ഗ്ലാമര്‍ റോളുകള്‍ ചെയ്യില്ലെന്നു നേരത്തെ പറഞ്ഞതിൽ പശ്ചാത്തപിക്കുന്നില്ലെന്ന് നടി ആരാധ്യാ ദേവി. അന്നത്തെ തന്റെ സാഹചര്യമാണ് അങ്ങനെ പറയാന്‍ പ്രേരിപ്പിച്ചതെന്നും ഇന്ന് ഗ്ലാമറിന് ഒരുപാട് തലങ്ങളുണ്ടെന്നും ആരാധ്യ പറയുന്നു. രാം ഗോപാല്‍ വര്‍മ സംവിധാനം ചെയ്യുന്ന സാരി എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആരാധ്യ.
“അന്ന് ഞാന്‍ പറഞ്ഞ ആ വാക്കുകളില്‍ ഇപ്പോള്‍ പശ്ചാത്തപിക്കുന്നില്ല. കാരണം അത് അന്നത്തെ എന്റെ വികാരങ്ങളെയാണ് പ്രതിഫലിപ്പിച്ചത്. ആ സമയത്ത് എന്റെ സാഹചര്യങ്ങളും വ്യത്യസ്തമായിരുന്നു. അന്നത്തെ എന്റെ ചിന്താഗതിയിലാണ് ഗ്ലാമര്‍ റോളുകള്‍ ചെയ്യില്ലെന്നു പറഞ്ഞത്. എന്നാല്‍ വൈവിധ്യം നിറഞ്ഞ വേഷങ്ങളാകും ഒരു നടിയെന്ന നിലയില്‍ നമ്മുടെ ക്രാഫ്റ്റുകള്‍ക്ക് ഊര്‍ജം പകരുകയെന്ന് ഇപ്പോള്‍ ഞാന്‍ വിശ്വസിക്കുന്നു.
അടുത്ത വീട്ടിലെ പെണ്‍കുട്ടി എന്ന തരത്തിലുള്ള പെണ്‍കുട്ടിയായാണ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഒട്ടും ഗ്ലാമറസല്ലാത്ത കഥാപാത്രം. എന്നാല്‍ വില്ലന്റെ സാങ്കല്പിക ലോകത്തില്‍ അയാളുടെ ഫാന്റസിയില്‍ കരുതുന്നത് ഈ കുട്ടിയൊരു സെക്സി ഗേള്‍ എന്നാണെന്നാണ്. അത് കാണിക്കുന്നതിനായി മാത്രം ചില ഗ്ലാമറസ് രംഗങ്ങള്‍ സിനിമയില്‍ കാണിക്കേണ്ടി വന്നു.
അതുകൊണ്ടുതന്നെ ഞാന്‍ പറഞ്ഞ വാക്കുകളില്‍ ഖേദിക്കുന്നില്ല. എന്നെ സംബന്ധിച്ചടത്തോളം ഗ്ലാമറിന് ഇന്ന് ഒരുപാട് വ്യാഖ്യാനങ്ങളുണ്ട്. വസ്ത്രത്തിന് അതില്‍ യാതൊരു പ്രസ്കതിയുമില്ല. ഇതൊരു വികാരമാണ്. ഓരോ വ്യക്തിയെയും അതു ബാധിക്കും. ചിലര്‍ക്കതു വസ്ത്രങ്ങളിലായിരിക്കാം, മറ്റു ചിലര്‍ക്ക് അത് ഇമോഷന്‍സിലാകാം. അന്ന് ഞാന്‍ പറഞ്ഞതുമായി ബന്ധപ്പെട്ട് ഒരുപാട് ട്രോളുകള്‍ വരുന്നുണ്ട്. അന്നത്തെ 22കാരിയായ എന്നെ ഭാവിയില്‍ ഞാന്‍ കുറ്റം പറയാനും പോകുന്നില്ല. ഭാവിയില്‍ എന്തു തരത്തിലുള്ള വേഷം ചെയ്യാനും തയാറാണ് ”- ആരാധ്യ പറഞ്ഞു.
