
കോതമംഗലം: മാതിരപ്പിളളിയിൽ ക്രാവിഡ് സ്ഥിരികരിച്ച ഗവ. ആയുർവേദ ഡോക്ടറുടെ പ്രാഥമിക സമ്പര്ക്കപ്പട്ടികയിയിൽ അഞ്ഞുറിലേറെപ്പേർ ഉണ്ടാകുമെന്നാണ് ആരോഗ്യ പ്രവർത്തകരുടെ വിലയിരുത്തൽ.
ആശുപത്രിയിലെ താൽക്കാലിക ജീവനക്കാർ ഉൾപ്പെടെ ഡോക്ടറുമായി നേരിട്ട് സമ്പർക്കം ഉണ്ടായിട്ടുള്ള മൂന്ന് പേരുടെ സ്രവസാന്പിളുകൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. നാളെ ഫലം ലഭിക്കുമെന്നാണ് അറിയുന്നനത്.
മാതിരപ്പിള്ളി ആശുപത്രിയിൽ ഡോക്ടറെ കാണുവാൻ എത്തിയവരുടെ അഡ്രസ് രജിസ്റ്ററിൽ പൂർണമല്ലാത്തതാണ് പ്രാഥമിക സമ്പർക്കപ്പട്ടിക തയാറാക്കാൻ വൈകുന്നത്.
വാരപ്പെട്ടി പഞ്ചായത്തിലെയും നഗരസഭയിലെയും ജനപ്രതിനിധികളുടെയും ആശാവർക്കർമാരുടെയും സഹായത്തോടെയാണ് ആശുപത്രി രജിസ്റ്ററിലെ പേര് വിവരങ്ങൾവച്ച് അഡ്രസ് കണ്ടെത്തി സമ്പർക്കപ്പട്ടിക തയാറാക്കി വരുന്നത്. ഇന്ന് ഉചയോടെ സമ്പർക്കപ്പട്ടിക പുറത്ത് വിടുമെന്ന് ആരോഗ്യ പ്രവർത്തകർ പറഞ്ഞു.
ഡോക്ടർക്ക് എവിടെ നിന്ന് രോഗം പിടിപെട്ടുവെന്ന ഉറവിടവും കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ രണ്ട് മുതൽ ആശുപത്രിയിലോ നേരിട്ടോ ഡോക്ടറുമായി സമ്പപർക്കം ഉണ്ടായിട്ടുള്ളളവർ നിർബന്ധിത ക്വാറന്റൈയിനിൽ പോകണമെന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ നേര്യമംഗലം, പല്ലാരിമംഗലം എന്നിവിടങ്ങളിലായി ഒമ്പത് പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. കോതമംഗലത്ത് ഡോക്ടർക്ക് രോഗം സ്ഥിരീകരിച്ച് നീണ്ട സമ്പർക്കപ്പട്ടിക കൂടി ഉണ്ടായതോടെ ജില്ലയുടെ കിഴക്കൻ മേഖല കടുത്ത ആശങ്കയിലായിരിക്കുകയാണ്.
ഡോക്ടറുടെ വീട് വാരപ്പെട്ടി പഞ്ചായത്തിലെ എട്ടാം വാര്‍ഡിലാണ്. കോതമംഗലം മുനിസിപ്പാലിറ്റിയിലും വാരപ്പെട്ടി പഞ്ചായത്തിലും ഉള്‍പ്പെടുന്നതാണ് ഡോക്ടറുടെ സമ്പര്‍ക്കപ്പട്ടിക. നേര്യമംഗലം നീണ്ടപാറ, പാലക്കാട് എന്നിവിടങ്ങളിൽ നിന്നും ചിലർ ചികിത്സ തേടിയെത്തിയിരുന്നതായും പറയുന്നു.
ഇവരുടെയും അഡ്രസ് കണ്ടെത്തി ക്വാറന്റൈയിനിൽ കഴിയുവാൻ നിർദേശിക്കും. ആന്റണി ജോണ്‍ എംഎല്‍എയുടെ നേതൃത്വത്തിൽ ഇന്നലെ കോതമംഗലത്തും വാരപ്പെട്ടിയിലും അവലോകന യോഗം ചേർന്നു.
വാരപ്പെട്ടി പഞ്ചായത്തിലെ എട്ട്, ഒന്‍പത് വാര്‍ഡുകളും കോതമംഗലം നഗരസഭയിലെ 20, 29 വാര്‍ഡുകളും കണ്ടയ്ൻമെന്റ് സോണുകളിൽ ഉൾപ്പെടുത്തേണ്ട സാഹചര്യം ഉണ്ടോയെന്നതും നേരിട്ട് സമ്പർക്കമുള്ള മൂന്ന് പേരുടെയും ശ്രവപരിശോധനാ ഫലം ലഭിച്ച ശേഷം പരിശോധിക്കും. നേര്യമംഗലത്ത് രണ്ടു വാര്‍ഡുകളും പല്ലാരിമംഗലത്ത് ഒരു വാര്‍ഡും നിലവിൽ കണ്ടയ്ൻമെന്റ് സോണിലാണ്.