മുംബൈ: മഹാരാഷ്ട്രയിൽ ആളൊഴിഞ്ഞ ബസിനുള്ളിൽ വച്ച് യുവതിയെ പീഡിപ്പിച്ച കേസിൽ പിടിയിലായ പ്രതി ദത്താത്രയ രാംദാസ് ഗഡെയെ പോലീസ് കസ്റ്റഡിയിൽ വിട്ടു. മാർച്ച് 12വരെയാണ് ഇയാളെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടത്.
പുനെയിലെ ഷിരൂർ തഹസിലെ വയലിൽ നിന്നുമാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് കനത്ത പോലീസ് സുരക്ഷയിൽ ഇയാളെ പുനെ സെഷൻസ് കോടതിയിൽ ഹാജരാക്കി. പോലീസ് കോടതിയിൽ റിമാൻഡ് അപേക്ഷ സമർപ്പിക്കുകയും ഗഡെയെ 14 ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
നഗരത്തിലെ സ്വാര്‍ഗേറ്റ് ബസ് സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ബസില്‍ വച്ചാണ് 26കാരിയായ യുവതി പീഡനത്തിനിരയായത്. ചൊവ്വാഴ്ച പുലര്‍ച്ചെ 5.45-ന് എംഎസ്ആര്‍ടിസിയുടെ ശിവ്ഷാഹി എസി ബസിലാണ് സംഭവം.
നിരവധി കേസുകളില്‍ പ്രതിയായ ദത്താത്രയ ഗഡെ (36)യെ പിടികൂടാൻ പോലീസ് എട്ട് അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. വീട്ടുജോലിക്കാരിയായ യുവതി സത്താറയിലേക്ക് പോകാന്‍ ബസ് കാത്ത് നില്ക്കുമ്പോള് പ്രതി സഹായിക്കാനെന്ന വ്യാജേന സമീപിച്ച് ബസില്‍ കയറ്റുകയായിരുന്നു. ബസില്‍ ആരും ഉണ്ടായിരുന്നില്ല. വാതിലുകള്‍ അടച്ചശേഷം ഇയാള്‍ യുവതിയെ പീഡിപ്പിക്കുകയായിരുന്നു.