തിരുവനന്തപുരം: പോലീസ് ഇൻസ്പെക്ടർ റാങ്കിൽ ബോഡി ബിൽഡിംഗ് താരങ്ങളെ നിയമിക്കുന്നത് വിവാദമായതിനു പിന്നാലെ പോലീസിന്റെ കായിക ചുമതലയിൽ നിന്ന് എഡിജിപി എം.ആര് അജിത്കുമാറിനെ മാറ്റി. എഡിജിപി എസ്. ശ്രീജിത്തിനാണ് പകരം ചുമതല നൽകിയിരിക്കുന്നത്. ബോഡി ബിൽഡിംഗ് താരങ്ങളുടെ വിവാദമായതിനെ തുടർന്ന് തന്നെ സെന്‍ട്രല്‍ സ്പോർട്സ് ഓഫീസർ തസ്തികയിൽ നിന്നും മാറ്റാൻ അജിത് കുമാർ കത്ത് നൽകിയിരുന്നു.
സർക്കാർ തീരുമാനിച്ച പല കായിക താരങ്ങളെയും ഒഴിവാക്കികൊണ്ടാണ് ബോഡി ബിൽഡിംഗ് താരങ്ങളെ നിയമിക്കുന്നത് എന്ന രീതിയിലുളള വാർത്തകൾ വന്നത് വലിയ വിവാദമായിരുന്നു. സെൻട്രൽ സ്പോർട്സ് ഓഫീസറാണ് സ്പോർട്സ് ക്വാട്ടയിലെ നിയമനങ്ങളുടെ ഫയൽ നീക്കം നടത്തേണ്ടത്.
രണ്ട് ബോഡി ബില്‍ഡിങ് താരങ്ങളെ പോലീസ് ഇന്‍സ്പെക്ടര്‍ റാങ്കില്‍ നിയമിക്കാന്‍ തീരുമാനമുണ്ടായിരുന്നു. ഇതില്‍ ആഭ്യന്തര വകുപ്പ് ഡിജിപിക്ക് കത്ത് അയയ്ക്കുകയും മാനദണ്ഡങ്ങളില്‍ ഇളവുവരുത്തികൊണ്ട് നിയമനം നടത്തണം എന്ന നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. തുടർന്നാണ് നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ച പല കായിക താരങ്ങളെയും ഒഴിവാക്കികൊണ്ടാണ് ബോഡി ബില്‍ഡിംഗ് താരങ്ങളെ നിയമിക്കുന്നത് എന്ന വിവാദമുയർന്നത്.