മാവേലിക്കര: കൊലക്കേസ് പ്രതി ക്വട്ടേഷനായി രക്ഷപ്പെടാൻശ്രമിച്ച സംഭവത്തിൽ കൂടുതൽ ചോദ്യം ചെയ്യലിനായി പോലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. കിളിമാനൂർ റേഡിയോ ജോക്കി രാജേഷ് വധക്കേസ്, കുറത്തികാട് പ്രവീണ് വധക്കേസ് എന്നിവയിലുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയും ഗുണ്ടാനേതാവുമായ കൃഷ്ണപുരം ദേശത്തിനകം കളത്തിൽ വീട്ടിൽ അപ്പുണ്ണി(34) രക്ഷപ്പെടാൻ ഇടയായ സംഭവത്തിലും മാവേലിക്കരയിലെ ഗുണ്ടാ നേതാവിനെ വകവരുത്താനുള്ള ക്വട്ടേഷൻ ഏറ്റെടുത്ത സംഭവത്തിലും കൂടുതൽ ചോദ്യം ചെയ്യലിനും അന്വേഷണത്തിനുമായാണ് പ്രതി അപ്പുണ്ണിയെ വിട്ടുകിട്ടാൻ മാവേലിക്കര പോലീസ് ഇന്ന് കോടതിയിൽ കസ്റ്റഡി അപേക്ഷ സമർപ്പിക്കുന്നതെന്ന് മാവേലിക്കര സിഐ പി. ശ്രീകുമാർ അറിയിച്ചു.
സംഭവത്തിൽ കൂടുതൽ പേരുടെ അറസ്റ്റ് ഉണ്ടാകുമെന്ന് പോലീസ് പറയുന്നു. ചില കുപ്രസിദ്ധ ഗുണ്ടകൾ പോലീസ് കസ്റ്റഡിയിൽ ആയിട്ടുണ്ടെന്ന സൂചനയും ലഭിക്കുന്നുണ്ട്. നിലവിൽ അറസ്റ്റിലായ അഞ്ചുപേർ പോലീസിനെ വെട്ടിച്ച് കടന്ന അപ്പുണ്ണിയ്ക്ക് ഒളിവിൽ കഴിയാനും മാവേലിക്കരയിലെ ഗുണ്ടാനേതാവിനെ വകവരുത്താനുള്ള പ്രാഥമിക സഹായം ചെയ്തവരുമാണ.്
കായംകുളം എരുവ കോട്ടയിൽ ഫിറോസ്ഖാൻ (ഷിനു29), പള്ളിക്കൽ മഞ്ഞാടിത്തറ ബിസ്മിനാ മൻസിലിൽ ബുനാഷ്ഖാൻ (അച്ചു 26), തൊടുപുഴ പടിഞ്ഞാറെ വീട്ടിൽ നിന്നും നൂറനാട് ഇടക്കും ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന രാജീവൻ (പോത്ത് രാജീവ്-37), ഭരണിക്കാവ് കൊട്ടയ്ക്കാട്ട് കിഴക്കതിൽ അഖിലേഷ് (20), ഭരണിക്കാവ് കുഴിക്കാല തെക്കതിൽ വിവേക് (20) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ മാവേലിക്കര കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
കിളിമാനൂർ റേഡിയോ ജോക്കി രാജേഷ് വധക്കേസിൽ പ്രതിയായിരുന്ന അപ്പുണ്ണിയെ ഈ മാസം ഒന്നിന് തൃക്കുന്നപ്പുഴയിൽ നടന്ന മറ്റൊരു വധശ്രമകേസിന്റെ ഹിയറിംഗിനായി ആലപ്പുഴ കോടതിയിൽ ഹാജരാക്കാനായി മാവേലിക്കരയിൽ സബ് ജയിലിൽ എത്തിക്കവെ പോലീസിനെ വെട്ടിച്ചു കടക്കുകയായിരുന്നു. തിരുവനന്തപുരത്തു നിന്നും അപ്പുണ്ണിയെ പിന്തുടർന്നു വന്ന ചെറുപ്പക്കാരൻ ഇതുവരെ പിടിയിലായിട്ടില്ല.
ബൈക്കിൽ രക്ഷപെട്ട ശേഷം അപ്പുണ്ണി പള്ളിക്കലുള്ള ബുനാഷ്ഖാന്റെ വീട്ടിലെത്തി വസ്ത്രം മാറി, സുഹൃത്തായ അഖിലേഷിന്റെ വീട്ടിൽ രണ്ടു ദിവസം താമസിച്ചു. തുടർന്ന് ബുനാഷ്ഖാന്റെ കാറിൽ നൂറനാട് എത്തി രാജീവന്റെ പക്കൽ നിന്നും സിം കാർഡ് വാങ്ങി. തുടർന്ന് കായംകുളത്തുള്ള ഗുണ്ടാനേതാവ് ഷിനുവിനെ ബന്ധപ്പെട്ട’് കാറിൽ കായംകുളത്ത് പണം വാങ്ങുകയും ചെയ്തു.
തുടർന്ന് പ്രതികൾ തിരികെ അഖിലേഷിന്റെ വീട്ടിലെത്തി ഭക്ഷണം കഴിച്ചശേഷം വിവേകും ജുബിനും കൂടി ഗുണ്ടാനേതാവിന്റെ വീടും വാഹനങ്ങളും കത്തിക്കാൻ വേണ്ടി ചാരുമൂട്ടിലുള്ള പെട്രോൾ പന്പിൽ നിന്നും നാല് കുപ്പി പെട്രോൾ വാങ്ങുകയും ചെയ്തു. പുലർച്ചയോടെ ബുനാഷ്ഖാന്റെ കാറിൽ അപ്പുണ്ണിയെ കരുവാറ്റയിൽ എത്തിക്കുകയും, പിറകെ കൂട്ടുപ്രതി ജുബിനെ അഖിലേഷ് ബൈക്കിൽ കരുവാറ്റയിൽ എത്തിക്കുകയും തുടർന്ന് ജുബിന്റെ ബൈക്കിൽ കയറി അപ്പുണ്ണി എറണാകുളത്തേക്ക് രക്ഷപെടുകയുമായിരുന്നു.
ഷിനു നിരവധി വധശ്രമക്കേസിലെ പ്രതിയും, ക്വട്ടേഷൻ നേതാവും, ബ്ലേഡ് മാഫിയയിൽപെട്ടയാളുമാണ്. ബുനാഷ്ഖാൻ ക്വട്ടേഷൻ നേതാവും, നിരവധി തട്ടിക്കൊണ്ടുപോകൽ, കണ്ണിൽ മുളകുപൊടിയെറിഞ്ഞ് മാല മോഷണം, കഞ്ചാവ് വിൽപന തുടങ്ങിയ കേസുകളിൽ പ്രതിയുമാണ്. രണ്ടു തവണ ഗുണ്ടാ ആക്ടിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.