കോട്ടയം: മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി ജില്ലയിൽ കഴിഞ്ഞ ഒൻപത് വർഷത്തിനിടെ സംസ്ഥാന സർക്കാർ ചെലവിട്ടത് 1.77 കോടി രൂപ.വന്യജീവികളുടെ കടന്നാക്രമണം തടയുന്നതിന് ജില്ലയുടെ മലയോര അതിർത്തിയിൽ 53.45 കിലോമീറ്റർ നീളത്തിൽ സൗരോർജവേലി അടക്കമുള്ളവയാണ് ഈ കാലയളവിൽ നിർമിച്ചത്.
പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ കോയിക്കക്കാവ് – പായസപ്പടിയിൽ 8.3 കിലോമീറ്റർ നീളത്തിൽ 74.4 ലക്ഷം രൂപ ചെലവിട്ടും മഞ്ഞളരുവി-പാക്കാനം 504 നഗറിൽ മൂന്ന് കിലോമീറ്റർ നീളത്തിൽ 29.8 ലക്ഷം രൂപ ചെലവിട്ടും സൗരോർജവേലി തീർത്തു. പ്ലാച്ചേരി സ്റ്റേഷൻ പരിധിയിലെ ഇഞ്ചക്കുഴി-കാരശേരി (അഞ്ച് കിലോമീറ്റർ), കാളകെട്ടി തേക്കുതോട്ടം (5.85 കിലോമീറ്റർ), പ്ലാച്ചേരി സ്റ്റേഷൻ പരിധിയിലെ കൊപ്പം-എലിവാലിക്കര (7.5 കിലോമീറ്റർ), പാണപിലാവ് (അഞ്ച് കിലോമീറ്റർ) അരുവിക്കൽ-കാളകെട്ടി (അഞ്ച് കിലോമീറ്റർ), കാരിശേരി 504 കോളനി( അഞ്ച് കിലോമീറ്റർ), മുറിഞ്ഞപുഴ സ്റ്റേഷൻ പരിധിയിലെ കണ്ടംകയം-കോരുത്തോട് (3.5 കിലോമീറ്റർ), മാങ്ങാപേട്ട 504 കോളനി (3.5 കിലോമീറ്റർ), മമ്പാടി എസ്റ്റേറ്റ് -പാക്കാനം(1.1 കിലോമീറ്റർ) എന്നീ പ്രദേശങ്ങളിലാണ് സൗരോർജവേലി ഈ കാലയളവിൽ നിർമിച്ചത്.
വന്യജീവി ആക്രമണങ്ങളിൽ മരിച്ചവരുടെ ആശ്രിതർക്ക് 77 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 1.6 കോടി രൂപയും നൽകി. വന്യജീവി ആക്രമണത്തിൽ കൃഷിനാശം സംഭവിച്ച കർഷകർക്ക് ഇതുവരെ 25.71 ലക്ഷം രൂപ കൊടുത്തു. കന്നുകാലികൾ കൊല്ലപ്പെട്ടവർക്ക് 6.39 ലക്ഷം രൂപയും വസ്തുനഷ്ടം സംഭവിച്ചവർക്ക് 2.06 ലക്ഷം രൂപയും നൽകി.
പൂഞ്ഞാർ വഴിക്കടവിൽ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് സംവിധാനം സ്ഥാപിക്കുന്നതിനായി 79.41 ലക്ഷം രൂപയും ചെലവിട്ടു.