ന്യൂയോർക്ക്: അൽക്വയ്ദ സ്ഥാപകൻ ഒസാമ ബിൻ ലാദന്റെ മകൻ ഹംസ ബിൻ ലാദൻ കൊല്ലപ്പെട്ടു. യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അഫ്ഗാൻ-പാകിസ്ഥാൻ അതിർത്തിയിൽ നടന്ന ഏറ്റുമുട്ടലിലാണു ഹംസ കൊല്ലപ്പെട്ടതെന്നു ട്രംപിന്േറതായി വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഹംസ ബിൻ ലാദൻ കൊല്ലപ്പെട്ടതായി യുഎസ് ഇന്റലിജൻസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു നേരത്തെ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ കൊല്ലപ്പെട്ടതിന്റെ തിയതിയോ സ്ഥലമോ മറ്റു വിവരങ്ങളോ വെളിപ്പെടുത്തിയിരുന്നില്ല.
ഫെബ്രുവരിയിൽ ഹംസ ബിൻ ലാദന്റെ തലയ്ക്ക് അമേരിക്ക വിലയിട്ടിരുന്നു. അൽക്വയ്ദ നേതാവായ ഹംസയെക്കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം യുഎസ് ഡോളറാണ് (ഏകദേശം 7,08,00,000 രൂപ) വാഗ്ദാനം ചെയ്തിരുന്നത്. പാക്-അഫ്ഗാൻ അതിർത്തിയിൽ ഹംസ ബിൻ ലാദൻ ഉണ്ടെന്നായിരുന്നു കണക്കുകൂട്ടൽ. അഫ്ഗാൻ-പാക്കിസ്ഥാൻ മേഖലയിൽ വിവിധ തീവ്രവാദ ഗ്രൂപ്പുകളെ ഏകോപിപ്പിക്കുന്നതിൽ മുഖ്യപങ്കുവഹിച്ചിരുന്നതു ഹംസയായിരുന്നു.
അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും എതിരായി ആക്രമണം നടത്താൻ ആഹ്വാനം ചെയ്ത് ഹംസ വീഡിയോ ഓഡിയോ ടേപ്പുകൾ പുറത്തുവിട്ടിരുന്നു. ബുധനാഴ്ച രാവിലെ ഹംസ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നെങ്കിലും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപോ ദേശീയ സുരക്ഷാ ഉപദേഷ്ടാവോ ഇതിനോടു പ്രതികരിച്ചിരുന്നില്ല.
2011-ൽ പാക്കിസ്ഥാനിലെ അബോട്ടാബാദിൽ യുഎസ് സേനയാണ് ലാദനെ വധിക്കുന്നത്. ഈ സമയം ഹംസ ഇറാനിൽ വീട്ടുതടങ്കലിൽ ആയിരുന്നെന്നാണു കരുതപ്പെടുന്നത്.