ആ സംഘത്തിലേക്ക് എന്നെയും നിര്‍ദ്ദേശിച്ചിരുന്നു, എന്നാല്‍ ഞാന്‍ അതിന് തയ്യാറായില്ല, ഹണി ട്രാപ്പ് വിവാദത്തില്‍ വെളിപ്പെടുത്തലുമായി ചാനലില്‍ നിന്ന് രാജിവച്ച മാധ്യമപ്രവര്‍ത്തക

alnimaമലയാളത്തില്‍ പുതുതായി ആരംഭിച്ച ചാനലില്‍ നിന്ന് രാജിവച്ചതായി മാധ്യമപ്രവര്‍ത്തകയുടെ ഫേസ്ബുക്ക് പോസ്റ്റ്. മന്ത്രി രാജിവച്ച സംഭവത്തെക്കുറിച്ച് ചാനലിലുള്ളവര്‍ക്ക് അറിയാമായിരുന്നുവെന്നും താനും ആ സംഘത്തിലേക്ക് നിയോഗിക്കപ്പെട്ടിരുന്നെന്നും വെളിപ്പെടുത്തിയാണ് അല്‍നിമ അഷ്‌റഫ് എന്ന മാധ്യമപ്രവര്‍ത്തക ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഇഷ്ടപ്പെട്ട് തെരഞ്ഞെടുത്ത ജോലിയായിരുന്നു ഇതെന്നും പ്രധാനപ്പെട്ട മീഡിയ ഹൗസിന്റെ ഭാഗമായ ചാനലില്‍ ജോലി കിട്ടിയപ്പോള്‍ സന്തോഷിച്ചുവെന്നും അവര്‍ പറയുന്നു.

കഴിഞ്ഞ മേയ് മാസത്തില്‍ ചാനലില്‍ ചേര്‍ന്നപ്പോള്‍ തന്നെ അഞ്ചു റിപ്പോര്‍ട്ടര്‍മാരെ ഉള്‍പ്പെടുത്തി അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. അതിലേക്ക് തന്നെയും നിര്‍ദ്ദേശിച്ചിരുന്നെങ്കിലും തയ്യാറല്ല എന്ന് അറിയിച്ചു. അന്വേഷണ സംഘത്തിന്റെ ഉദ്ദേശങ്ങള്‍ തന്റെ പ്രതീക്ഷയിലെ മാധ്യമപ്രവര്‍ത്തനം അല്ല എന്ന് തോന്നിയതിനാലായിരുന്നു ആ തീരുമാനമെന്നും അല്‍നിമ പറഞ്ഞു.

വലിയ ബ്രേക്കിംഗ് ന്യൂസ് ഉണ്ടാകുമെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും എ.കെ ശശീന്ദ്രനുമായി ബന്ധപ്പെട്ട വിവാദ വാര്‍ത്ത ചാനല്‍ പുറത്തു വിട്ടപ്പോള്‍ മാത്രമാണ് താനും അറിഞ്ഞത്. തുടക്കത്തില്‍ അന്വേഷണ സംഘത്തിന്റെ രൂപീകരണ സമയത്ത് പറഞ്ഞ കാര്യങ്ങളുമായി ചേര്‍ത്ത് ആലോചിച്ചപ്പോഴാണ് ഇതിലെ ശരികേട് പൂര്‍ണമായും ബോധ്യപ്പെട്ടത്. ആരാണ് പരാതിക്കാരിയായ ആ സ്ത്രീ എന്നതുള്‍പ്പെടെ തന്റെ മനസില്‍ പല ചോദ്യങ്ങളുണ്ടെന്നും എല്ലാവരേയും പോലെ ഈ ചോദ്യങ്ങളുടെ ഉത്തരം അറിയാന്‍ തനിക്കും ആഗ്രഹമുണ്ടെന്നും അല്‍നിമ പറഞ്ഞു. ഫോണിന്റെ മറുതലയ്ക്കല്‍ ഉള്ള ആ സ്ത്രീയുടെ സംഭാഷണം എന്തിനാണ് എഡിറ്റ് ചെയ്ത് മാറ്റിയത്?. ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം എല്ലാവരെയും പോലെ എനിക്കും അറിയാന്‍ ആഗ്രഹമുണ്ട്. മറ്റ് ചില ചോദ്യങ്ങള്‍ കൂടി എന്റെ ഉള്ളില്‍ ഉണ്ടെന്നും അല്‍നിമ വ്യക്തമാക്കുന്നു.

Related posts