കോട്ടയം: കോട്ടയം ജില്ലക്കാര്‍ ഏറെ ഉത്തരവാദിത്വത്തോടും സത്യസന്ധതയോടും ജീവിക്കുന്നവരാണെന്ന് സ്ഥലംമാറുന്ന ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി. ഒരു വര്‍ഷവും ഒരു മാസവും നീണ്ട ചുമതലയില്‍ സങ്കീര്‍ണ പ്രതിസന്ധികളൊന്നും ഉണ്ടായില്ലെന്ന് വിഗ്നേശ്വരി .
കോട്ടയംകാരെ ഏറെ ഇഷ്ടപ്പെട്ടു. എന്തു നിര്‍ദേശിച്ചാലും സന്തോഷത്തോടെ ഏറ്റെടുക്കുന്നതാണു ഇവിടത്തെ സ്വഭാവമെന്നത് പ്രവര്‍ത്തനങ്ങൾ എളുപ്പമാക്കി. പ്രഫഷണല്‍ രാഷ്ട്രീയക്കാരാണ് ഇവിടെയുള്ളത്. അനധികൃത ഇടപെടല്‍ ആരും നടത്തിയിട്ടില്ല. നിയമ പരിരക്ഷ ഉറപ്പാക്കാന്‍ മാത്രമാണ് രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിട്ടുള്ളത്.
മഴ ശക്തമായി പെയ്താല്‍ അവധി അവകാശമാണെന്ന തോന്നല്‍ കുട്ടികളില്‍ കൂടിവരുന്നതായി തോന്നുന്നു. മഴ അവധി പ്രതീക്ഷിച്ച് ഒട്ടേറെ ഫോണ്‍ കോളുകള്‍ വരുമെങ്കിലും സുരക്ഷാ ഭീഷണി ഉണ്ടാകാവുന്ന ഘട്ടത്തില്‍ മാത്രമാണ് അവധി നല്‍കാറുള്ളതെന്നും കളക്ടര്‍ വ്യക്തമാക്കി.
മറ്റുള്ളവര്‍ക്ക് കരുതലൊരുക്കാന്‍ വോള്‍ ഓഫ് ലവ് പദ്ധതി കളക്ടറേറ്റില്‍ തുടങ്ങാമെന്ന ആശയം മുന്നോട്ടുവച്ചപ്പോള്‍ ഏറ്റെടുത്തത് സമൂഹം ഒന്നാകെയായിരുന്നു. ഇന്ന് സ്കൂള്‍, ബാങ്കുകള്‍, ഓഫീസുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, റസിഡന്‍സ് അസോസിയേഷനുകള്‍ തുടങ്ങി 600 വോള്‍ ഓഫ് ലവ് ഇടങ്ങളാണ് മറ്റുവര്‍ക്ക് ഭക്ഷണവും മരുന്നും വസ്ത്രവുമായി കരുതല്‍ തീര്‍ക്കുന്നത്.
മാലിന്യ-ദാരിദ്ര്യ നിര്‍മാര്‍ജനം, അര്‍ബന്‍ കമ്പനി പ്രൊജക്ട് തുടങ്ങി നിരവധി പദ്ധതികള്‍ക്കായി ശ്രമിച്ചു. കോട്ടയത്തെ ആകാശപാത പൊളിക്കണമെന്നോ നിലനിര്‍ത്തണമെന്നോ എന്നത് സര്‍ക്കാരാണു തീരുമാനിക്കേണ്ടത്. ഇതിലെ സാങ്കേതിക റിപ്പോര്‍ട്ടാണ് താന്‍ സമര്‍പ്പിച്ചതെന്നും കളക്ടര്‍ പറഞ്ഞു.
വലിയ ടൂറിസം കേന്ദ്രങ്ങള്‍ ഇല്ലെന്നിരിക്കെ വാഗമണ്‍, കുമരകം, ഇലവീഴാപൂഞ്ചിറ പോലുള്ള ഇടങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കാന്‍ ശ്രമിച്ചു. ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനുള്ള വിവിധ പദ്ധതികളും തുടങ്ങിവച്ചു. വിഗ്നേശ്വരി 22ന് ഇടുക്കി ജില്ലാ കളക്ടറായി ചുമതല ഏറ്റെടുക്കും.