് സംഘർഷത്തിന്‍റെ പെരുന്തീയാളുന്ന തെരുവുകളിൽ ചോരയിൽ കുളിച്ച കൊലക്കത്തിയുമേന്തി താണ്ഡവം ചവിട്ടുകയാണ് സംഘപരിവാറിന്‍റെ ലക്ഷ്യം. അവസാന സിപിഎം പ്രവർത്തകനും വീഴുന്നതുവരെ ഹിംസയുടെ ഈ രാഷ്ട്രീയത്തെ എന്തുവില കൊടുത്തും ചെറുത്തു നിൽക്കേണ്ടതുണ്ടെന്നും തോമസ് ഐസക് പറഞ്ഞു.