
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസെടുത്തു. ബിനീഷിന്റെ സ്വത്തുകൾ മരവിപ്പിക്കാനും ഇഡി നിർദേശം നൽകി.
സ്വർണക്കടത്ത് കേസ്, ബംഗളൂരു ലഹരിമരുന്നു കേസ് എന്നിവയുമായി ബന്ധപ്പെട്ട് ബിനീഷിനെ നേരത്തെ ഇഡി ചോദ്യം ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ഇഡി ബിനീഷിനെതിരെ കേസെടുത്തത്.
കൊച്ചിയിലെ ഇഡി ഓഫീസിൽ ബിനീഷിനെ വിളിച്ചുവരുത്തി സെപ്റ്റംബർ ഒൻപതിനാണ് ഇഡി ചോദ്യം ചെയ്തത്. 12 മണിക്കൂർ ചോദ്യം ചെയ്യൽ നീണ്ടുനിന്നിരുന്നു. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ശേഖരിച്ചശേഷം എൻഫോഴ്സ്മെന്റ് ജോയിന്റ് ഡയറക്ടർ ജയ് ഗണേഷിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.
ബിനീഷിനു ബന്ധമുള്ള തിരുവനന്തപുരത്തെ രണ്ടു ഹോട്ടലുകളെക്കുറിച്ചും സാന്പത്തിക ഇടപാടുകളെക്കുറിച്ചും ചോദ്യം ഉയർന്നിരുന്നു. യുഎഇ കോണ്സലേറ്റിലെ വിസ സ്റ്റാന്പിംഗ് സേവനങ്ങൾ ചെയ്തിരുന്ന തിരുവനന്തപുരത്തെ യുഎഎഫ്എക്സ് കന്പനി, ബിനീഷിന്റെ പേരിൽ ബംഗളൂരുവിൽ രജിസ്റ്റർ ചെയ്ത രണ്ടു കന്പനികൾ എന്നിവയുടെ സാന്പത്തിക ഇടുപാടുകളുമായി ബന്ധപ്പെട്ടും ചോദ്യമുണ്ടായി.
കഴിഞ്ഞ ഒരുമാസമായി ബിനീഷ് കോടിയേരിക്കെതിരേ എൻഫോഴ്സ്മെൻറ് ഡയറക്ടേറേറ്റ് അന്വേഷണം നടത്തിവരികയായിരുന്നു. കന്പനികളുടെ മറവിൽ ബിനാമി, ഹവാല ഇടപാടുകളിലൂടെ ബിനീഷ് സ്വർണക്കടത്ത് സംഘവുമായി ബസപ്പെട്ടിട്ടുണ്ടോ എന്നാണ് ഇഡി പരിശോധിക്കുന്നത്.
ബംഗളൂരുവിലെ ബി കാപ്പിറ്റൽ ഫൈനാൽഷൽ സൊലൂഷ്യൻസ്, ബി കാപ്പിറ്റൽ ഫോറെക്സ് ട്രേഡിംഗ് എന്നീ കന്പനികളാണ് ബിനീഷിന്റെ പേരിലുള്ളത്.വാർഷിക റിട്ടേണ് സമർപ്പിക്കാത്തതിനെത്തുടർന്നു കേന്ദ്ര കന്പനികാര്യ മന്ത്രാലയം ഈ കന്പനികളുടെ രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്തിരുന്നു.
ഇത് അനധികൃത പണം ഇടപാടുകൾക്കായി മാത്രം തുടങ്ങിയ സ്ഥാപനമെന്നാണ് അന്വേഷണ ഏജൻസികളുടെ നിഗമനം.തിരുവനന്തപുരത്തെ യുഎഎഫ്എക്സ് എന്ന സ്ഥാപനത്തിൽ ബിനീഷിനു പങ്കുണ്ടെന്ന ആരോപണവുമുണ്ട്. ഈ കന്പനിയെ കോണ്സലേറ്റിനു പരിചയപ്പെടുത്തിയതു താനാണെന്നു സ്വപ്ന സുരേഷ് മൊഴി നൽകിയിരുന്നു.
ബംഗളൂരു ലഹരിമരുന്ന് കേസിലെ പ്രധാന പ്രതി കൊച്ചി സ്വദേശി അനൂപ് മുഹമ്മദും ബിനീഷും തമ്മിലുള്ള അടുത്ത ബന്ധം ഇതിനിടെ പുറത്തുവന്നിരുന്നു. സ്വർണക്കടത്ത് സംഘം ഫണ്ട് കണ്ടെത്താൻ അനൂപ് ഉൾപ്പെട്ട മാഫിയയുടെ സഹായം തേടിയതായും വിവരം ലഭിച്ചിരുന്നു.
സ്വർണക്കടത്തിന്റെ സൂത്രധാരനായ കെ.ടി. റമീസ് വഴിയായിരുന്നു മയക്കുമരുന്നു മാഫിയയുമായി ബന്ധപ്പെട്ടത്. ലഹരി കടത്തും സ്വർണക്കടത്തും തമ്മിൽ ബന്ധമുണ്ടെന്നു സ്ഥാപിച്ചുകൊണ്ടുള്ള അന്വേഷണമാണ് എൻഫോഴ്സ്മെന്റ നടത്തുന്നത്.