മലപ്പുറം: റോഡിലെ ഗതാഗതക്കുരുക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെ ലോറി ഇടിച്ചു മരിച്ച സ്വകാര്യ ബസ് കണ്ടക്ടർ ജംഷീറിന്റെ കുടുംബത്തിനായി സഹപ്രവർത്തകർ സമാഹരിച്ച് നൽകിയത് 80 ലക്ഷം രൂപ. ജില്ലയിലെ 336 സ്വകാര്യ ബസുകൾ കാരുണ്യ സർവീസ് നടത്തി ലഭിച്ച ഈ തുക മരിച്ച ആനക്കയം സ്വദേശിയായ ജംഷീറിന്റെ കുടുംബത്തിന് വീട് വച്ച് നൽകാൻ ഉപയോഗിക്കുന്നതാണ്.
റോഡിലെ ഗതാഗതക്കുരുക്ക് മാറ്റാൻ ബസിൽ നിന്നിറങ്ങി വാഹനങ്ങൾ മാറ്റുന്നതിനിടെയാണ് തിരൂർ – അരീക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ലീമാട്ടി ബസിലെ കണ്ടക്ടറായിരുന്ന ജംഷീർ ലോറിയിടിച്ച് മരിച്ചത്.
മൂന്നും എട്ടും വയസ്സുള്ള രണ്ട് കുട്ടികളും ഭാര്യയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ജംഷീർ. സ്വന്തമായൊരു വീട് എന്ന സ്വപ്നം ബാക്കി നിൽക്കെയാണ് ജംഷീർ യാത്രയായത്. തുടർന്ന് സഹപ്രവർത്തകന്റെ ആഗ്രഹം സഫലമാക്കാനായി സ്വകാര്യ ബസുകൾ നിരത്തിലിറങ്ങി. ബസിന്റെ മുൻവശത്ത് ജംഷീറിന്റെ ഫോട്ടോ അടങ്ങിയ ബാനർ പതിച്ചായിരുന്നു യാത്ര. സംഭവം അറിഞ്ഞ പല യാത്രക്കാരും ടിക്കറ്റ് ചാർജിനെക്കാൾ അധികതുക നൽകി സഹായിച്ചു.
മഞ്ചേരി നെല്ലിപ്പറമ്പിൽ റോഡിലെ ഗതാഗതക്കുരുക്ക് തീർക്കാൻ ഇറങ്ങിയപ്പോഴാണ് കണ്ടക്ടറായ ജംഷീർ ലോറിയിടിച്ചു മരിച്ചത്. ഗതാഗതക്കുരുക്കിനെ തുടർന്ന് ബസിൽ നിന്ന് ഇറങ്ങിയ ജംഷീർ ബസിന് എതിരെ വന്ന ലോറി സൈഡിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടു. എന്നാൽ ഇത് വാക്കേറ്റത്തിന് കാരണമായി. ഇതിനിടെ ഡ്രൈവർ ലോറി മുന്നോട്ട് എടുത്തപ്പോൾ ലോറിക്കും ബസിനുമിടയിലായി ജംഷീർ കുടുങ്ങി മരിക്കുകയായിരുന്നു.