തന്റെ പേരു മാറ്റാനുള്ള കാരണത്തെക്കുറിച്ചും അരാധ്യ സംസാരിച്ചു. “ശ്രീലക്ഷ്മിയെന്നുള്ള പേര് എനിക്ക് പണ്ടേ ഇഷ്ടമല്ലായിരുന്നു. ഞാനതൊരു കുറ്റമായി പറയുന്നതല്ല. സ്കൂളില്‍ നമ്മുടെ ക്ലാസില്‍ തന്നെ അഞ്ചോ ആറോ ശ്രീലക്ഷ്മി ഉണ്ടായിരിക്കും. എനിക്ക് എപ്പോഴും വ്യത്യസ്തമാര്‍ന്ന പേര് വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അച്ഛനും അമ്മയോടും ഇതുമായി ബന്ധപ്പെട്ട് പരാതി പറയാറുമുണ്ടായിരുന്നു.
ഇങ്ങനെയൊരു അവസരം വന്നപ്പോള്‍ എന്തുകൊണ്ട് പേര് മാറ്റിക്കൂടാ എന്ന ചിന്ത വന്നു. ശ്രീലക്ഷ്മി പരമ്പരാഗത പേര് ആണ്. അങ്ങനെ മാതാപിതാക്കളും രാം ഗോപാല്‍ വര്‍മ സാറും കുറച്ച് പേരുകള്‍ നിര്‍ദേശിച്ചു. അതില്‍ നിന്നു ഞാന്‍ തെരഞ്ഞെടുത്തതാണ്
ആരാധ്യ.”
“വലിയൊരു അനുഭവം തന്നെയായിരുന്നു രാം ഗോപാല്‍ വര്‍മയുമൊത്തുള്ള സിനിമ. ഇതെന്റെ ആദ്യത്തെ സിനിമയാണ്. ഒരുപാടു കാര്യങ്ങള്‍ പഠിക്കാന്‍ പറ്റി. ഞാനൊരിക്കലും മോഡലിംഗ് ചെയ്തിട്ടില്ല. പിജി പഠിക്കുന്ന സമയത്ത് വെറുതേ ചെയ്ത വിഡിയോ ഇദ്ദേഹം കണ്ട് എന്നെ വിളിക്കുകയായിരുന്നു. അല്ലാതെ മോഡലിംഗ് എന്റെ പാഷനേ അല്ലായിരുന്നു.
അഭിനയം പണ്ടേ ഇഷ്ടമായിരുന്നു. സ്കൂളില്‍ നാടകങ്ങളിലൊക്കെ പങ്കെടുക്കുമായിരുന്നു. എന്നാല്‍ സാധാരണ കുടുംബത്തില്‍ നിന്നു വരുന്ന പെണ്‍കുട്ടിയെന്ന നിലയ്ക്ക് നടിയാകുക എന്ന സാഹചര്യം ഉണ്ടായിരുന്നില്ല. ആ സ്വപ്നം അന്നേ കുഴിച്ചുമൂടി. പിന്നീട് ഇതൊക്കെ ഒരു സ്വപ്നം പോലെ സംഭവിക്കുകയായിരുന്നു. സാരി എന്ന സിനിമ വിജയിച്ചാലും പരാജയപ്പെട്ടാലും അതെന്നെ ബാധിക്കുകയില്ല. കാരണം ഇതുവരെ നടന്നതെല്ലാം ഒരു സ്വപ്നം പോലെയാണു തോന്നുന്നത്. ഈ നിമിഷങ്ങളെ ഓര്‍ത്ത് സന്തോഷിക്കും, അത്രമാത്രം.”
– ആരാധ്യ കൂട്ടിച്ചേര്‍ത്തു.