കൊച്ചി: കേരളത്തിൽ കഞ്ചാവ് കൃഷിക്ക് അനന്ത സാധ്യതകളെന്ന് സംരഭകൻ തമ്പി നാഗാർജുന. ഇൻവെസ്റ്റ് കേരള നിക്ഷേപ സംഗമത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. കഞ്ചാവ് ഉപയോഗിച്ചുള്ള മരുന്നു നിർമാണത്തിന് അനുമതി തേടി ഉത്തരാഖണ്ഡിൽ നിന്നാണ് മലയാളിയായ തന്പി നാഗാർജുന കേരളത്തിൽ എത്തിയത്. പക്ഷേ അദ്ദേഹത്തിന്റെ നിർദേശത്തിന് സർക്കാർ ഇതുവരെ അംഗീകാരം നൽകിയിട്ടില്ല. പോസിറ്റീവ് ആയ ഒരു മറുപടി സർക്കാരിന്റെ ഭാഗത്ത് നിന്നു ലഭിക്കുമെന്നാണ് തന്പിയുടെ പ്രതീക്ഷ.
ഒരുപാട് സാധ്യതകളുള്ള ഉൽപ്പന്നമാണ് കഞ്ചാവെന്നാണ് തമ്പിയുടെ വാദം. വിഷാദം ഉറക്കമില്ലായ്മ തുടങ്ങി കാൻസറിന് വരെ കഞ്ചാവ് ഫലപ്രദമാണെന്നാണ് അദ്ദേഹം പറയുന്നത്. ബ്രഹ്മപുരം പോലുള്ള സ്ഥലത്ത് നാല് കിലോ കഞ്ചാവ് വിത്തുകൾ വിതറിയാൽ മലിനീകരണ പ്രശ്നം പരിഹരിക്കും. ആണവദുരന്തം നടന്ന ചെർണോബിൽ കഞ്ചാവ് വിത്തുപയോഗിച്ചാണ് നഗരം വീണ്ടെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
കഷ്മീർ മുതൽ കന്യാകുമാരി വരെ മരുന്നുകൾ വിൽക്കാനുള്ള ലൈസൻസ് തനിക്കുണ്ട്. ഷെഡ്യൂൾഡ് ഇ മെഡിസിനാണ് താൻ വിൽപന നടത്തുന്ന ഉൽപ്പന്നമെന്ന് അദ്ദേഹം അറിയിച്ചു. ഇടുക്കി ഗോൾഡാണ് ലോകത്തെ ഏറ്റവും നല്ല കഞ്ചാവ്. ഈ രംഗത്ത് സർക്കാറിന് ധാരാളം അവസരങ്ങളുണ്ട്. കഞ്ചാവിനെതിരെയുള്ള പ്രചാരണം ബ്രിട്ടീഷ് പ്രൊപ്പഗാണ്ടയാണ്. കഞ്ചാവ് കാരണം ആരും മരിച്ചിട്ടില്ല. സിന്തറ്റിക് ഡ്രഗിനെതിരെയാണ് ബോധവത്കരണം വേണ്ടത്. ഏഴ് സംസ്ഥാനങ്ങളിൽ തന്റെ ഉൽപ്പന്നങ്ങൾ അനുവദനീയമാണെന്നും തമ്പി പറഞ്ഞു. പ്രതീക്ഷയോടെ സർക്കാരിന്റെ മറുപടിക്കായി താൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.