ഡോക്ടർമാർക്ക് പോലും കണ്ടുപിടിക്കാൻ സാധിക്കാത്ത മകന്റെ അപൂർവ രോഗം ചാറ്റ് ജിപിടി കണ്ടെത്തിയെന്ന് ഒരമ്മയുടെ പോസ്റ്റ് കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഇതിനു പിന്നാലെ ചാറ്റ് ജിപിടിയുമായി ബന്ധപ്പെട്ട വാർത്തയാണ് ഇപ്പോൾ വൈറലാകുന്നത്. ഐ ചാറ്റ്ബോട്ടാണ് തന്റെ ജീവൻ രക്ഷിച്ചത് എന്നാണ് യുവതി പറയുന്നത്.
നോർത്ത് കരോലിനയിലെ ഷാലറ്റിലുള്ള ഫോട്ടോഗ്രാഫർ താലിയ ടാരിയൻ ആണ് തന്റെ അനുഭവം ഇപ്പോൾ പങ്കിട്ടിരിക്കുന്നത്. താൻ എട്ട് മാസം ഗർഭിണി ആയിരുന്നു. ആ സമയം തമാശയ്ക്ക് വേണ്ടി ചാറ്റ്ജിപിടിയോട് ഒരു ചോദ്യം ചോദിക്കുകയായിരുന്നു. സംസാരിച്ചുകൊണ്ടിരിക്കുന്ന സമയം ചാറ്റ്ബോട്ട് തന്നോട് എത്രയും വേഗം ആശുപത്രിയിലേക്ക് എത്തണമെന്ന് നിർബന്ധിച്ചു. ഉടൻ തന്നെ ആശുപത്രിയിൽ ചെന്നുവെന്നും യുവതി പറഞ്ഞു.
എന്തുകൊണ്ടാണ് തന്റെ താടിയെല്ല് ഇങ്ങനെ ടൈറ്റായിരിക്കുന്നത് എന്നായിരുന്നു താലിയയുടെ ചോദ്യം. ഉടൻതന്നെ ചാറ്റ്ബോട്ട് അതിനുള്ള മറുപടിയും അവൾക്ക് നൽകി. എത്രയും പെട്ടെന്ന് ബ്ലഡ് പ്രഷർ ചെക്ക് ചെയ്യാനായിരുന്നു ചാറ്റ്ബോട്ട് അവളോട് ആവശ്യപ്പെട്ടത്. ഇങ്ങനെ പറഞ്ഞാൽ സാധാരണ നമ്മളൊക്കെ ഇത് അവഗണിക്കാനാണ് സാധ്യത കൂടുതൽ. എന്നാൽ നതാലിയ അപ്പോൾ തന്നെ വീട്ടിൽവച്ച് ബ്ലഡ് പ്രഷർ പരിശോധിച്ചു. അത് വളരെ കൂടുതലായിരുന്നു. കുറയും എന്ന് കരുതി കാത്തിരുന്നെങ്കിലും കുറഞ്ഞില്ല. ഇക്കാര്യം വീണ്ടും അവൾ ചാറ്റ്ബോട്ടുമായി സംസാരിച്ചു.
എത്രയും പെട്ടെന്ന് ഒരു ആംബുലൻസ് വിളിച്ച് ആശുപത്രിയിൽ എത്താൻ ചാറ്റ്ബോട്ട് പറഞ്ഞു. അത് പ്രകാരം അവൾ അപ്പോൾ തന്നെ ആശുപത്രിയിൽ എത്തി. അവിടെ എത്തുന്പോൾ 200/146 ആയിരുന്നു അവളുടെ ബിപി. അവളുടെ അവസ്ഥ വളരേ മോശമാണെന്നും എത്രയും വേഗം പ്രസവം നടക്കണമെന്നും ഡോക്ടർമാർ പറഞ്ഞു. അങ്ങനെ അവൾ തന്റെ കുഞ്ഞിന് ജന്മം നൽകി. ആ ദിവസം വീട്ടിൽ കിടന്ന് ഉറങ്ങിയിരുന്നുവെങ്കിൽ ഒരിക്കലും അവൾ പിന്നെ ഉണരില്ലായിരുന്നു എന്നാണത്രെ അന്ന് ഡോക്ടർമാർ അവളോട് പറഞ്ഞത്. തന്റേയും കുഞ്ഞിന്റേയും ജീവൻ രക്ഷിച്ചതിന് ചാറ്റ്ജിപിടിയോട് നന്ദി പറയുകയാണ് ഇപ്പോൾ നതാലിയ.