തിരുവനന്തപുരം: അനധികൃത സ്വത്ത് സന്പാദനക്കേസിൽ എഡിജിപി എം.ആർ. അജിത്ത് കുമാറിന് സർക്കാരിന്റെ ക്ലീൻ ചിറ്റ്. അജിത്ത് കുമാറിനെ കുറ്റവിമുക്തനാക്കിയ വിജിലൻസ് റിപ്പോർട്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പിട്ടു. കണ്ണൂരിൽനിന്നു തിരുവനന്തപുരത്തെത്തിയ മുഖ്യമന്ത്രി ഫയൽ വിളിച്ച് വരുത്തി ഒപ്പിടുകയായിരുന്നു.
അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ വീട് നിര്‍മാണം, കുറവന്‍കോണത്തെ ഫ്ളാറ്റ് വില്പന, മലപ്പുറം എസ്പിയുടെ ക്യാമ്പ് ഹൗസിലെ മരം മുറി തുടങ്ങിയ ആരോപണങ്ങളായിരുന്നു എഡിജിപിക്കെതിരേ ഉന്നയിച്ചിരുന്നത്. ഇക്കാര്യത്തിലാണ് വിജിലന്‍സ് അന്വേഷണം നടത്തിയത്. മുൻ എംഎല്‍എ പി.വി. അൻവർ ഉന്നയിച്ച ആരോപണങ്ങളിലായിരുന്നു വിജിലൻസ് അന്വേഷണം നടത്തിയത്. അജിത്കുമാർ അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടില്ലെന്നാണ് വിജിലൻസ് ഡയറക്ടറുടെ അന്വേഷണ റിപ്പോർട്ട്.
അതേസമയം എഡിജിപി പി. വിജയനെതിരേ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് വ്യാജമൊഴി നൽകിയെന്ന പരാതിയിൽ അജിത്ത് കുമാറിനെതിരേ കേസെടുക്കണമെന്ന സംസ്ഥാന പോലീസ് മേധാവിയുടെ റിപ്പോർട്ടിൽ സർക്കാർ ഇതുവരെ നടപടി കൈക്കൊണ്ടിട്ടില്ല. പി.വിജയനെതിരേ വ്യാജമൊഴി നൽകിയ സംഭവത്തിൽ ബറ്റാലിയൻ എഡിജിപി എം.ആർ. അജിത്ത് കുമാറിനെതിരേ കേസെടുക്കാമെന്ന് സംസ്ഥാന പോലീസ് മേധാവി സർക്കാരിന് ശിപാർശ നൽകിയിരുന്നു.
കരിപ്പൂര്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പി.വി.അന്‍വര്‍ നൽകിയ പരാതിയിലുള്ള അന്വേഷണവേളയിലാണ് എഡിജിപി പി.വിജയനെതിരേ എഡിജിപി എം.ആർ.അജിത്കുമാര്‍ മൊഴിനൽകിയത്. കരിപ്പൂരിലെ സ്വര്‍ണക്കടത്തില്‍ പി. വിജയനു ബന്ധമുണ്ടെന്ന് എസ്പി സുജിത് ദാസ് പറഞ്ഞിരുന്നതായാണ് അജിത്കുമാറിന്റെ മൊഴി. മൊഴി പിന്നീട് സുജിത് ദാസ് നിഷേധിച്ചിരുന്നു.