മൂന്നാർ: മൂന്നാർ ടൗണിന്റെ പ്രധാന ഭാഗത്തുള്ള പാപ്പുകുഞ്ഞിന്റെ പച്ചക്കറിക്കട വിടാതെ പിന്തുടർന്ന് കാട്ടാനകൾ നശിപ്പിക്കുകയാണ്. അഞ്ചാം തവണയാണ് കട കാട്ടാനകൾ തകർക്കുന്നത്.
കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടോടെ എത്തിയ കാട്ടാന കട കുത്തിത്തുറന്ന് അകത്തുണ്ടായിരുന്ന പഴങ്ങളും പച്ചക്കറികളും അകത്താക്കി.
ടൗണിലുണ്ടായിരുന്നവർ സ്ഥലത്തെത്തിയെങ്കിലും ഏറെനേരം അവിടെത്തന്നെ തുടർന്ന കാട്ടാന കൂടുതൽ ആളുകളെത്തി പടക്കം പൊട്ടിച്ചതോടെയാണ് പിൻവാങ്ങിയത്.
മൂന്നാർ ടൗണ്‍ ലോക് ഡൗണിലായിരുന്നപ്പോൾ രാത്രിയിൽ കാട്ടാനകൾ കടകൾ ആക്രമിക്കുന്നത് പതിവായിരുന്നു.
മൂന്നാർ ടൗണിനോടു ചേർന്നുള്ള പച്ചക്കറി മാർക്കറ്റിലെത്തി രണ്ടുതവണ കടകൾ തകർത്ത കാട്ടാനകൾ പോസ്റ്റ് ഓഫീസ് ജംഗ്ഷനിലെ കട നാലുതവണയാണ് തകർത്തത്.
ആനകൾക്ക് ഏറെ ഇഷ്ടപ്പെട്ട കാരറ്റും പഴങ്ങളുമെല്ലാം ഉള്ള കടകളാണ് കാട്ടാനകൾ നോട്ടമിട്ടു വച്ചിരിക്കുന്നത്.
കൃത്യമായ ഇടവേളകളിൽ എത്തുന്ന കാട്ടാനകളുടെ ആക്രമണത്തിൽ കച്ചവടക്കാർക്ക് വലിയ നഷ്ടവും ഉണ്ടാകുന്നു.
കാട്ടാനകളുടെ സാന്നിധ്യം മൂന്നാർ ടൗണിൽ പതിവായിട്ടും വനം വകുപ്പ് നടപടികൾ ഒന്നും സ്വീകരിച്ചിട്ടില്ല.