മണ്ണാർക്കാട് : പൂർണ മദ്യനിരോധന മേഖലയായ അട്ടപ്പാടിയിലേക്ക് വ്യാപകമായി വിദേശമദ്യം കടത്തുന്നതായി പരാതി.മണ്ണാർക്കാട് പരിസരപ്രദേശങ്ങളിൽ നിന്നും കേന്ദ്രഭരണപ്രദേശമായ മാഹിയിൽ നിന്നുമാണ് വൻതോതിൽ മദ്യമെത്തുന്നത്. അധികൃതർ നടപടിയെടുത്തിട്ടുണ്ടെങ്കിലും പിടിയിലാകുന്നത് നാമമാത്രം.യുവാക്കളും പ്രവാസികളുമായ നിരവധി ആളുകൾ ഇതിന്റെ ഇടനില കണ്ണികളായി പ്രവർത്തിക്കുന്നതായും അറിയുന്നത്. വർഷങ്ങളായി പൂർണ്ണ മദ്യനിരോധന മേഖലയായ പ്രദേശമാണ് അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പരിധി.
ആദിവാസികൾ ഉൾപ്പെട്ട നൂറുകണക്കിനാളുകൾ താമസിക്കുന്ന പ്രദേശമാണ് അട്ടപ്പാടി. മദ്യ ഉപഭോഗം വ്യാപകമായതിന്റെ പശ്ചാത്തലത്തിലാണ് അട്ടപ്പാടിയിൽ സന്പൂർണ മദ്യനിരോധനം പ്രഖ്യാപിക്കുന്നത് .ഈ മേഖലയിലേക്കാണ് മാഹിയിൽ നിന്നുള്ള വിദേശമദ്യം വ്യാപകമായി എത്തുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കകം നിരവധി കേസുകളാണ് മണ്ണാർക്കാട് പോലീസ് സ്റ്റേഷനിൽ മദ്യക്കടത്തുമായി ഉണ്ടായിട്ടുള്ളത്. മാഹിയിൽ നിന്നും കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന വിദേശമദ്യം അട്ടപ്പാടിയിൽ എത്തിച്ച് വലിയ വിലയ്ക്ക് വിൽക്കുകയാണ് ചെയ്യുന്നത്.
ഇതിനായി നിരവധി സംഘങ്ങൾ തന്നെ പ്രവർത്തിക്കുന്നുണ്ട്. മണ്ണാർക്കാട് ,പെരിന്തൽമണ്ണ ,നിലന്പൂർ, തിരൂർ എന്നീ മേഖലകളിലെ യുവാക്കളും പ്രവാസികളും ഈ പ്രവർത്തനത്തിന് മുന്നിട്ടിറങ്ങുന്നതെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. പ്രധാനമായും സ്വകാര്യ വാഹനങ്ങളിൽ ഇരുചക്രവാഹനങ്ങളും ആണ് മദ്യം കടത്തുന്നത്.
മാഹിയിൽ നിന്നും വലിയതോതിൽ മദ്യം വാങ്ങി ഉൗടുവഴികളിലൂടെയും പോക്കറ്റ് റോഡുകളിലൂടെയും മണ്ണാർക്കാട് എത്തും. ഇവിടെനിന്നും. ഇവിടെനിന്നും തെങ്കര ,ആനമൂളി വഴിയാണ് മദ്യം അട്ടപ്പാടിയിലേക്ക് എത്തിക്കുന്നത്.
ഇത് കാരണമാണ് മണ്ണാർക്കാട് എത്തുന്പോൾ മിക്കപ്പോഴും പിടിക്കപ്പെടുന്നത്.
വലിയതോതിൽ മദ്യം മണ്ണാർക്കാട് എത്തിച്ച് ഇവിടെ നിന്നും ഇരുചക്രവാഹനം വഴിയും ബസ് വഴിയും മദ്യം അട്ടപ്പാടിയിലേക്ക് എത്തുന്നു .അതിനുശേഷം ഇവ ചെറിയ തോതിലും മൊത്തമായും വിൽപന നടത്തുകയാണ് ചെയ്യുന്നത് .ഓരോ ട്രിപ്പ് മദ്യം വില്പന നടത്തുന്പോഴും ആയിരങ്ങളാണ് മാഫിയകൾ സ്വന്തമാക്കുന്നത് .കൃത്യമായ വിവരം ഒന്നും ലഭിക്കാത്തതുമൂലം പോലീസും ഇത് കാണാറില്ല .
കഴിഞ്ഞ ആഴ്ചകൾക്ക് മുൻപ് 240 ലിറ്റർ മദ്യമാണ് മണ്ണാർക്കാട് കുമരംപുത്തൂർ വച്ച് പോലീസ് പിടികൂടിയത്. ഇതിനു മുൻപ് തെങ്കര പഞ്ചായത്തിലെ കോൽ പാടത്തുനിന്നും 340 ലിറ്റർ വിദേശമദ്യം ആളൊഴിഞ്ഞ പറന്പിൽ നിന്നും പിടികൂടിയിരുന്നു. ഇതും ഇതും മാഹിയിൽ നിന്നുള്ള മദ്യമാണ്. ഇത്തരത്തിലുള്ള സംഭവങ്ങൾ പതിവായിരിക്കുകയാണ് ഇപ്പോൾ.