കോട്ടയം ഭാരത് ആശുപത്രിയില്‍ സമരം ചെയ്യുന്ന നേഴ്‌സുമാര്‍ക്കെതിരേ മാനേജ്‌മെന്റിന്റെ പ്രതികാരം, സമരം ചെയ്യുന്നവര്‍ക്കെതിരേ ആക്രമണമെന്ന് നേഴ്‌സുമാര്‍, സമരക്കാര്‍ക്ക് പിന്തുണയുമായി പി.സി. ജോര്‍ജ്

കോട്ടയം ഭാരത് ആശുപത്രിയില്‍ പിരിച്ചുവിട്ട നേഴ്‌സുമാരും യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷനും നടത്തുന്ന സമരത്തില്‍ സംഘര്‍ഷം. സമരത്തിന്റെ 40-ാം ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രതിഷേധറാലിയും യോഗവും നടക്കുന്നതിനിടെ മാനേജ്‌മെന്റ് പ്രതിനിധികള്‍ ആംബുലന്‍സ് ഓടിച്ചുകയറ്റി കൊല്ലാന്‍ ശ്രമിച്ചെന്ന് സമരക്കാര്‍ ആരോപിച്ചു. അതേസമയം, നേഴ്‌സുമാരുടെ സമരത്തിന് പിന്തുണയേറി വരികയാണ്. പി.സി. ജോര്‍ജ് എംഎല്‍എ അടക്കമുള്ളവര്‍ സമരത്തിന് പിന്തുണയുമായെത്തി.

കരാര്‍ കാലാവധി കഴിഞ്ഞതിനാലാണ് പിരിച്ചുവിടല്‍ നടപടിയെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാല്‍ ആശുപത്രിക്കെതിരെ സമരം ചെയ്തതിന്റെ പേരിലുള്ള പ്രതികാരനടപടിയാണ് മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നുണ്ടായതെന്ന് നഴ്‌സുമാര്‍ പറയുന്നു. ഇത്തരമൊരു കരാര്‍ തങ്ങളോട് ഇതിന് മുന്‍പ് മാനേജ്‌മെന്‍്‌റ് പറഞ്ഞിരുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. ശമ്പളവര്‍ധനവ്, അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് തുടങ്ങിയ കാര്യങ്ങള്‍ ആവശ്യപ്പെട്ട് മുമ്പ് ആശുപത്രിയിലെ നഴ്‌സുമാര്‍ ജോലിയില്‍ നിന്ന് വിട്ടു നിന്നിരുന്നു. ഇതിന് നേതൃത്വം നല്‍കിയവരില്‍ ചിലരെയാണ് നിലവില്‍ ആശുപത്രിയില്‍ നിന്നും പുറത്താക്കിയിരിക്കുന്നത്. സമരത്തിന് പിന്തുണയറിയിച്ച് രക്ഷകര്‍ത്താക്കളും ഇന്നലെ മുതല്‍ രംഗത്തെത്തിയിട്ടുണ്ട്.

കഴിഞ്ഞദിവസം സമരം ചെയ്ത നേഴ്‌സുമാര്‍ക്കുനേരെ മാനേജ്‌മെന്റ് പ്രതിനിധികളിലൊരാള്‍ അശ്ലീലം കാണിച്ചത് വലിയ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. തെളിവുസഹിതം ഇക്കാര്യങ്ങള്‍ യുഎന്‍എ എന്‍ആര്‍ഐ സപ്പോട്ടേഴ്‌സ് എന്ന പേരിലെ ഫെയ്‌സ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. സമരം ചെയ്യുന്ന നഴ്‌സുമാരുടെ നേരെ അക്കൗണ്ട്‌സ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഒരാള്‍ അശ്ലീലം കാണിച്ചുവെന്നായിരുന്നു ആരോപണം. ഇയാള്‍ ഇവരുടെ നേരെ പാന്റ്‌സിന്റെ സിബ്ബ് ഊരി കാണിക്കുകയായിരുന്നു.

Related posts