അതിരന്പുഴ: ദേവാലയത്തിൽ ഒറ്റയ്ക്കു വിശുദ്ധ കുർബാന അർപ്പിച്ച വൈദികനെ പോലീസ് സ്റ്റേഷനിലേക്കു വിളിച്ചുവരുത്തിയ ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫീസറുടെ നടപടി വിവാദത്തിൽ.
അതിരന്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളി അസിസ്റ്റന്റ് വികാരി ഫാ. ലിബിൻ പുത്തൻപറന്പിലിനെയാണ് ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ അനാവശ്യമായി സ്റ്റേഷനിലേക്കു വിളിച്ചുവരുത്തിയത്.
മദ്ബഹയുടെ വിരിപോലും തുറക്കാതെ സ്വകാര്യമായി ഫാ. ലിബിൻ വിശുദ്ധ കുർബാന അർപ്പിക്കുകയായിരുന്നു.
ഒപ്പം ദേവാലയ ശുശ്രൂഷികൾ മാത്രമാണ് ഉണ്ടായിരുന്നത്. പള്ളിയുടെ വാതിൽക്കൽ എത്തി ദേവാലയ ശുശ്രൂഷിയോടു വിവരം തിരക്കിയ സ്റ്റേഷൻ ഹൗസ് ഓഫീസർ കുർബാനയ്ക്കുശേഷം വൈദികൻ സ്റ്റേഷനിലെത്തി തന്നെ കാണണമെന്ന് നിർദേശിക്കുകയായിരുന്നു.
സ്റ്റേഷനിൽ എത്തിയ ഫാ. ലിബിനോട് നിരോധനാജ്ഞ നിലനിൽക്കെ വിശുദ്ധ കുർബാന അർപ്പിച്ചത് നിയമവിരുദ്ധമാണെന്ന് ഓഫീസർ പറഞ്ഞു.
നിയമലംഘനം നടത്താതെ സ്വകാര്യമായാണു വിശുദ്ധ കുർബാന അർപ്പിച്ചതെന്നും താനും ദേവാലയ ശുശ്രൂഷികളും മാത്രമാണുണ്ടായിരുന്ന തെന്നും വൈദികൻ വ്യക്തമാക്കി.
തുടർന്ന് പള്ളി അധികൃതർ ഉയർന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് വസ്തുതകൾ ബോധിപ്പിച്ചു.
നിരോധനാജ്ഞ പ്രഖ്യാപിച്ച അന്നുതന്നെ വാട്സാപ് ഗ്രൂപ്പുകളിലൂടെയും ഇതര മാർഗങ്ങളിലൂടെയും ദേവാലയം അടച്ചതായും തിരുക്കർമങ്ങൾ ഉണ്ടായിരിക്കില്ലെന്നും അറിയിച്ചിരുന്നു.
ഈ വിവരം അറിയിച്ചുകൊണ്ടുള്ള പോസ്റ്ററുകൾ പള്ളി പരിസരത്തും പള്ളിയുടെ വാതിലുകളിലും പതിച്ചു. പള്ളിയുടെ പ്രധാന ഗേറ്റ് പൂട്ടുകയും ചെയ്തു.
പിന്നീട് പള്ളിയിൽ ഒരു ചടങ്ങും നടന്നിട്ടില്ല. വൈദികർ സ്വകാര്യമായിട്ടാണു വിശുദ്ധ കുർബാന അർപ്പിക്കുന്നത്.
അത് വൈദികരുടെ വ്യക്തിപരമായ സ്വാതന്ത്ര്യവും അവകാശവുമാണ്. ഇവിടെ നിയമലംഘനത്തിന്റെ പ്രശ്നം ഉദിക്കുന്നുമില്ല.
വികാരിയച്ചൻ സ്ഥലത്തുണ്ടായിട്ടും അദ്ദേഹത്തെ കാണാനോ എന്തെങ്കിലും സംശയത്തിന്റെ പേരിലാണെങ്കിൽതന്നെ അത് അദ്ദേഹത്തെ ധരിപ്പിക്കാനോ തയാറാകാതെ യൂണിഫോമിൽ പള്ളിമുറ്റത്ത് പ്രവേശിച്ച് മദ്ബഹയിൽനിന്ന ദേവാലയ ശുശ്രൂഷിയെ അവിടെനിന്നു വിളിച്ച് വിവരം അന്വേഷിക്കുകയാണ് സ്റ്റേഷൻ ഹൗസ് ഓഫീസർ ചെയ്തത്.
നിരോധനാജ്ഞയുടെ ഒരു വകുപ്പും ലംഘിക്കാതിരിക്കെ വൈദികന്റെ പേരിൽ നിയമലംഘനം ആരോപിച്ച നടപടിയാണു വിവാദമായത്.
ഇന്നലെ രാവിലെ അതിരന്പുഴ സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ എത്തിയ സ്റ്റേഷൻ ഹൗസ് ഓഫീസർ, വലിയ പള്ളിയുടെ ഒരു വാതിൽ തുറന്നു കിടക്കുന്നതു കണ്ടാണ് അങ്ങോട്ടു കയറിയത്.
വിവരമറിഞ്ഞ് മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പള്ളിയിലെത്തി വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തിലിനെ കണ്ടു വിവരങ്ങൾ തിരക്കി.
മോൻസ് ജോസഫ്, സിപിഎം സംസ്ഥാന കമ്മിറ്റിയംഗം വി.എൻ. വാസവൻ തുടങ്ങിയവരും വികാരിയുമായി ഫോണിൽ ബന്ധപ്പെടുകയും വിവരമന്വേഷിക്കുകയും ചെയ്തു.