ആര്യങ്കാവ് : ആര്യങ്കാവ് എക്സൈസ് ചെക്ക്പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെ കെഎസ്ആര്‍ടിസി ബസില്‍ കടത്തികൊണ്ടുവന്ന 12 കിലോ കഞ്ചാവ് എക്സൈസ് അധികൃതര്‍ പിടികൂടി. കേസില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു.
പാലക്കാട് മണ്ണാർക്കാട് പൊറ്റശ്ശേരി കാഞ്ഞിപ്പുഴ കളപ്പെട്ടി വീട്ടിൽ മുബഷീർ (25), പാലക്കാട് മണ്ണാർക്കാട് പൊറ്റശ്ശേരി മുണ്ടക്കുന്ന് മുള്ളത്തു വീട്ടിൽ പ്രാജോദ് (20) എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. തെങ്കാശി കായംകുളം കെഎസ്ആര്‍ടിസി ബസില്‍ പരിശോധന നടത്താവേയാണ് രണ്ട് ബാഗുകളിലായി കഞ്ചാവ് കണ്ടെത്തിയത്.
ഒറീസയില്‍ നിന്നും പാലക്കാട്ടേക്ക് കൊണ്ടുപോവുകയായിരുന്നു കഞ്ചാവെന്നാണ് പിടിയിലായവര്‍ എക്സൈസ് സംഘത്തോട് പറഞ്ഞിരിക്കുന്നത്. മുമ്പും ഇവര്‍ ആര്യങ്കാവ് അതിര്‍ത്തിവഴി കഞ്ചാവ് കടത്തിയിട്ടുള്ളതായി എക്സൈസ് സംഘം സംശയിക്കുന്നുണ്ട്. കഴിഞ്ഞ മാസം അഞ്ചുകിലോ കഞ്ചാവ് കടത്തിയതില്‍ ഇപ്പോള്‍ പിടിയിലായ പ്രതികളില്‍ ഒരാള്‍ ഉണ്ടെന്നാണ് വിവരം.
പ്രതികളെ എക്സൈസ് ഇന്റലിജന്‍സും ചോദ്യം ചെയ്തിട്ടുണ്ട്. ഒറീസയില്‍നിന്നും കേരള അതിര്‍ത്തിയില്‍ ആര്യങ്കാവില്‍ എത്തുന്നതുവരെ ഒരുതരത്തിലുള്ള പരിശോധനയും ഉണ്ടായിട്ടില്ലാന്ന് പിടിയിലായവരുടെ മൊഴി. വിശദമായ അന്വേഷണം നടത്താനാണ് എക്സൈസ് സംഘത്തിന്റെ തീരുമാനം.
പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി. ഉദയകുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.