
തിരുവനന്തപുരം: അപകടത്തിൽപ്പെട്ട് ചികിൽസയിലിരിക്കെ മരണമടഞ്ഞ വൈദികന് കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് പേരൂർക്കട ഗവ. മാതൃകാ ആശുപത്രിയിലെ രണ്ട് വാർഡുകൾ അടച്ചു. ആശുപത്രിയിലെ ഒൻപത് ഡോക്ടർമാർ ക്വാറന്റൈനിൽ പ്രവേശിക്കുകയും ചെയ്തു.
വൈദികനുമായി സമ്പർക്കം ഉണ്ടായവർക്കാണ് ക്വാറന്റൈൻ നിർദേശിച്ചിരിക്കുന്നത്. ആശുപത്രിയിലെ ശസ്ത്രക്രിയ മെഡിക്കൽ വാർഡുകളാണ് അടച്ചത്.നാലാഞ്ചിറ കൊപ്പാറഴികത്ത് കെ.ജി വർഗ്ഗീസ് (77) ആണ് തിരുവനന്തപുരം മെഡിക്കൽകോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ മരണപ്പെട്ടത്.
മ രണശേഷം നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. വാഹനാപകടത്തിൽ പരിക്കേറ്റ വൈദികൻ പേരൂർക്കട ഗവ. ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
മെയ് ആദ്യവാരമാണ് നാലാഞ്ചിറ ബെനഡിക്ട് നഗറിനു സമീപത്ത് വച്ച് ഇരുചക്രവാഹനത്തിൽ നിന്ന് വീണു വൈ ദികന് പരിക്കേൽക്കുന്നത്. ഒരു മരണാനന്തരചടങ്ങുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹം ഇരുചക്രവാഹനത്തിൽ തിരുവനന്തപുരം ഭാഗത്തേക്ക് വന്നത്. തിരികെ വീ ട്ടിലേക്ക് പോകുന്നതിനിടെയാണ് നാലാഞ്ചിറയിൽ അപകടമുണ്ടായത്.
ആദ്യം മെഡിക്കൽകോളജ് ആശുപത്രിയിലും തുടർന്ന് പേരൂർക്കട ഗവ. മാതൃകാ ആശുപത്രിയിലും ഇദ്ദേഹം ചികിത്സയിൽ പ്രവേശിക്കുകയുണ്ടായി.
ഫിസി യോതെറാപ്പിയുമായി ബന്ധപ്പെട്ട ചികിത്സയ്ക്കു വേണ്ടിയാണ് പേരൂർക്കടയിൽ ഇദ്ദേഹത്തെ പ്രവേശിപ്പിച്ചത്. കഠിനമായ ശ്വാസതടസ്സം ഉണ്ടായതിനെ തുടർന്നാണ് വീണ്ടും കഴിഞ്ഞ മാസം അവസാനം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്നത്.
വൈദികൻ മറ്റൊരു സ്ഥലത്തും പോയതായി വിവരം ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ റൂട്ട് മാപ്പ് തയ്യാറാക്കുന്നത് സങ്കീർണമായ പ്രക്രിയ അല്ല. അതേസമയം വൈദികന് രോഗം ബാധിച്ചത് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വേളയിലാണോ അതോ വീട്ടിൽ എത്തിയതിനു ശേഷമാണോ എന്ന ആശങ്ക നിലനിൽ ക്കുന്നുണ്ട്.