ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകവുമൊക്കെ ഓള്‍ഡ് ഫാഷന്‍ ! ചില്ലി ഗ്രനേഡാണ് പുത്തന്‍ താരം; പ്രതിഷേധക്കാരും ആക്രമികളുമെല്ലാം ഇനി കണ്ടംവഴി ഓടും…

ഗുവാഹത്തി:സമരവും പ്രതിഷേധങ്ങളുമെല്ലാം പരിധി വിടുമ്പോള്‍ പിന്നെ പോലീസിനു തലവേദനയാണ്. പ്രശ്‌നക്കാരെ പിരിച്ചുവിടാന്‍ പലപ്പോഴും ലാത്തിച്ചാര്‍ജ് മുതല്‍ ഗ്രനേഡ് പ്രയോഗം വരെ പോലീസ് നടത്താറുണ്ട്. ഇതൊക്കെ പലപ്പോഴും സമരക്കാര്‍ക്ക് ശാരീരിക അസ്വസ്ഥതകളും ഏര്‍പ്പിക്കാറുണ്ട്. എന്നാല്‍, ഇപ്പോഴിതാ അസം പോലീസ് ഒരു പുതിയ പ്രതിരോധിക്കല്‍ തന്ത്രവുമായി രംഗത്തെത്തിയിരിക്കുകയാണ്.

അത് മറ്റൊന്നുമല്ല, മുളക് പ്രയോഗം. അതും ലോകത്തിലെ ഏറ്റവും ചൂടന്‍ മുളകുകൊണ്ട്. ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ധാരാളമായി കാണുന്ന ഭൂത് ജൊലോകിയ എന്ന ചൂടന്‍ മുളകിന്റെ സത്തുപയോഗിച്ച് പ്രത്യേക ആയുധം നിര്‍മ്മിച്ചിരിക്കുകയാണ് ഡി.ആര്‍.ഡി.ഒ. സാധാരണ നമ്മള്‍ ഉപയോഗിക്കുന്ന മുളകിനെക്കാള്‍ 20 മടങ്ങ് എരിവ് കൂടുതലാണ് ഭൂത് ജൊലോകിയ എന്ന മുളകിന് ഉള്ളത്. സമരങ്ങളും കലാപങ്ങളും നിയന്ത്രണാതീതമാകുമ്പോള്‍ പ്രയോഗിക്കാനുള്ള ചില്ലി ഗ്രനേഡാണ് ഭൂത് ജൊലോകിയയുടെ സത്തുകൊണ്ട് ഡിആര്‍ഡിഒ വികസിപ്പിച്ചിരിക്കുന്നത്.

അസ്സംകാരുടെ അഭിമാനത്തിന്റെ പ്രതീകമാണ് ഈ മുളക്. നമുക്ക് കഴിക്കാന്‍ ഭയം തോന്നുമെങ്കിലും ഈ മുളക് ചേര്‍ത്ത് അസമിലെ ജനങ്ങള്‍ അച്ചാര്‍, ചട്നി എന്നിവയൊക്കെ ഉണ്ടാക്കാറുണ്ട്. എരിവ് കൂടുതലായതുകൊണ്ട് അധികം ഉപയോഗിക്കേണ്ടതില്ലെന്നു മാത്രം. 2009 ലാണ് ഇത്തരത്തില്‍ ചില്ലി ഗ്രനേഡ് നിര്‍മ്മിക്കാന്‍ ഡിആര്‍ഡിഒ പദ്ധതി ഇട്ടത്. 2015 ഓഗസ്റ്റ് മുതല്‍ ഭീകര വിരുദ്ധ നടപടികളില്‍ സുരക്ഷാ സേന ഇത് ഉപയോഗിക്കുന്നുണ്ട്.

എന്തായാലും, ഈ ചൂടന്‍ മുളക് ഇനി കലഹക്കാരുടെ മണ്ണും മൂക്കുമൊക്കെ നന്നായി പുകയ്ക്കും. എരിവിന്റെ കാഠിന്യം മൂലം അക്രമികളും പ്രക്ഷോഭകരും ഓടിയ വഴിയില്‍ പുല്ല് കിളിര്‍ക്കില്ലെന്നാണ് അസംപോലീസിന്റെ വിശ്വാസം. പ്രധാനമായും കെട്ടിടങ്ങള്‍ക്ക് ഉള്ളിലും മറ്റും മറഞ്ഞിരിക്കുന്ന ഭീകരവാദികളെ പുകച്ച് പുറത്തുചാടിക്കാന്‍ ഇത് ഫലപ്രദമായി ഉപയോഗിക്കാറുണ്ട്. എന്നാല്‍, പോലീസിന് ക്രമസമാധാന പാലനത്തിനായി ഇവ കൈമാറുന്നത് ഇതാദ്യമാണ്.

Related posts