
പയ്യോളി: കേരളത്തില്‍ കൊറോണ വൈറസ് ബാധ മൂന്നാമത്തെയാള്‍ക്കും സ്ഥിരീകരിച്ച സാഹചര്യത്തില്‍ പയ്യോളി നഗരസഭ ജാഗ്രത സമിതി വിളിച്ച് ചേര്‍ത്തു.
പയ്യോളി സ്വദേശികളായ എട്ട് പേരാണ് ചൈനയില്‍ നിന്ന് ഇത് വരെ തിരിച്ചെത്തിയത്. ഇവരെല്ലാം അവരവരുടെ വീടുകളില്‍ നിരീക്ഷണത്തിലാണ്. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശം പാലിക്കാതെ ഇവരില്‍ രണ്ടുപേര്‍ ബാംഗ്ലൂര്‍ സന്ദര്‍ശനം നടത്തി.
ചെയർപേഴ്സൺ വി.ടി. ഉഷ നിലവിലെ സാഹചര്യങ്ങള്‍ സമിതി മുമ്പാകെ വിശദീകരിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഉഷ വളപ്പിൽ അധ്യക്ഷത വഹിച്ചു.
കൗൺസിലർ നാണു മാസ്റ്റർ സംസാരിച്ചു. ഇരിങ്ങൽ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ വിഷയത്തില്‍ ക്ലാസെടുത്തു.
പയ്യോളി എസ്ഐ സുനിൽകുമാർ, വാർഡ് കൗൺസിലർ ഷാഹുൽ ഹമീദ്, എച്ച്. ഐ ശാലിനി, ജെഎച്ച് ഐ വിജയൻ , വാർഡ് കൗൺസിലർമാർ എന്നിവര്‍ സംസാരിച്ചു. ജെഎച്ച്ഐ അശോകൻ , സതീശൻ, ജിനി ബിയർലി എന്നിവർ സംബന്ധിച്ചു.
ആശവർക്കർമാർ, സ്കൂള്‍ ഹെസ് മാസ്റ്റർമാർ എന്നിവർ സംബന്ധിച്ചു. നഗരസഭയിലെ പ്രാഥമിക യോഗം മാത്രമാണ് നടന്നതെന്നും വരും ദിവസങ്ങളില്‍ ഡിവിഷന് അടിസ്ഥാനത്തില്‍ ജാഗ്രതാ സമിതി ചേരുമെന്നും ചെയര്‍പേഴ്സണ്‍ പറഞ്ഞു.