കോഴിക്കോട്: കോര്‍പറേഷന്റെ അക്കൗണ്ടില്‍നിന്നു ബാങ്ക് മാനേജര്‍ രണ്ടരക്കോടിയിലേറെ രൂപ തിരിമറി നടത്തി. കോര്‍പറേഷന്റെ പഞ്ചാബ് നാഷണല്‍ ബാങ്കിലെ അക്കൗണ്ടില്‍നിന്നാണു പണം തിരിമറി നടത്തിയത്.
ബാങ്കിന്റെ എരഞ്ഞിപ്പാലം ശാഖയിലെ മാനേജര്‍ എം.പി. റിജില്‍ അച്ഛന്റെ അക്കൗണ്ടിലേക്ക് 98 ലക്ഷത്തിലേറെ രൂപ മാറ്റിയതായാണു കോര്പറേഷന് ആദ്യം കണ്ടെത്തിയത്.
അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിക്കാന്‍ കോര്പറേഷന് ബാങ്കിനെ സമീപിച്ചപ്പോള്‍, പണമില്ലെന്നു കണ്ടെത്തി. അന്വേഷിച്ചപ്പോള്‍ പിഴവ് സംഭവിച്ചെന്നായിരുന്നു ബാങ്കിന്റെ വിശദീകരണം.
പണം അക്കൗണ്ടിലേക്ക് ഓട്ടോ ക്രെഡിറ്റാവുകയും ചെയ്തു. പിന്നീട് മറ്റൊരു അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിച്ച ശേഷം കോര്പറേഷന് വിശദമായ അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ചു.
അപ്പോഴാണ് വലിയ തിരിമറി നടത്തിയതായി വ്യക്തമായത്. മൊത്തം രണ്ട് കോടി അന്‍പത്തിമൂന്ന് ലക്ഷം രൂപയുടെ തിരിമറിയാണ് ഇതുവരെ കണ്ടെത്തിയത്. കോര്പറേഷന് ടൗണ്‍ പോലീസില്‍ പരാതി നല്കി.
മാനേജരെ സസ്പെൻഡ് ചെയ്തു
കോഴിക്കോട്: തട്ടിപ്പുനടത്തിയ മാനേജര്‍ എം.പി. റിജിലിനെ പഞ്ചാബ് നാഷണല്‍ ബാങ്ക് സസ്പെൻഡ് ചെയ്തു. ഇന്നലെയാണ് സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ റിജിലിനെതിരേ ഐപിസി 1860-ലെ 409, 420 വകുപ്പ് പ്രകാരം ടൗൺ പോലീസ് കേസെടുത്തിട്ടുണ്ട്.
ഇപ്പോഴത്തെ ബാങ്ക് മാനേജർ സി.ആർ. വിഷ്ണുവാണു പരാതി നൽകിയത്. ആഭ്യന്തര അന്വേഷണവും ബാങ്ക് തുടങ്ങിയിട്ടുണ്ട്. ഒക്ടോബർ പത്ത് മുതൽ നവംബർ 11 വരെ യുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്.
കോര്‍പറേഷനു പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 13 അക്കൗണ്ടുകളാണുള്ളത്. ഇതില്‍ കോഴിക്കോട് ലിങ്ക് റോഡ് ശാഖയിലെ അക്കൗണ്ടില്‍നിന്നാണു പണം തിരിമറി നടത്തിയത്. റിജില്‍ ഈ ശാഖയില്‍ നേരത്തെ മാനേജരായിരുന്നു.