ഭക്ഷണം വായില്‍വെക്കാന്‍ കൊള്ളില്ല, കൊതുകുകടി മൂലം ഉറക്കവും ശരിയാകുന്നില്ല; ഈ സാഹചര്യത്തില്‍ അന്വേഷണവുമായി സഹകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് മയക്കുമരുന്ന് കേസിലെ പ്രതിയായ നടി രാഗിണി ദ്വിവേദി

ചോദ്യം ചെയ്യലുമായി സഹകരിക്കാതെ ബംഗളുരു മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടി രാഗിണി ദ്വിവേദി. കന്നഡ ചലച്ചിത്ര മേഖലയിലെ ലഹരി ഇടപെടുമായി ബന്ധപ്പെട്ട് നടി രാഗിണി ദ്വിവേദിയടക്കം 12 പേരെ പ്രതിചേര്‍ത്ത് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച്(സി.സി.ബി) കേസെടുത്തു. മുഖ്യ കണ്ണിയെന്നു കരുതുന്ന ശിവപ്രകാശാണ് ഒന്നാം പ്രതി. രാഗിണി രണ്ടാം പ്രതിയും.

രാഗിണി ദ്വിവേദിയെ സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വിമന്‍സ് ഹോമിലാണു താമസിപ്പിച്ചിരിക്കുന്നത്. ഇവിടുത്തെ അസൗകര്യങ്ങളുടെ പേരിലാണ് നടിയുടെ നിസ്സഹകരണം.

നിലവാരമുള്ള ഭക്ഷണം ലഭിക്കുന്നില്ലെന്നാണു പ്രധാന പരാതി. കൊതുക് ശല്യം കാരണം ഉറങ്ങാനും കഴിഞ്ഞില്ലത്രേ. അതിനാല്‍ കൂടുതല്‍ സംസാരിക്കാനില്ലെന്നാണ് അവര്‍ പോലീസിനോട് പറഞ്ഞത്. ഈ സാഹചര്യത്തില്‍, കസ്റ്റഡി കാലാവധി നീട്ടാന്‍ കോടതിയെ സമീപിക്കുമെന്നു സി.സി.ബി. അറിയിച്ചു.

ബോളിവുഡ് താരം വിവേക് ഒബ്രോയിയുടെ ഭാര്യാ സഹോദരന്‍ ആദിത്യ ആല്‍വ(31)യും പ്രതിപ്പട്ടികയില്‍ ഇടംപിടിച്ചു. ലഹരി പാര്‍ട്ടികളുടെ സംഘാടകന്‍ വീരേന്‍ ഖന്ന, പ്രശാന്ത് രംഗ, വൈഭവ് ജയ്ന്‍, പ്രശാന്ത് രാജു തുടങ്ങിയവരുടെ പേരുകളും പട്ടികയിലുണ്ട്. ചലച്ചിത്ര താരങ്ങള്‍ക്കു മയക്കുമരുന്ന് എത്തിച്ചു നല്‍കിയിരുന്ന പ്രശാന്ത് രംഗയെയും ഇന്നലെയാണു സി.സി.ബി. അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം പിടിയിലായ നൈജീരിയന്‍ സ്വദേശിയും സിനിമാക്കാരുമായുള്ള ബന്ധത്തിന്റെ തെളിവുകളും സിസിബിയ്ക്കു ലഭിച്ചിട്ടുണ്ട്. കന്നഡ ചലച്ചിത്ര താരങ്ങള്‍, ഗായകര്‍, വി.ഐ.പികള്‍, കോളജ് വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ മാഫിയയുടെ ഭാഗമാണെന്നു സി.സി.ബി. വ്യക്തമാക്കി.

ലഹരി മാഫിയയുമായി ബന്ധമുള്ള കൂടുതല്‍ താരങ്ങളുടെ പട്ടിക കൈമാറിയിട്ടുണ്ടെന്നു സംവിധായകന്‍ ഇന്ദ്രജിത് ലങ്കേഷ് അറിയിച്ചു. ഇവരില്‍ രണ്ട് നായിക നടിമാരും ഉള്‍പ്പെടും. ഈ നടിമാരെ രാഷ്ട്രീയ സ്വധീനം മൂലമാണു ചോദ്യം ചെയ്യാത്തതെന്ന് അദ്ദേഹം പറഞ്ഞു.

ലഹരി മരുന്നു മാഫിയയ്ക്കു കര്‍ണാടക രാഷ്ട്രീയത്തിലും ബോളിവുഡിലും സ്വാധീനമുണ്ടെന്നു സെലിബ്രിറ്റി മാനേജര്‍ പ്രശാന്ത് സംബരാഗി പറഞ്ഞു. സുശാന്ത് സിങ് രാജ്പുത്തിനു മയക്കുമരുന്നു കൈമാറിയെന്നു കരുതുന്ന ഇംതിയാസ് ഖത്രിക്കും ബംഗളുരു ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചില പ്രമുഖ താരങ്ങളെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ് എന്നാണ് ലഭിക്കുന്ന വിവരം.

Related posts

Leave a Comment