കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ അണക്കാൻ കൂടുതൽ ഫയർ യൂണിറ്റുകൾ എത്തിക്കുമെന്ന് ജില്ലാ കളക്ടർ.
ഞായറാഴ്ച പൊതുജനങ്ങൾ പരമാവധി വീടുകളിൽ തന്നെ കഴിയണമെന്നും അത്യാവശ്യമെങ്കിൽ മാത്രമേ പുറത്തിറങ്ങാവു എന്നും എറണാകുളം ജില്ലാ കളക്ടർ രേണുരാജ് ഉന്നതതല യോഗത്തിനുശേഷം മാധ്യമങ്ങളോട് പറഞ്ഞു.
തീ അണക്കാൻ ആവശ്യമായ വെള്ളമെടുക്കാൻ ശക്തിയുള്ള മോട്ടറുകൾ ആവശ്യമുണ്ട്. പ്രളയവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലയിലുള്ള രണ്ട് മോട്ടറുകൾ ഇന്ന് തന്നെ ജില്ലയിൽ എത്തിക്കും. ഇതിനു പുറമെ ആവശ്യമായ ഡീസൽ പമ്പുകളും എത്തിക്കും.
ഞായറാഴ്ച പകൽ സമയങ്ങളിൽ ബ്രഹ്മപുരവും ചുറ്റുപാടുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾ അത്യാവശ്യ സാഹചര്യങ്ങളിൽ മാത്രം പുറത്തിറങ്ങുക. അല്ലാത്തപക്ഷം വീടിനുള്ളിൽ തന്നെ കഴിച്ചുകൂട്ടണമെന്നും കളക്ടർ അറിയിച്ചു.
കടകളും സ്ഥാപനങ്ങളും അടച്ചിടാൻ കർശന നിർദേശം നൽകില്ലെങ്കിലും ഞായറാഴ്ച ആയതിനാൽ കഴിവതും അടച്ചിട്ടാൽ ആളുകൾക്ക് പുറത്തിറങ്ങേണ്ട സാഹചര്യം കുറയും. പൊതുജനങ്ങളും സ്ഥാപന ഉടമകളും സഹകരിക്കണമെന്നും കളക്ടർ അഭ്യർഥിച്ചു.
നിലവിൽ തീ ആളിക്കത്തുന്നത് പൂർണമായും നിയന്ത്രിച്ചുവെന്നും മാലിന്യ കുമ്പാരത്തിന്റെ അടിയിൽ നിന്നും തീ പുകഞ്ഞ് പുറത്തേക്ക് വരുന്ന സാഹചര്യം നിലവിൽ എല്ലായിടത്തും ഉണ്ടെന്നും കളക്ടർ കൂട്ടിച്ചേർത്തു.