
ആലുവ: ജില്ലാ ആശുപത്രിക്കു മുന്നിൽ ചികിത്സ കിട്ടാതെ ആംബുലൻസിൽ കിടന്ന് രോഗി മരിച്ചു. ആലുവ പുളിഞ്ചോട്ടിലെ ഫ്ളാറ്റിൽ സെക്യൂരിറ്റി ജീവനക്കാരനായ വിജയനാണ് മരിച്ചത്.
കടുത്ത പനിയും അസ്വസ്ഥതകളുമുള്ള നിലയിൽ രാവിലെ ഒന്പതിനു ശേഷമാണ് വിജയനെ ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുവന്നത്. ഗുരുതരാവവസ്ഥയിലായ ഇയാൾക്ക് പ്രാഥമിക ചികിത്സപോലും നൽകാൻ ആശുപത്രി ജീവനക്കാർ തയാറായില്ലെന്ന് ആംബുലൻസ് ഡ്രൈവർ അടക്കമുള്ളവർ ആരോപിക്കുന്നു.
ഒരു മണിക്കൂറോളമായിട്ടും വിജയനെ ആംബുലൻസിൽനിന്ന് പുറത്തിറക്കിയില്ല. അതേസമയം 9.40ഓടെ മാത്രമാണ് വിജയനുമായി ആംബുലൻസ് ആശുപത്രിയിൽ എത്തിയതെന്ന് ജീവനക്കാർ പ്രതികരിച്ചു.
കോവിഡ് വാർഡിനു മുന്നിൽ എത്തിച്ചതിനാൽ സുരക്ഷാ മുൻകരുതൽ എടുക്കുന്നതിനുള്ള കാലതാമസം മാത്രമാണ് നേരിട്ടതെന്നും അവർ വിശദീകരിച്ചു.