സ്വന്തം ലേഖകൻ
തലശേരി: സാത്താൻ പൂജയ്ക്കിടയിൽ (ബ്ലാക്ക് മാസ്) അതിസമ്പന്നരടങ്ങിയ സംഘം പോലീസ് വലയിൽ നിന്ന് രക്ഷപെട്ടത് തലനാരിഴക്ക്. വയനാട്ടിലെ ഒരു സന്നദ്ധ സംഘടനയുടെ ഹാളിൽ സാത്താൻ പൂജ നടക്കുന്നുണ്ടെന്ന അതീവ രഹസ്യ വിവരത്തെ തുടർന്ന് പോലീസ് എത്തിയെങ്കിലും സാത്താൻ സേവക്കാരെ പിടികൂടാൻ കഴിഞ്ഞില്ല.
പോലീസ് എത്തുന്നതിന് മിനിറ്റുകൾക്ക് മുമ്പാണ് സാത്താൻ സേവക്കാർ രക്ഷപെട്ടതെന്നാണ് രഹസ്യമായി ലഭിക്കുന്ന വിവരം. ഹാളിൽ പോലീസ് നടത്തിയ പരിശോധനയിൽ കത്തിക്കൊണ്ടിരുന്ന മെഴുകുതിരിയും രക്തക്കറകളും കണ്ടെത്തിയിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് ഒരു വിവരങ്ങളും പുറത്ത് പോകരുതെന്ന് പോലീസിന് ഉന്നതങ്ങളിൽ നിന്നും കർശന നിർദ്ദേശവും ലഭിച്ചിരുന്നു. മാത്രവുമല്ല സാത്താൻ പൂജക്കാരെ തേടി പോലീസ് എത്തുന്ന വിവരം ഉന്നതനാണ് ചോർത്തിയതെന്നും റിപ്പോർട്ടുണ്ട്.
കേരളത്തിലെ ഓരോ ജില്ലകളിലാണ് സാത്താൻ പൂജക്കാർ ഓരോ മാസവും ഒത്തുചേരുക. സാത്താൻ പൂജയ്ക്കായി ഒത്തു ചേരുന്നവരിൽ പുരുഷന്മാർ അതിസമ്പന്നരും കന്യകമാരായി എത്തുന്ന പെൺകുട്ടികൾ പാവപ്പെട്ടവരുമാന്നെന്ന പ്രത്യേകതയുമുണ്ട്.
സാത്താൻ പൂജക്കാരുടെ പ്രധാന ഇരകൾ കന്യകമാരാണ്. ചില പ്രധാന ആശുപത്രികളിൽ നിന്നും സാത്താൻ സംഘത്തിലേക്ക് കന്യകമാരെ റിക്രൂട്ട് ചെയ്യാൻ പ്രത്യേക സംഘം തന്നെ പ്രവർത്തിക്കുന്നതായും വിവരമുണ്ട്. ഫ്രീ സെക്സും ജീവിത വിജയും ഉറപ്പു നൽകുന്ന സാത്താൻ സംഘം കേരളത്തിലുടെനീളം വേരൂന്നി കഴിഞ്ഞതായാണ് റിപ്പോർട്ട്. കന്യകമാരെ നൽകിയാൽ പത്ത് ലക്ഷം രൂപ വരെ ഈ സംഘത്തിലെ പ്രമുഖൻ വാഗ്ദാനം നൽകുന്നുണ്ടത്രെ.
കേരളത്തിലെ അതിസമ്പന്നരായ ചിലർ തങ്ങളുടെ വിജയത്തിനു പിന്നിൽ സാത്താൻ സേവയാണെന്ന് അടുത്ത സുഹൃത്തുക്കളോട് പറഞ്ഞതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൂടത്തായി കൊലക്കേസ് പ്രതി ജോളിക്ക് സാത്താൻ സംഘവുമായി ബന്ധമുണ്ടെന്ന സൂചനകൾ പുറത്ത് വന്നതോടെ സാത്താൻ പൂജക്കാരെ കുറിച്ചുള്ള അന്വേഷണവും പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.