
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ തലസ്ഥാന നഗരിയില്‍ ഉള്‍പ്പെടെ മികച്ച നേട്ടം കൊയ്യാനായില്ലെങ്കില്‍ ബിജെപിയില്‍ വരാനിരിക്കുന്നത് കലുഷിത നാളുകള്‍.
കേന്ദ്രമന്ത്രിസഭയിലും ദേശീയ നേതൃത്വത്തിലും കൂടുതല്‍ പ്രാതിനിധ്യം ലഭിക്കണമെങ്കില്‍ സെമിഫൈനല്‍ ജയം അത്യാവശ്യമാണ് ബിജെപിക്ക്.
ഇത്തവണ അതിനു സാധിച്ചില്ലെങ്കില്‍ സംസ്ഥാന ഘടകത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് കേന്ദ്രനേതൃത്വം ഇടപെടും. ഇതിന് ആര്‍എസ്എസ് പച്ചക്കൊടികാണിച്ചുകഴിഞ്ഞു.
പിടിമുറുക്കും
സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഉള്‍പ്പെടെ ആര്‍എസ്എസ് ഇടപെടല്‍ ശക്തമായിരുന്നു. സര്‍ക്കാരിനെ കടന്നാക്രമിക്കുക എന്ന തന്ത്രമാണ് ബിജെപി തെരഞ്ഞെടുപ്പിലുടനീളം പുലര്‍ത്തിപോരുന്നത്.
കോണ്‍ഗ്രസല്ല സിപിഎം ആണ് കേരളത്തില്‍ മുഖ്യശത്രു എന്ന രീതിയിലുള്ള പ്രചാരണമാണ് ഇത്തവണ ബിജെപി നടത്തിയത്. ഭരണവിരുദ്ധ വികാരത്തിന്റെ ഗുണം പരമാവധി മുതലാക്കാനുറച്ചാണ് കേന്ദ്രസഹമന്ത്രിയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനുമായി വളരെ അടുപ്പം പുലര്‍ത്തുന്ന വി.മുരളീധരന് കേരളത്തില്‍ എത്തിയത്.
സിപിഎമ്മിനെതിരേ ശക്തമായ പ്രസ്താനവകളുമായി തുടക്കം മുതലേ കളം നിറയുന്ന മുരളീധരന് മുഖ്യമന്ത്രിയെ നിശിതമായി വിമര്‍ശിക്കുന്നയാളുമാണ്.
അന്വേഷണം തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയിലേക്കു തന്നെ ചെന്നെത്തുമെന്ന വ്യക്തമായ സൂചന അദ്ദേഹം ഇന്നലെ നല്‍കുകയും ചെയ്തു.
ഇടഞ്ഞവർ
സര്‍ക്കാരിനെതിരേ കോണ്ഗ്രസിനെക്കോള് കൂടുതല്‍ മൂര്‍ച്ചയുമായി രംഗത്തെത്തിയിട്ടും അതിന്റെ ഗുണം ലഭിക്കാതായാല്‍ അത് ബിജെപിയില്‍ ഇടഞ്ഞുനില്‍ക്കുന്ന ശോഭാസുരേന്ദ്രന് ഉള്‍പ്പെടെയുള്ളവര്‍ക്കു പുതിയ ഉണര്‍വേകുകയും ചെയ്യും.
നിലവില്‍ സോഷ്യല്‍ മീഡിയയിലൂടെ മാത്രമാണ് ശോഭയുടെ പ്രചാരണം. സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിട്ടുപോലും മുഖ്യധാരയിലേക്കു വരാന്‍ ഇവര്‍ തയ്യാറായിട്ടുമില്ല.
ഫലത്തില്‍ കേന്ദ്രമന്ത്രിസഭയില്‍ രണ്ടാമതൊരുമന്ത്രിയെന്ന സ്വപ്നം പൂവണിയണമെങ്കില്‍ തദ്ദേശതെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം നടത്തേണ്ടത് കെ.സുരേന്ദ്രന്, വി.മുരളീധരന് ഉള്‍പ്പെടെയുള്ള നേതാക്കളുടെ ചുമതലയാണ്.
താര പ്രചാരകൻ
കുമ്മനം രാജശേഖരന്, എം.ടി.രമേശ് ഉള്‍പ്പെടെയുള്ള മുന്‍ നിര നേതാക്കള്‍ പ്രചാരണ രംഗത്തുണ്ടെങ്കിലും നേതൃത്വവുമായി അത്ര രസത്തിലല്ല.
അതേസമയം, ഇനിയും പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ഒരു കൈനോക്കാമെന്ന നിലപാടിലാണ് പാര്‍ട്ടിയുടെ ഏക എംഎല്‍എയായ ഒ.രാജഗോപാല്‍. ഏക സ്റ്റാര്‍ കാന്പയ്നറായ സുരേഷ് ഗോപിയാകട്ടെ തിരുവനന്തപുരം ‘ഇങ്ങുപോരുമെന്ന’ നിലപാടിലാണ്.
ഇതില്‍ സൂരേഷ് ഗോപി , ഒ.രാജഗോപാല്‍, കുമ്മനം രാജശേഖരന്, ഉള്‍പ്പെടെയുള്ളവര്‍ കേന്ദ്ര സഹമന്ത്രി പദം എങ്കിലും സ്വപ്നം കാണുന്നവരാണ്. പക്ഷേ, മികച്ച പ്രകടനം പാര്‍ട്ടിക്കു തെരഞ്ഞെടുപ്പില്‍ കാഴ്ചവയ്ക്കാതെ ഇവര്‍ക്കു കേന്ദ്ര നേതൃത്വത്തെ സമീപിക്കാനുമാകില്ല.