പാലക്കാട്: ജില്ലയിൽ വെള്ളപ്പൊക്കത്തെ തുടർന്ന് വാസയോഗ്യമല്ലാതായി തീർന്ന വീടുകളുടെ ശുചീകരണത്തിനും തകരാറിലായ പ്ലംബിംഗ്,് ഇലക്ട്രിക്ക് അറ്റകുറ്റപണികൾ ഉൾപ്പെടെ നിർവഹിക്കുന്നതിനായി സന്നദ്ധ സംഘടനകളിൽ നിന്നുൾപ്പെടെ ആയിരത്തോളം പേർ രംഗത്തുളളതായി ഹരിതകേരളം മിഷൻ ശുചിത്വമിഷൻ ജില്ലാ കോഡിനേറ്റമാരായ വൈ .കല്ല്യാണകൃഷ്ണൻ, ബെനില ബ്രൂണോ.
എന്നിവർ അറിയിച്ചു. വെള്ളപ്പൊക്കത്തെ തുടർന്ന് 11ഓളം സന്നദ്ധസംഘടനകളിൽ നിന്നായി 200ഓളം പേരുളളതായി ബന്ധപ്പെട്ട കലക്ടറേറ്റ് അധികൃതർ അറിയിച്ചു. പൊലീസ്, ഫയർഫോഴ്സ്, ഹരിതകേരളമിഷൻ, ജില്ലാശുചിത്വമിഷൻ, തൊഴിലുറപ്പ്, കുടുംബശ്രി വകുപ്പുകളിൽ നിന്നായി 800 പേരുമാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്.ഇത്തരത്തിൽ അകത്തേത്തറ പഞ്ചായത്തിലെ ആണ്ടിമഠത്ത് 60പതോളം വീടുകളുടെ ശുചീകരണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.
അങ്കവാൽ പറന്പ് കോളനിയിൽ 36ഓളം വീടുകളുടെ ശുചീകരണം രണ്ടു ദിവസത്തിനകം പൂർത്തിയാകും. പുതുശ്ശേരി പഞ്ചായത്തിലെ കയ്യാമരക്കോട് ആറോളം വീടുകൾ വൃത്തിയാക്കി. അവയുടെ വൈദ്യുത തകരാറുകൾ നീക്കിയാൽ വാസയോഗ്യമാകുന്നതാണ്.
ശേഖരിപുരത്തും ശംഖുവാരത്തോടും സുന്ദരംകോളനിയിലും ഇത്തരത്തിൽ സംയോജിത ശുചീകരണ പ്രവർത്തനങ്ങൾ നടന്നു വരികയാണ്. ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സണ്‍ ഡോ.കെ.വാസുദേവൻ പിളളയുടെ നേതൃത്വത്തിൽ കിണറുകളിലെ ജലപരിശോധനയും സജീവമായി നടക്കുന്നുണ്ട്.
ശുചീകരണപ്രവർത്തനങ്ങൾ നടത്തുന്നവർക്കായി ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുളള സംഘം പ്രതിരോധ മരുന്നുകൾ വിതരണം ചെയ്യുന്നുണ്ട്. ഗ്ലൗസുൾപ്പെടെയുളള സുരക്ഷാ സാമഗ്രികൾ ബന്ധപ്പെട്ട വില്ലേജ് ഓഫീസർമാരും സന്നദ്ധ സംഘടനകളും വിതരണം ചെയ്യുന്നുണ്ട്. ശുചീകരണപ്രവർത്തനം നടത്തുന്നവർ പ്രതിരോധമരുന്നുകൾ സ്വീകരിച്ചും സുരക്ഷാസാമഗ്രികൾ ഉപയോഗിച്ചും മാത്രമെ രംഗത്തിറങ്ങാവൂയെന്ന് ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.