
ന്യൂഡല്‍ഹി: മാര്‍ച്ചിലെ രണ്ടാമത്തെ ആഴ്ചയില്‍ ഇടപാടുകാരെ വലയ്ക്കാനൊരുങ്ങി ബാങ്കുകൾ. തുടര്‍ച്ചയായ ആറു ദിവസം രാജ്യത്തെ ബാങ്കുകള്‍ അടഞ്ഞു കിടക്കുമെന്നാണ് വിവരങ്ങൾ.
മാര്‍ച്ച് 10 മുതല്‍ പതിനഞ്ച് വരെയുളള ആറു ദിവസമാണ് ബാങ്കുകളുടെ പ്രവര്‍ത്തനം തടസപ്പെടാന്‍ സാധ്യതയുളളത്.
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബാങ്ക് ജീവനക്കാര്‍ ആഹ്വാനം ചെയ്ത മൂന്ന് ദിവസത്തെ പണിമുടക്കും ഹോളിയും രണ്ടാം ശനിയും കൂട്ടുമ്പോൾ ആറു ദിവസം ഇടപാടുകാർ നട്ടം തിരിയും.
മാര്‍ച്ച് 11, 12, 13 തീയതികളാണ് ബാങ്ക് പണിമുടക്ക്. ജീവനക്കാരുടെ യൂണിയനുകള്‍ സംയുക്തമായാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബാങ്കുകളുടെ ലയനം, ശമ്പള വര്‍ധന ഉള്‍പ്പെടെയുളള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
പത്താം തീയതി ഹോളിയായതിനാൽ ഉത്തരേന്ത്യയിൽ ബാങ്കുകൾ പ്രവർത്തിക്കില്ല. ബുധനാഴ്ച മുതല്‍ വെളളിയാഴ്ച വരെ സമരം. 14-ാം തീയതി രണ്ടാം ശനി. അന്ന് ബാങ്കുകള്‍ക്ക് പ്രവൃത്തിദിനമല്ല.
15-ാം തീയതി ഞായറാഴ്ച. അങ്ങനെ ആകെ ആരു ദിവസങ്ങൾ. ചുരുക്കത്തില്‍ ഒൻപതാം തീയതി തിങ്കളാഴ്ച മാത്രമാണ് ആ ആഴ്ചയില്‍ ഇടപാടുകള്‍ നടക്കുക. പിന്നെ അടുത്ത തിങ്കൾ വരെ കാത്തിരിക്കണം ബാങ്കുകൾ തുറക്കാൻ.
ഇത്ര ദിവസം ബാങ്കുകൾ തുറക്കാതെ വരുമ്പോൾ എടിഎമ്മുകൾ കാലിയാകുമെന്നത് ഇടപാടുകാർക്ക് ഇരട്ടപ്രഹരമാകും.