പ്രേതബാധയൊഴിപ്പിക്കലിന്‍റെ പേരില്‍ തട്ടിപ്പ്; കൈനോട്ടക്കാരി അറസ്റ്റില്‍

ബോസ്റ്റണ്‍: കുട്ടിയുടെ ശരീരത്തില്‍ പ്രേതബാധയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് അമ്മയുടെ കൈയില്‍ നിന്ന് 70,000 ഡോളറില്‍ കൂടുതല്‍ തട്ടിയെടുത്ത കൈ നോട്ടക്കാരിയെ പോലീസ് അറസ്റ്റു ചെയ്തു.

മസാച്യുസെറ്റ്സ് സോമര്‍സെറ്റ് പോലീസിന്‍റെ അന്വേഷണത്തിലാണ് ട്രേസി മിലനോവിച്ച് (37) അറസ്റ്റിലായത്. മോഷണം, ഭീഷണിപ്പെടുത്തി പണം തട്ടല്‍ എന്നീ കുറ്റകൃത്യങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്.

സോമര്‍സെറ്റ് കൗണ്ടര്‍ സ്ട്രീറ്റില്‍ പ്രവർത്തിക്കുന്ന ട്രേസിയുടെ സൈക്കിക് പാം റീഡര്‍ എന്ന ബിസിനസ് സ്ഥാപനത്തില്‍ വച്ചാണ് തട്ടിപ്പുകള്‍ നടന്നത്. ഡിസംബര്‍ 17-നാണ് താന്‍ വഞ്ചിക്കപ്പെട്ടുവെന്നും ട്രേസി തന്നില്‍ നിന്ന് വലിയൊരു തുക തട്ടിപ്പിലൂടെ കൈവശപ്പെടുത്തിയെന്നും ആരോപിച്ച് പെൺകുട്ടിയുടെ അമ്മ പരാതി പോലീസില്‍ നല്‍കിയത്.

തന്‍റെ മകള്‍ക്ക് പ്രേതബാധയുണ്ടെന്ന് ബോധ്യപ്പെടുത്തിയെന്നും കുട്ടിയെ ആ ആത്മാവില്‍ നിന്ന് മോചിപ്പിക്കാന്‍ പണവും വീട്ടുപകരണങ്ങളും ആവശ്യമാണെന്നും പറഞ്ഞതായി പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു.

പരാതിക്കാരിയില്‍ നിന്ന് ട്രേസി മിലനോവിച്ച് ഏകദേശം 71,000 ഡോളറെങ്കിലും മോഷ്ടിച്ചതായി ആരോപിക്കുന്നു. കൂടാതെ, ബെഡ്ഷീറ്റുകള്‍, ടവലുകള്‍, കിടക്ക തുടങ്ങിയ അധിക സാമഗ്രികള്‍ക്കും പെൺകുട്ടിയുടെ അമ്മ പണം നല്‍കി.

പോലീസ് അന്വേഷണത്തിന്‍റെ ഭാഗമായി ട്രേസിയെ ഡിസംബര്‍ 27 നു കസ്റ്റഡിയിലെടുത്തു. പിന്നീട് ഡിസംബര്‍ 30 ന് ഫാള്‍ റിവര്‍ ഡിസ്ട്രിക്റ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

2018 ഒക്ടോബറിലാണ് ട്രേസി മിലനോവിച്ച് സോമര്‍സെറ്റില്‍ പാം റീഡിംഗ് ബിസിനസ് ആരംഭിച്ചത്. ട്രേസിയെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും സമാനമായ രീതിയില്‍ ആരെങ്കിലും തട്ടിപ്പിനിരയായിട്ടുണ്ടെങ്കില്‍ അവര്‍ മുന്നോട്ടു വരണമെന്നും സോമര്‍സെറ്റ് പോലീസിന്‍റെ അറിയിച്ചു.

സമാനമായ രീതിയിൽ തട്ടിപ്പിനിരയായിട്ടുള്ളവർ 508 679 2138 എന്ന ഫോണ്‍ നമ്പറില്‍ സോമര്‍സെറ്റ് പോലീസ് ഓഫീസര്‍ ഡൊണാള്‍ഡ് കോര്‍മിയറുമായി ബന്ധപ്പെടാന്‍ പോലീസ് അഭ്യര്‍ഥിച്ചു.

റിപ്പോർട്ട്: മൊയ്തീന്‍ പുത്തന്‍‌ചിറ

Related posts